ആ തണ്ണിമത്തനിൽ എലിവിഷം, ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്
മുംബൈയിലെ പൈധോണിയിൽ ഒരു കുടുംബത്തിലെ നാലുപേർ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ട സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഫോറൻസിക് റിപ്പോർട്ട് പുറത്ത്. ഇവർ കഴിച്ച തണ്ണിമത്തനിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
കഴിഞ്ഞ മാസം ഏപ്രിൽ 27-നാണ് പൈധോണിയിലെ ഡോക്കാഡിയ കുടുംബത്തിലെ നാലുപേരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 40 വയസ്സുകാരനായ അബ്ദുള്ള ഡോക്കാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25-ന് രാത്രി മറ്റ് ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച ശേഷം, അർദ്ധരാത്രിയോടെ ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നു. തുടർന്ന് 12 മണിക്കൂറിനുള്ളിൽ എല്ലാവരും മരണപ്പെടുകയായിരുന്നു.

മുംബൈ പൊലീസിന് സമർപ്പിച്ച ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം, കുടുംബം കഴിച്ച തണ്ണിമത്തനിലും മരിച്ചവരുടെ ആന്തരികാവയവങ്ങളിലും 'സിങ്ക് ഫോസ്ഫൈഡ്' എന്ന മാരക വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി. എലികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന വിഷമാണിത്. ഇത് പൊടി രൂപത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. തണ്ണിമത്തൻ മുറിച്ച ശേഷം ആരോ ഇതിൽ വിഷം വിതറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇതൊരു ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുംബം ആത്മഹത്യ ചെയ്യാൻ തക്കതായ കാരണങ്ങളൊന്നും നിലവിൽ പോലീസിന് കണ്ടെത്താനായിട്ടില്ല. കൃഷിസ്ഥലത്ത് വെച്ച് അബദ്ധവശാൽ വിഷം തണ്ണിമത്തനിൽ കലർന്നതാണോ അതോ മറ്റാരെങ്കിലും മനഃപൂർവ്വം വിഷം ചേർത്തതാണോ എന്ന കാര്യമാണ് ഇപ്പോൾ പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഈ കുടുംബത്തോടൊപ്പം അന്ന് രാത്രി ഭക്ഷണം കഴിച്ച മറ്റ് അഞ്ച് ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനാൽ തന്നെ തണ്ണിമത്തൻ കഴിച്ചതിലൂടെയാണ് വിഷം ഉള്ളിലെത്തിയതെന്ന് പോലീസ് കരുതുന്നു.














Click it and Unblock the Notifications