ഈ വാച്ചുകൾക്കുള്ളിലും സ്വർണമുണ്ട് ! ട്രെൻഡായി വാച്ച് ഉരുക്കിയുളള സ്വർണം വിൽക്കൽ, ലാഭം പതിന്മടങ്ങ്!
സംഭവം ആഢംബര വാച്ചൊക്കെ തന്നെയാണ്. പക്ഷേ കയ്യിൽ കെട്ടുന്നതിനേക്കാളും വിൽക്കുന്നതിനേക്കാളുമൊക്കെ നല്ലത് അത് ഉരുക്കുന്നതാണ് എന്നാണ് ഇപ്പോഴത്തെ അവസ്ഥ. കേൾക്കുമ്പോൾ അതിശയം തോന്നാം, എന്നാൽ വിപണിയിലെ പുതിയ ട്രെൻഡ് ഇതാണ്. ആഢംബര വാച്ചുകൾക്കുള്ളിലെ സ്വർണമാണ് താരം.
ജോർജ്ജ് ക്ലൂണി, നിക്കോൾ കിഡ്മാൻ തുടങ്ങിയ ആഗോള പ്രശസ്ത താരങ്ങളിലൂടെ മെറ്റ് ഗാലയിലും പരസ്യങ്ങളിലും സിനിമകളിലും എല്ലാം പ്രത്യക്ഷപ്പെട്ട് ആഡംബരത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി കാലങ്ങളായി വിപണിയിലുള്ള ഒന്നാണ് ഒമേഗയുടെ കൺസ്റ്റലേഷൻ വാച്ചുകൾ. ഇവയടക്കം ലക്ഷങ്ങൾ വിലവരുന്ന ആഡംബര വാച്ചുകൾ ഇപ്പോൾ സ്വർണ്ണത്തിനായി ഉരുക്കിയെടുക്കുകയാണ്. വാച്ചായി വിൽക്കുന്നതിനേക്കാൾ വലിയ തുക അതിലെ തങ്കത്തിന് കിട്ടുമെന്നതാണ് ഇതിന് കാരണം. സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്നതോടെയാണ് ആഡംബര വാച്ചുകൾക്ക് ഈ ഗതികേട് വന്നിരിക്കുന്നത്.
പണമിടപാട് രംഗത്തെ വിദഗ്ധർ നൽകുന്ന വിവരമനുസരിച്ച് ഒമേഗ, ടാഗ് ഹോയർ തുടങ്ങിയ പ്രശസ്ത കമ്പനികളുടെ പഴയ മോഡൽ വാച്ചുകളാണ് ഇത്തരത്തിൽ വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. ഇത്തരം വാച്ചുകളിൽ സ്വർണ്ണത്തിന്റെ അളവ് കൂടുതലായതുകൊണ്ട് അവ അഴിച്ചെടുത്ത് വിൽക്കുന്നത് വ്യാപാരികൾക്ക് വൻ ലാഭമാണ് നൽകുന്നത്.
ബ്രിട്ടനിലെ പ്രമുഖ സ്വർണ്ണ വ്യാപാരികളായ ഗോൾഡ് ട്രേഡേഴ്സിലെ ജോൺ വൈറ്റ് കഴിഞ്ഞ മെയ് മാസത്തിൽ ചെയ്തത് ഇതാണ്. 1970കളിലെ ഒരു 18 കാരറ്റ് ഒമേഗ കോൺസ്റ്റലേഷൻ വാച്ച് അദ്ദേഹം ഉരുക്കി സ്വർണ്ണക്കട്ടിയാക്കി മാറ്റി. സ്വർണ്ണവില ഉയർന്നതോടെ ഈ വർഷം മാത്രം ഇത്തരം നിരവധി വാച്ചുകളാണ് അദ്ദേഹം ഇങ്ങനെ നശിപ്പിച്ചത്. "കാണാൻ നല്ല ഭംഗിയുള്ള വാച്ചായിരുന്നു അത്. പക്ഷേ, അത് ലേലത്തിന് വെച്ചിരുന്നെങ്കിൽ ഉടമയ്ക്ക് എത്ര രൂപ കിട്ടുമായിരുന്നു?" ജോൺ ചോദിക്കുന്നു.

ആ വാച്ചിലെ സ്വർണ്ണത്തിന് മാത്രം വിപണിയിൽ ഏകദേശം 5750 പൗണ്ട് (ഏകദേശം 7749 ഡോളർ) വിലയുണ്ടായിരുന്നുവെന്ന് ജോൺ വൈറ്റ് പറയുന്നു. എന്നാൽ ആ വാച്ച് ലേലത്തിൽ വിറ്റിരുന്നെങ്കിൽ പരമാവധി 4000 മുതൽ 4500 പൗണ്ട് വരെ മാത്രമേ കിട്ടുമായിരുന്നുള്ളൂ. അതായത് വാച്ചായി വിൽക്കുന്നതിനേക്കാൾ 35 ശതമാനം അധികം ലാഭം സ്വർണ്ണമാക്കി മാറ്റിയപ്പോൾ കിട്ടി!
ആഗോള പ്രതിസന്ധികളും യുദ്ധഭീതിയുമെല്ലാം കാരണം സ്വർണ്ണവില ജനുവരിയിൽ ഔൺസിന് 5600 ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു. നിലവിൽ ഇത് ഔൺസിന് 4200 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇത് 2024ലെ ശരാശരി വിലയുടെ ഇരട്ടിയോളമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ ഇപ്പോൾ സ്വർണ്ണത്തിലേക്ക് വലിയ തോതിൽ പണമൊഴുക്കുകയാണ്.
എന്നാൽ എല്ലാ ലക്ഷ്വറി വാച്ചുകൾക്കും ഈ ഗതികേടില്ല. പേര് കേട്ട വലിയ ബ്രാൻഡുകളുടെ ചില വാച്ചുകളിൽ ഏതാനും ഗ്രാം മുതൽ 200 ഗ്രാമിലധികം വരെ സ്വർണ്ണമുണ്ടാകും. വളരെ കുറഞ്ഞ എണ്ണം മാത്രം നിർമ്മിക്കുന്നതും അപൂർവ്വവുമായ വിന്റേജ് വാച്ചുകൾക്ക് ഇപ്പോഴും റീസെയിൽ മാർക്കറ്റിൽ വൻ വിലയുണ്ട്. അവ ഉരുക്കി വിൽക്കുന്നതിനേക്കാൾ ലാഭം വാച്ചായി വിൽക്കുമ്പോൾ തന്നെയാണ്.
റോലെക്‌സ് , പാടെക് ഫിലിപ്പ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ വാച്ചുകൾ വിപണിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ എത്താറുള്ളൂ. അതുകൊണ്ട് തന്നെ ഇവയ്ക്ക് എപ്പോഴും വലിയ ഡിമാൻഡാണ്. ഓൺലൈൻ ആഡംബര വാച്ച് പ്ലാറ്റ്‌ഫോമായ ക്രോണോ ഹണ്ടറിലെ സൈമൺ ലാസറസ് പറയുന്നത്. ഈ ബ്രാൻഡുകളുടെ പുതിയ മോഡലുകൾ വാങ്ങാൻ രണ്ട് മുതൽ എട്ട് വർഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്നാണ്.
പ്രശസ്ത നിക്ഷേപ സ്ഥാപനമായ വോണ്ടോബെലിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം 3,000 സ്വിസ് ഫ്രാങ്കിന് (3,770 ഡോളർ) മുകളിലുള്ള ലക്ഷ്വറി വാച്ചുകളുടെ വിപണിയിൽ 61 ശതമാനവും റോലെക്സിന്റെ വിഹിതമായിരുന്നു. അതേസമയം ടാഗ് ഹോയർ, ബ്രെറ്റ്‌ലിംഗ്, ഒമേഗ തുടങ്ങിയ ബ്രാൻഡുകൾക്ക് വിപണിയിൽ ഇത്ര വലിയ പ്രിയമില്ല. അതുകൊണ്ട് തന്നെ റീസെയിൽ മാർക്കറ്റിൽ ഇവയ്ക്ക് വലിയ വിലയിടിവ് സംഭവിക്കുന്നു. ഇതാണ് ഒടുവിൽ ഇവയെ സ്വർണ്ണത്തിനായി ഉരുക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.
ഇത്തരത്തിൽ എത്ര ആഡംബര വാച്ചുകളാണ് നശിപ്പിക്കപ്പെടുന്നത് എന്നതിന് കൃത്യമായ കണക്കുകളില്ല. എന്നാൽ വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ സ്വർണ്ണത്തിന്റെ വലിയ ഡിമാൻഡിലേക്ക് വിരൽ ചൂണ്ടുന്നു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ലോകമെമ്പാടുമുള്ള സ്വർണ്ണ പുനരുപയോഗം 5 ശതമാനം വർദ്ധിച്ച് 366 ടണ്ണിലെത്തി. ഇതേ കാലയളവിൽ സ്വർണ്ണാഭരണങ്ങളുടെ ആകെ വിപണി മൂല്യം 31 ശതമാനം ഉയർന്ന് 47 ബില്യൺ ഡോളറിലെത്തിയതായും റിപ്പോർട്ടുണ്ട്.
തുടർച്ചയായി ഉയരുന്ന സ്വർണ്ണവില കണ്ടാണ് ന്യൂയോർക്കിലെ വിരമിച്ച എഞ്ചിനീയറായ മിച്ചൽ താലിസ്മാൻ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് വാച്ചുകളും ഒരു മാലയും വിൽക്കാൻ തീരുമാനിച്ചത്. 35 ഗ്രാം സ്വർണ്ണമടങ്ങിയ ആ സാധനങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തിന് 2660 ഡോളറാണ് ലഭിച്ചത്. "പത്ത് വർഷത്തിലേറെയായി ലോക്കറിൽ വെറുതെ കിടക്കുകയായിരുന്നു അവ. ഇങ്ങനെ വിറ്റതിലൂടെ നല്ലൊരു തുക കയ്യിൽ കിട്ടി," അദ്ദേഹം പറയുന്നു.














Click it and Unblock the Notifications