ഞൊടിയിൽ പറന്നെത്തി കീഴ്‌പ്പെടുത്തും... വേഗത്തിലെ രാജാക്കൻമാർ; രോഗപ്രതിരോധത്തിലെ വമ്പൻമാർ! 'ദേശി ബ്രീഡുകൾ'
നായ്ക്കളെ കുറിച്ച് പറയുമ്പോൾ പലരും വാചാലരാകും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വമ്പൻ ബ്രീഡുകളെ കുറിച്ചായിരിക്കും മിക്കവരും വാതോരാതെ സംസാരിക്കുക. അത്തരം ഓമന മൃഗങ്ങൾ പലർക്കും ഒരു സ്റ്റാറ്റസ് സിംബൽ കൂടിയാണ് എന്നതാണ് വസ്തുത. എന്നാൽ, ഗുണത്തിലും സൗന്ദര്യത്തിലും എല്ലാം വിദേശ ബ്രീഡുകളെ വെല്ലുന്ന അതി ഗംഭീരൻ നായകൾ ഇന്ത്യയിൽ ഉണ്ട്.
ഏറെ കാലം അവഗണനയിൽ ആയിരുന്നു ഇന്ത്യയിലെ പല മികച്ച ബ്രീഡുകൾ. അങ്ങനെ പലതും വംശനാശഭീഷണിയിലും എത്തി നിന്നിരുന്നു. എന്നാൽ, കാലക്രമേണ ഇന്ത്യൻ ബ്രീഡുകളുടെ പ്രത്യേകതകൾ തിരിച്ചറിയപ്പെട്ടു. അവയെ സംരക്ഷിക്കാനും തുടങ്ങി. ഇന്ന്, പല വിദേശ ബ്രീഡുകളേക്കാൾ വലിയ വില കൊടുത്താലും കിട്ടാത്ത ഇന്ത്യൻ നായകളുണ്ട്.

ദക്ഷിണേന്ത്യ ആണ് പല മികച്ച ഇന്ത്യൻ ബ്രീഡുകളുടേയും ഉത്ഭവ കേന്ദ്രം. അത്തരത്തിലുള്ള ഒന്നണ് മുധോൽ ഹൗണ്ട്. ഇവയെ കാരവൻ ഹൗണ്ട് എന്നും വിളിക്കാറുണ്ട്. ഹൗണ്ട് എന്നാൽ വേട്ടപ്പട്ടി എന്നാണ് അർത്ഥം. കർണാടകത്തിലെ മുധോൽ എന്ന സ്ഥലത്ത് കാണുന്ന വേട്ടപ്പെട്ടി എന്ന നിലയിലാണ് ഇവയെ മുധോൽ ഹൗണ്ട് എന്ന് വിളിക്കുന്നത്.
സൈറ്റ് ഹൗണ്ട് വിഭാഗത്തിൽ പെടുന്നവയാണ് ഇവ. ഇരയുടെ മണം, അല്ല ദൂരെ നിന്ന് തന്നെ ഇരയെ കണ്ടുകൊണ്ടാണ് ഇവ വേട്ട നടത്തുക. ഉടമകളോട് അത്രയേറെ സ്‌നേഹവും അനുസരണയും ഉണ്ടെങ്കിലും ഇവയ്ക്ക് ആക്രമണോത്സുകതയിൽ ഒരു കുറവും ഇല്ല. അപാരമായ വേഗവും സ്റ്റാമിനയും ആണ് ഇവയുടെ മറ്റൊരു പ്രത്യേകത. 20-ാം നൂറ്റാണ്ടിൽ ഏറെക്കുറെ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ടവയായിരുന്നു മുധോൽ ഹൗണ്ടുകൾ. എന്നാൽ ഇന്ന് ഇന്ത്യയിൽ ഇവ വ്യാപകമായി കാണപ്പെടുന്നുണ്ട്.

ഇന്ത്യയിലെ നാടൻ നായകളിൽ ഏറ്റവും കൂടുതൽ ആയി കാണപ്പെടുന്നവയാണ് ഇന്ത്യൻ പരിയ എന്ന് വിളിക്കപ്പെടുന്നവ. സൗത്ത് ഏഷ്യൻ പൈ ഡോഗ് എന്നും ഇവ വിളിക്കപ്പെടുന്നു. അതീവ ബുദ്ധിമാൻമാരാണ് ഇവർ. അതുപോലെ തന്നെ ജാഗ്രതയുള്ളവരും. ഏത് സാഹചര്യത്തോടും പെട്ടെന്ന് ഇണങ്ങിച്ചേരാനുള്ള കഴിവും ഇവയ്ക്കുണ്ട്.
ഇന്ത്യയിലെ ആദിമ നായ ജനുസ്സുകളിൽ ഒന്നാണ് പരിയ. ഏതാണ്ട് അറുപതിനായിരം വർഷങ്ങൾ എങ്കിലും ആയിട്ടുണ്ടാകും ഇങ്ങനെ ഒരു ബ്രീഡ് രൂപപ്പെട്ടിട്ട്. രാജ്യത്തെ തെരുവുനായ്ക്കളിൽ വലിയൊരു വിഭാഗവും പരിയ വിഭാഗത്തിൽ പെടുന്നവയോ, അവയുടെ ക്രോസ് ബ്രീഡുകളോ ആണെന്നാണ് കണക്കുകൾ.

തനി വേട്ടനായ്ക്കളിൽ ഒന്നാണ് കൊംബൈ. തമിഴ്‌നാട് ആണ് ഇവയുടെ കേന്ദ്രം. പണ്ട് കാലത്ത് കാട്ടുപോത്തുകളേയും കാട്ടുപന്നികളേയും വേട്ടയാടാൻ വേണ്ടിയായിരുന്നു കൊംബൈ വിഭാഗത്തിൽ പെടുന്ന നായ്ക്കളെ ഉപയോഗിച്ചിരുന്നത്. ഒമ്പതാം നൂറ്റാണ്ടുമുതൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി പോലും ബന്ധമുണ്ട് കൊംബൈ നായക ൾക്ക്. ബ്രിട്ടീഷുകാർക്കെതികരെയുള്ള മരുത് സഹോദരങ്ങളുടെ കലാപത്തിൽ കൊംബൈ നായ്ക്കളെ ഉപയോഗിച്ചിരുന്നു. ആദ്യകാലം മുതലേ സൈനിക ആവശ്യങ്ങൾക്കും ഇവയെ ഉപയോഗിച്ചിരുന്നു.
മറവർ രാജാക്കൻമാർ അവരുടെ രാജകീയ കാവൽനായ്ക്കളായി ഉപയോഗിച്ചിരുന്നത് കൊംബൈ നായ്ക്കളെ ആയിരുന്നു. ഒരു കൂട്ടം കൊംബൈ നായ്ക്കൾ വിചാരിച്ചാൽ ഒരു സിംഹത്തെ പോലും കീഴ്‌പ്പെടുത്താൻ കഴിയും.

കന്നി എന്ന പേരും ചിപ്പിപ്പാറൈ എന്ന പേരും ഇന്ത്യൻ നാടൻ നായപ്രേമികളുടെ ഇടയിൽ അത്രയും പോപ്പുലർ ആണ്. യഥാർത്ഥത്തിൽ ഇത് രണ്ടും ഒരൊറ്റ ജനുസ്സാണ്. നിറത്തിൽ മാത്രമാണ് വ്യത്യാസം. തമിഴ്‌നാട്ടിലെ മധുരൈ ജില്ലയിലെ ചിപ്പിപ്പാറൈ എന്ന സ്ഥലത്താണ് ഇവയുടെ ഉത്ഭവം.
വധുക്കൾക്കൊപ്പം ഭർതൃഗൃഹത്തിലേക്ക് വിടാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന നായ്ക്കൾ കൂടിയാണിവ. അതുകൊണ്ട് തന്നെ 'മെയ്ഡൻസ് ബീസ്റ്റ്മാസ്റ്റർ' എന്നൊരു പേരുകൂടി ഇവയ്ക്കുണ്ട്. രാജകീയതയുടേയും അന്തസ്സിന്റേയും ചിഹ്നമാണ് ഇന്ന് ചിപ്പിപ്പാറ നായകൾ.

ഏറ്റവും അധികം പ്രകീർത്തിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ നായയാണ് രാജപാളയം. ഇതും തമിഴ്‌നാട്ടിൽ നിന്നുള്ളത് തന്നെയാണ്. ചോള സാമ്രാജ്യകാലത്ത് അവരുടെ പ്രധാന കാവൽ നായകൾ ആയിരുന്നു രാജപാളയം നായകൾ. പോളിഗർ ഹൗണ്ട്‌സ് എന്നും ചിലപ്പോൾ ഇവയെ വിളിക്കാറുണ്ട്.
കർണാട്ടിക് യുദ്ധത്തിലും പോളിഗർ യുദ്ധത്തിലും യുദ്ധനായ്ക്കളായും രാജപാളയം നായ്ക്കളെ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം. ഇന്ന് കശ്മീർ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യവും ഉപയോഗിക്കുന്നുണ്ട് രാജപാളയം നായ്ക്കളെ.
പോരാട്ടവീര്യത്തിൽ തീരെ താഴെയല്ല ഇവർ. നാല് രാജപാളയം നായ്ക്കൾ ചേർന്ന് ഒരു കടുവയെ ആക്രമിച്ചുകൊന്നുവെന്ന ഒരു കഥ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് കരുതുന്ന ഒരു അപൂർവ്വ ജനുസ്സാണ് രാംപുർ ഹൗണ്ട്. പശ്ചിമ ബംഗാളിൽ ആണ് ഇവയുടെ ഉത്ഭവം. ഇന്ത്യയിലെ പല രാജാക്കൻമാരുടേയും പ്രിയപ്പെട്ട ഇനമായിരുന്നു രാംപുർ ഹൗണ്ടുകൾ. ഒരു ഘട്ടത്തിൽ ചെന്നായ്ക്കളെ കൊന്നൊടുക്കാൻ ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നത്രെ. നിർഭയം ചെന്നായ്ക്കളെ ഒറ്റയ്ക്ക് നേരിടുന്നവയാണ് രാംപുർ ഹൗണ്ടുകൾ. സംഘം ചേർന്നുകഴിഞ്ഞാൽ കൂടുതൽ അപകടകാരികളാണ് രാംപുർ ഹൗണ്ടുകൾ. കടുവകളേയും പുള്ളിപ്പുലികളേയും സിംഹങ്ങളേയും വരെ ഇവ കൂട്ടത്തോടെ ആക്രമിച്ചുകീഴ്‌പ്പെടുത്തിക്കളയും.

മറ്റൊരു പ്രധാന ഇന്ത്യൻ നായ ജനുസ്സാണ് ബുള്ളി കുത്ത. ഇന്ത്യൻ മസ്റ്റിഫ് എന്നും ഇവ വിളിക്കപ്പെടും. ബീസ്റ്റ് ഓഫ് ദി ഈസ്റ്റ് എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഇവയ്ക്ക്. വെറുതേ വിളിക്കുന്നതല്ല അത്. ശരിക്കും ഒരു 'ബീസ്റ്റ്' തന്നെയാണ് ബുള്ളി കുത്ത. വേട്ടയാടലിനോ കാവലിനോ മാത്രമല്ല ഇവയെ ഉപയോഗിക്കാറുള്ളത്. ഡോഗ് ഫൈറ്റുകൾക്ക് കൂടിയാണ്. ഇപ്പോഴും അനധികൃത നായപ്പോരുകളിലെ ഏറ്റവും പ്രധാന ഇനം ബുള്ളി കുത്തകൾ തന്നെയാണ്.

ഇന്ത്യൻ നായകളിൽ വലിപ്പത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവയാണ് ഗഡ്ഡി കുത്ത. പാന്ഥർ ഹൗണ്ട്, മഹിദന്ദ് മസ്റ്റിഫ് എന്ന പേരുകളും ഗഡ്ഡി കുത്തയ്ക്കുണ്ട്. തിബറ്റൻ മസ്റ്റിഫിന്റെ ഏറെക്കുറേ സമാനമായ രൂപഭാവമാണ് ഇതിനുള്ളത്. എന്തിനും ഏതിനും ഉപയോഗിക്കാവുന്ന തരത്തിൽ വൈവിദ്ധ്യമാർന്ന സ്വഭാവ സവിശേഷതകളും ഗഡ്ഡി കുത്തയ്ക്കുണ്ട്. ആടുകളെ മേയ്ക്കാൻ പ്രത്യേകമായി ഒരു പരിശീലനം പോലും നൽകേണ്ടതില്ല എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.












Click it and Unblock the Notifications