'ലക്ഷ്മി ഭർത്താവായിരുന്ന മോഹനോട് ചെയ്തത്..ലക്ഷ്മി പോകുമ്പോൾ ഐശ്വര്യയെ നോക്കി വീട്ടിലിരുന്നു';ആലപ്പി അഷ്റഫ്
നടൻ മോഹന്‍ ശര്‍മയുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ഒരു വൃദ്ധസദനത്തിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണ് താരം എന്നാണ് രവി മേനോനാണ് വെളിപ്പെടുത്തിയത്. ചെന്നൈയില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള വൃദ്ധസദനത്തിലാണ് മോഹന്‍ കഴിഞ്ഞ മൂന്ന് മാസമായി കഴിയുന്നതത്രേ.
ഇപ്പോഴിതാ നടൻ്റെ അവസ്ഥയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. കുടുംബജീവിതം തകർന്നതുകൊണ്ടോ വഴിപിഴച്ച ജീവിതം നയിച്ചതുകൊണ്ടോ ഒന്നുമല്ല അദ്ദേഹം ഇപ്പോൾ ഇത്തരമൊരു ദുരവസ്ഥയിൽ എത്തിയതെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. വായിക്കാം

'മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നു നിന്ന് പരിമളം പടർത്തിയ ഒരു പുഷ്പമായിരുന്നു നടൻ മോഹൻ ശർമ്മ. ഇന്ന് അദ്ദേഹം തന്നെ പാടി അഭിനയിച്ച വീണപൂവിന്‍റെ അവസ്ഥയിലാണ്. ജീവിക്കാൻ മറന്നുപോയ സ്ത്രീ എന്ന ചിത്രത്തിലെ പാട്ടാണത്. മോഹന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ അദ്ദേഹവും ജീവിക്കാൻ മറന്നുപോയ ആളാണോ എന്ന് തോന്നി പോവുകയാണ്. ഇന്നിപ്പോൾ മോഹൻ ശർമ്മയെക്കുറിച്ചും അദ്ദേഹത്തിൻറെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അറിയാത്തവരും കേൾക്കാത്തവരും ചുരുക്കമാണ്. അദ്ദേഹം ഇന്ന് തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലെ നന്ദിയാംപക്കത്തുള്ള വൃദ്ധസേവാസദനത്തിലെ അന്തേവാസിയാണ്.
മലയാള സിനിമയിലെ അന്തരിച്ച നടൻ ടി പി മാധവനും അവസാന കാലഘട്ടത്തിൽ കഴിഞ്ഞിരുന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലായിരുന്നു. ടിപി മാധവന് ഒരു മകനുണ്ടായിരുന്നു .അദ്ദേഹം പ്രശസ്തനും ധനികനും ആയിരുന്നു. അതുപോലെതന്നെ മോഹൻ ശർമ്മക്കും ഒരു മകനുണ്ട് .അദ്ദേഹം ജർമനിയിൽ ലക്ഷത്തോളം ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ഒരാളാണ് .ടിപി മാധവനും മോഹനും ഇവർ രണ്ടുപേരും തങ്ങളുടെ മക്കളെ തള്ളിപ്പറഞ്ഞിട്ടില്ല. ടിപി മാധവനെ സംബന്ധിച്ച് പറയുകയാണെങ്കിൽ അദ്ദേഹത്തിൻറെ സുവർണ്ണ കാലഘട്ടത്തിൽ തന്റെ മകന്റെ വിദ്യാഭ്യാസത്തിനോ വളർച്ചയ്ക്കോ ഉയർച്ചയ്ക്കോ വേണ്ടി ഒരു സഹായവും ചെയ്തിരുന്നില്ല. അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. അത് അദ്ദേഹം തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട് .എന്നാൽ മോഹനെ സംബന്ധിച്ചിടത്തോളം തന്റെ മകനെ മാത്രമല്ല തന്റെ ആദ്യ ഭാര്യയുടെ മകളെയും പോറ്റി വളർത്തി സംരക്ഷിച്ച ഒരു വലിയ മനസ്സിന്റെ ഉടമയാണ്. ഇക്കാര്യമൊന്നും മോഹൻ ഒരിക്കലും പറഞ്ഞിട്ടില്ല. ആദ്യ ഭാര്യയായ നടി ലക്ഷ്മിയുടെ മകൾ ഐശ്വര്യ വെളിപ്പെടുത്തിയ കാര്യമാണിത്. ലക്ഷ്മി അഭിനയിക്കാൻ പോകുമ്പോൾ അവരുടെ ആദ്യ വിവാഹത്തിലെ മകളായ ഐശ്വര്യയെ നോക്കി വീട്ടിൽ കഴിഞ്ഞിരുന്ന കാലവും മോഹനുണ്ട്.
