കാനഡയില്‍ പണി ഇരന്ന് വാങ്ങി ഇന്ത്യക്കാരന്‍: 81 ലക്ഷം ശമ്പളമുള്ള ജോലി പോയി, കാരണം വ്ളോഗ്
ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്ന ജോലിയില്‍ നിന്നും ഇന്ത്യന്‍ വംശജനെ പുറത്താക്കി കനേഡിയന്‍ കമ്പനി. ഫുഡ് ബാങ്കുകളില്‍ നിന്നും വിദ്യാർത്ഥികള്‍ക്ക് എങ്ങനെ സൗജന്യമായി ഭക്ഷണം കണ്ടെത്താമെന്ന വ്ളോഗ് പങ്കുവെച്ചതിനെ തുടർന്നാണ് ഇന്ത്യക്കാരനായ മെഹുൽ പ്രജാപതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. കാനഡയിലെ ടിഡി ബാങ്കിൽ ഡാറ്റാ സയൻ്റിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു മെഹുൽ പ്രജാപതി.
ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വരുന്ന വിദ്യാർത്ഥികള്‍ക്ക് ഫുഡ് ബാങ്ക് വഴി ഭക്ഷണത്തിലും പലചരക്ക് സാധനങ്ങളിലും ഓരോ മാസവും നൂറുകണക്കിന് ഡോളർ എങ്ങനെ ലാഭിക്കാമെന്നായിരുന്നു വ്ളോഗിലൂടെ മെഹുൽ പ്രജാപതി വ്യക്തമാക്കിയത്. പഴങ്ങൾ, പച്ചക്കറികൾ, റൊട്ടി, സോസുകൾ, പാസ്ത, ടിന്നിലടച്ച പച്ചക്കറികൾ എന്നിവ ഉൾപ്പെടെ ഒരു ആഴ്ച ഫുഡ് ബാങ്കില്‍ നിന്നും താന്‍ ശേഖരിച്ച വസ്തുക്കളും ഇദ്ദേഹം വ്ളോഗിലൂടെ കാണിച്ചിരുന്നു.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മെഹുല്‍ പ്രജാപതിക്കെതിരെ വലിയ വിമർശനവും സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നു. 'ഈ വ്യക്തിക്ക് @TD_Canada യിൽ ബാങ്ക് ഡാറ്റാ സയൻ്റിസ്റ്റായി ജോലിയുണ്ട്. പ്രതിവർഷം ശരാശരി 98000 ഡോളർ ശമ്പളമായി ഇദ്ദേഹത്തിന് ലഭിക്കുന്നത്. എന്നിട്ടും ചാരിറ്റി ഫുഡ് ബാങ്കുകളിൽ നിന്ന് തനിക്ക് എത്ര "സൗജന്യ ഭക്ഷണം" ലഭിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ അഭിമാനത്തോടെ അപ്‌ലോഡ് ചെയ്തതിരിക്കുകയാണ്' എക്സില്‍ ഒരാള്‍ മെഹുലിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാള്‍ കുറിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ മെഹുലിനെ ബാങ്ക് ജോലിയില്‍ നിന്നും പിരിച്ച് വിടുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള ഒരു അറിയിപ്പും എക്സില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫുഡ് ബാങ്ക് പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടിയുള്ളതാണ്, അത് ചൂഷണം ചെയ്യുന്നവർക്ക് ഇതൊരു പാഠം ആയിരിക്കട്ടേയെന്നും ആളുകള്‍ പ്രതികരിക്കുന്നു.
കാനഡയിലെ ഭാരിച്ച ചിലവുകളില്‍ ആശ്വാസം കണ്ടെത്തുന്നതിനായി കുടിയേറ്റക്കാരായ വിദ്യാർത്ഥികള്‍ വലിയ തോതില്‍ ഇത്തരം ഫുഡ് ബാങ്കുകളെ ആശ്രയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത് വലിയ ചൂഷണത്തിലേക്ക് വഴിമാറിയതോടെ ചാരിറ്റി ഫുഡ് ബാങ്കുകളിൽ വിദേശ വിദ്യാർത്ഥികള്‍ പ്രവേശിക്കരുതെന്ന തരത്തിലുള്ള ബോർഡുകള്‍ കാനഡയിലുടനീളം പ്രത്യക്ഷപ്പെട്ടിരുന്നു.
അർഹരായവർക്ക് കിട്ടേണ്ട ആനുകൂല്യം വിദേശത്ത് നിന്ന് എത്തുന്നവർ ചൂഷണം ചെയ്യുന്നുവെന്ന ആരോപണം കനേഡിയയില്‍ ശക്തമായിരുന്നു. ഇത്തരത്തില്‍ ഭക്ഷണ സാധനങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച് മലയാളികള്‍ ഉള്‍പ്പെടെ യൂട്യൂബ് വീഡിയോകളും ചെയ്തിരുന്നു. 'കാനഡയില്‍ എങ്ങനെ സൌജന്യ ഭക്ഷണം ലഭിക്കും', 'ഇതാ ഇവിടെ വരൂ ഫ്രീയായി ഭക്ഷണം കിട്ടും' തുടങ്ങിയ തബ്നെയില്‍ സഹിതമായിരുന്നു മലയാളികള്‍ അടക്കമുള്ളവരുടെ വീഡിയോകള്‍. ഈ വീഡിയോകള്‍ അടക്കം തെളിവായി സ്വീകരിച്ചുകൊണ്ട് കാനഡയിലെ ഇന്‍ഫ്ലൂവന്‍സർമാർ കുടിയേറ്റ വിദ്യാർത്ഥികള്‍ക്കെതിരെ ശക്തമായ വിമർശനവും നേരത്തെ ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications