എന്തുകൊണ്ട് കെഎസ്എഫ്ഇ വേണം... തട്ടിപ്പില്ലാത്ത ഒരു ചിട്ടി, അതും സര്‍ക്കാര്‍ വക; ജനലക്ഷങ്ങളുടെ ആശ്വാസം
കെഎസ്എഫ്ഇ എന്ന കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിനെതിരെ വരുന്ന ഓരോ വാര്‍ത്തയും കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ ചങ്കിടിപ്പ് കൂട്ടും. അവരുടെ ജീവിത സ്വപ്‌നങ്ങളില്‍ പലപ്പോഴും കൂട്ടായി നിന്നതും വന്‍ വീഴ്ചകളില്‍ താങ്ങായി നിന്നതും എല്ലാം കെഎസ്എഫ്ഇ ആയിരുന്നു.
ഓപ്പറേഷന്‍ ബചത്, കെഎസ്എഫ്ഇ ഓഫീസുകളില്‍ വിജിലൻസ് റെയ്ഡ്, ആരോപണങ്ങൾ തളളി ഐസക്
ചിട്ടിതട്ടിപ്പ് ഒരു സ്ഥിരം സംഭവം ആയിരുന്ന നാട്ടിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു ചിട്ടി വരുന്നത്. അന്ന് മുതല്‍ ഇന്ന് വരെ, ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടേ ഉള്ളൂ കെഎസ്എഫ്ഇ ചിട്ടികള്‍. അതിന്റെ ചരിത്രവും നേട്ടവും എല്ലാം ആര്‍ക്കും നിഷേധിക്കാനാകാത്തവയാണ്...
അരനൂറ്റാണ്ടിന്റെ പഴക്കം
ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരയല്ല കെഎസ്എഫ്ഇ, അരനൂറ്റാണ്ടില്‍ അധികമുള്ള പാരമ്പര്യമുണ്ട് കെഎസ്എഫ്ഇയ്ക്ക്. 1969 നവംബര്‍ 6 ന് ആയിരുന്നു കെഎസ്എഫ്ഇയുടെ തുടക്കം. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ആയിരുന്നു കെഎസ്എഫ്ഇ രൂപീകരിച്ചത്.
രണ്ട് ലക്ഷം രൂപ
തൃശൂരില്‍ ആയിരുന്നു കെഎസ്എഫ്ഇയുടെ ആസ്ഥാനം. സംസ്ഥാനത്തെ പത്ത് ജില്ലാ ആസ്ഥാനങ്ങളില്‍ ഓഫീസും ഉണ്ടായിരുന്നു. ജീവനക്കാരായി ആകെ ഉണ്ടായിരുന്നത് 45 പേര്‍.
രണ്ട് ലക്ഷം രൂപയായിരുന്നു അന്ന് കെഎസ്എഫ്ഇയുടെ മൂലധനം. 1969 ല്‍ രണ്ട് ലക്ഷം രൂപ എന്ന് പറയുന്നത് അത്ര ചെറിയ തുകയല്ല. അത്ര വലിയ തുകയും അല്ല.
ചിട്ടികളിലെ രാജാവ്
കെഎസ്എഫ്ഇയെ വേണമെങ്കില്‍ കേരളത്തിലെ ചിട്ടികളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ചിട്ടികളുടെ 70 ശതമാനവും കെഎസ്എഫ്ഇയില്‍ ആണ്. രജിസ്റ്റര്‍ ചെയ്യാത്ത ചിട്ടികളുടെ എണ്ണം ഒരുപക്ഷേ വളരെ വലുതായിരിക്കാം. പ്രാദേശികമായി വ്യക്തികള്‍ നടത്തുന്ന ചിട്ടികള്‍ കേരളത്തില്‍ അത്രയധികമുണ്ട്.
വിറ്റുവരവ് കണ്ടാല്‍
രണ്ട് ലക്ഷം രൂപ മൂലധനമായി തുടങ്ങിയ കെഎസ്എഫ്ഇയ്ക്ക് ഇപ്പോള്‍ 50,295 കോടി രൂപയുടെ വിറ്റുവരവുണ്ട് (2020 ഒക്ടോബര്‍ 31 വരെ). അന്ന് പത്ത് ശാഖകള്‍ ആയിരുന്നു ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് അത് 611 ആയി. 45 ജീവനക്കാര്‍ ഇപ്പോള്‍ 7,500 പേര്‍ ആയി ഉയര്‍ന്നു.
35,000 ചിട്ടികള്‍
611 ശാഖകളിലായി പ്രതിമാസ ചിട്ടികള്‍ എത്രയെണ്ണം ഉണ്ടെന്ന് അറിയാമോ... 35,000 ചിട്ടികള്‍! പ്രതിമാസ ചിട്ടികളുടെ ആകെ തുക 2,168 കോടി രൂപയാണ്. നാല്‍പത് ലക്ഷത്തിലേറെ പ്രതിമാസ ഉപഭോക്താക്കളും ഉണ്ട് കെഎസ്എഫ്ഇയ്ക്ക്.
ചിട്ടി മാത്രമല്ല
ചിട്ടി നടത്തിപ്പ് മാത്രമല്ല കെഎസ്എഫ്ഇ ഇപ്പോള്‍ ചെയ്യുന്നത്. ചുരുങ്ങിയ പലിശയില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്നുണ്ട്. അതിനോടൊപ്പം വ്യക്തിഗത വായ്പകളും ഗൃഹോപകരണ വായ്പകളും, ഭവന- വാഹന വായ്പകളും കെഎസ്എഫ്ഇ നല്‍കിപ്പോരുന്നുണ്ട്.
ബാങ്ക് വായ്പയേക്കാള്‍ ലാഭം
ചിട്ടികള്‍ എന്നും ബാങ്ക് വായ്പകളേക്കാള്‍ ലാഭമാണ്. പ്രത്യേകിച്ചും കെഎസ്എഫ്ഇയുടെ ചിട്ടികള്‍. ആയിരം രൂപ വീതമുള്ള 100 അടവുകളുള്ള ചിട്ടിയില്‍ ചേര്‍ന്നാല്‍ സാധാരണ ഗതിയില്‍ ഒരു ലക്ഷം രൂപ മുഴുവന്‍ അടയ്‌ക്കേണ്ടി വരില്ല ചിറ്റാളന്. മാത്രമല്ല, 30 ശതമാനം കുറച്ച് ചിട്ടി വിളിച്ചെടുക്കാനും സാധിക്കും. അങ്ങനെ നോക്കിയാല്‍ പോലും ബാങ്ക് വായ്പാ പലിശയേക്കാള്‍ കുറഞ്ഞ തുകയേ മൊത്തത്തില്‍ അടയ്‌ക്കേണ്ടി വരൂ എന്ന പ്രത്യേകതയും ഉണ്ട്.
പണം കിട്ടാന്‍
ചിട്ടിപ്പണം കിട്ടിയാല്‍ അത് കൊണ്ട് മുങ്ങിക്കളയാം എന്ന് ആര്‍ക്കും കരുതാന്‍ ആവില്ല. കാരണം, അതിന് തുല്യമായ ഈട് നല്‍കിയാലേ പണം ചിറ്റാളന് കൈമാറൂ എന്ന പ്രത്യേകതയുണ്ട്. ചിട്ടിയുടെ പണം കൈയ്യില്‍ എത്താന്‍ ഒരല്‍പം കാത്തിരിക്കേണ്ടിയും വരും. എന്നിരുന്നാലും അത് കൃത്യസമയത്ത് കിട്ടുമെന്ന് ഉറപ്പിക്കാം.
പ്രവാസികള്‍ക്കായി
നേരത്തെ പ്രവാസികള്‍ക്ക് നേരിട്ട് ചിട്ടികളില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പ്രവാസി ചിട്ടികളുടെ വരവോട് വലിയ മാറ്റമാണ് ഉണ്ടായത്. ഏത് നാട്ടില്‍ ഇരുന്നും ചിട്ടിയില്‍ ചേരാനും ലേലത്തില്‍ പങ്കെടുക്കാനും ഉള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എന്തുകൊണ്ട് കെഎസ്എഫ്ഇ
ഇതൊക്കെ തന്നെയാണ് കെഎസ്എഫ്ഇയുടെ പ്രത്യേകതകള്‍. വിശ്വാസ്യതയാണ് കെഎസ്എഫ്ഇയുടെ മുഖമുദ്ര. 1969 ല്‍ രണ്ട ലക്ഷം രൂപ മൂലധമായി തുടങ്ങിയ കെഎസ്എഫ്ഇയില്‍ ഇപ്പോള്‍ 17,453 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍, ആ വിശ്വാസ്യത എത്ര വലുതാണെന്നും ഊഹിക്കാവുന്നതേയുള്ളു.