അദ്ദേഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടലും അതിലേറെ സങ്കടവും തോന്നി .ചെന്നൈയിലെ പോയ്സ് ഗാർഡനിൽ താമസിക്കുന്നവരെല്ലാം തന്നെ വലിയ ഉന്നതിയിലുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരുമാണ്. ജയലളിതയും രജനികാന്തും ഒക്കെ താമസിക്കുന്ന ഇടമാണ്. അവിടെ 2500 സ്ക്വയർ ഫീറ്റ് ഉള്ള സ്വന്തമായ ഒരു ഫ്ലാറ്റ് മോഹന് ഉണ്ടായിരുന്നു, അവിടെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും ഒത്തുള്ള വാസം. ജയലളിതയുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ഇങ്ങനെ ഒരു ഫ്ലാറ്റ് അവിടെ വാങ്ങാനുള്ള കാരണം .ജയലളിതയുടെ നിർദ്ദേശപ്രകാരമാണ് ആ ഫ്ലാറ്റ് വാങ്ങിയതെന്ന് മോഹൻ പറയുന്നുണ്ട്.
മോഹൻ ഇതൊക്കെ നഷ്ടപ്പെടുവാനുള്ള കാരണം അദ്ദേഹം നല്ല സിനിമയെ സ്നേഹിച്ചത്ുകൊണ്ട് മാത്രമാണ്. അല്ലാതെ കുടുംബജീവിതം തകർന്നതുകൊണ്ടോ വഴിപിഴച്ച ജീവിതം നയിച്ചതുകൊണ്ടോ ഒന്നുമില്ല. മദ്യപാനശീലമോ പുകവലിയോ ഒന്നുമില്ലാത്ത ഒരു മാന്യനായ വ്യക്തിയായിരുന്നു അദ്ദേഹം. മോഹൻ വിവിധ ഭാഷകളിലായി നൂറോളം ചിത്രങ്ങളിലാണ് നായകനായി അഭിനയിച്ചത്. ഏതാണ്ട് അമ്പതോളം ചിത്രങ്ങളിൽ പ്രതിനായകനായും മറ്റും അഭിനയിച്ചു. കൂടാതെ ഗായകനായും കഥയെഴുത്തുകാരനായും സംവിധായകനായും നിർമ്മാതാവായും ഒക്കെ സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു. മോഹനും ബാലുമഹേന്ദ്രയും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാടികളായി. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തിന് ക്യാമറമാൻ ബാലുമഹേന്ദ്ര തന്നെയാണ് നെല്ലിലും ചട്ടക്കാരിയിലും ഒക്കെ അവസരം ഒരുക്കി കൊടുത്തത്. 1972ൽ പണിമുടക്ക് ബ്രഹ്മചാരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. എങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ചട്ടക്കാരിയുടെ ഷൂട്ടിങ് ഷൊർണൂർ നടക്കുമ്പോൾ തന്നെ ലക്ഷ്മിയും മോഹനും തമ്മിൽ പരസ്പരം പ്രണയത്തിലായിരുന്നു എന്നാണ് ആ ചിത്രത്തിൻറെ പ്രൊഡക്ഷൻ മാനേജറായ മഞ്ഞിലാസ് ജോസ് പറയുന്നത്. ആ ചിത്രത്തിൽ മോഹൻ ലക്ഷ്മിയെ കോരിയെടുക്കുമ്പോൾ ഊർന്ന് താഴേക്ക് വീഴുന്ന ഒരു രംഗം ഉണ്ടെന്നും അത് അഭിനയിച്ചപ്പോൾ അവർ തമ്മിലുള്ള ഇന്റിമസി അവിടെ ഉണ്ടായിരുന്നവർക്കെല്ലാം ബോധ്യപ്പെട്ടു എന്നാണ് ജോസ് പറയുന്നത്. ഇവർ തമ്മിൽ വിവാഹിതരായെങ്കിലും ആ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടുനിന്നില്ല. ള്ള വിവാഹബന്ധം വേർപിരിയുമ്പോഴും അദ്ദേഹം മാന്യത കൈവിട്ടില്ല. പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ചെളിവാരിയെറിയാതെ ആ ജീവിതത്തിൽ നിന്നും സ്വയം പിൻവാങ്ങുകയാണ് ഉണ്ടായത്.
പിരിയാനുള്ള കാരണം തിരക്കിയവരോട് അത് താനായി ഒരിക്കലും വെളിപ്പെടുത്തത്തില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ തന്റെ മാതാവിൽ നിന്നും മോഹൻ സഹിച്ചിട്ടുള്ള ദുരനുഭവങ്ങൾ ലക്ഷ്മി യുടെ മകൾ ഐശ്വര്യ പുറം ലോകത്തോട് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് .രണ്ടാം വിവാഹത്തിലാണ് അദ്ദേഹത്തിന് ഒരു മകനുള്ളത് ആ ദാമ്പത്യ ബന്ധവും വേർപിരിഞ്ഞതായി പറയുന്നുണ്ടെങ്കിലും അതിന്റെയും കാരണങ്ങൾ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മകന്റെ കാര്യത്തിൽ അദ്ദേഹം പറയുന്നത് അവൻ ജർമനിയിലെ ജോലിയും ഉപേക്ഷിച്ച് എന്നെ നോക്കാൻ ഇവിടെ വന്നു നിൽക്കാൻ പറ്റുമോ എന്നാണ്. എന്നാൽ മരുന്നിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്ന തന്റെ പിതാവിന് സാമ്പത്തികമായി മരുന്നിനുള്ള പണമെങ്കിലും കൊടുത്ത് സഹായിക്കാത്തത് എന്താണെന്നുള്ള ചോദ്യം ഇവിടെ ബാക്കി നിൽക്കുകയാണ്.
എന്നാൽ മോഹന്റെ അവസ്ഥ കേട്ടറിഞ്ഞ രജനീകാന്ത് ഉൾപ്പെടെ പലരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതൊക്കെ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിൻറെ മകനും അറിയാതിരിക്കുമോ? പണമെടുത്ത് വീടും സ്ഥലവും ഒക്കെ നഷ്ടപ്പെടുത്തിയതിന്റെ നീരസം കൊണ്ടാകാം ഒരുപക്ഷേ മകൻ സാമ്പത്തികമായി സഹായം ഒന്നും ചെയ്യാത്തത് .എന്തായാലും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഒരു മകൻ എന്ന നിലയിൽ തന്റെ പിതാവിനെ സംരക്ഷിക്കുക എന്ന ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറുന്നത് ന്യായീകരിക്കാൻ ആകാത്ത ഒരു കാര്യമാണ്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതെ പിതാവിൻറെ അന്ത്യയാത്രയിൽ ചിതക്ക് മുൻപിൽ വന്ന് അന്ത്യകർമ്മം ചെയ്തുകൊണ്ട് പൊട്ടിക്കരയുന്നതിൽ അർത്ഥമുണ്ടോ? ഇപ്പോൾ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായ വിജയിയെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ തന്റെ ഈ അവസ്ഥയിൽ നിന്നും കരകയറുവാൻ അദ്ദേഹം ഒരു കൈത്താങ്ങാകും എന്ന പ്രതീക്ഷയായിരിക്കാം'.




Click it and Unblock the Notifications