നൈസായി മുട്ടാൻ വന്ന സംവിധായകന് കാൽമുട്ട് മടക്കി കൊടുത്തു'; ബിഗ് ബോസിലെ കാളി..ആലപ്പി അഷ്റഫ് പറയുന്നു
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് വന്നയാളാണ് ബിഗ് ബോസ് മത്സരാർത്ഥിയായ ഫൈറ്റ് മാസ്റ്റർ കാളിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ജീവിതകഥയിൽ ധന്യ എന്ന പാവം പെൺകുട്ടി കാളി എന്ന പേര് സ്വീകരിച്ച് തന്റെ നേർക്കുണ്ടായ അധർമ്മത്തെയും അനീതിയെയും ചെറുത്തു തോൽപ്പിച്ചുകൊണ്ടാണ് ജീവിതത്തിൽ മുന്നേറിയതെന്നും താരത്തിൻ്റെ ജീവിത കഥ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക്
സാധാരണ ബിഗ് ബോസിൽ സിനിമ സീരിയലിൽ നിന്നുള്ള നടിമാരും ഗായികമാരും ഒക്കെ പങ്കെടുക്കാറുണ്ട് . എന്നാൽ മലയാള സിനിമയിലെ സംഘട്ടന രംഗത്ത് നിന്നും ഒരു ടെക്നീഷ്യൻ അതും ഒരു സ്ത്രീ ബിഗ് ബോസ് എന്ന സംഘർഷഭൂമിയിലേക്ക് കടന്നുവന്നിരിക്കുകയാണ്, അത് മറ്റാരുമല്ല മലയാള സിനിമയിലെ ആദ്യ വനിതാ സ്റ്റണ്ട് മാസ്റ്റർ ആയ കാളി ധന്യ എന്ന പെൺകുട്ടിയാണ്. കാളിയായി മാറിയതിന്റെ പിന്നിൽ കൈപ്പേറിയ ചില യാഥാർഥ്യങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും നിസ്സഹായതയുടെയും ഒരു കഥയുണ്ട്. ജീവിതകഥയിൽ ധന്യ എന്ന പാവം പെൺകുട്ടി കാളി എന്ന പേര് സ്വീകരിച്ച് തന്റെ നേർക്കുണ്ടായ അധർമ്മത്തെയും അനീതിയെയും ചെറുത്തു തോൽപ്പിച്ചുകൊണ്ട് ഭദ്രകാളിയായി മാറുകയായിരുന്നു .ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു മറികടന്ന കാളി വേറിട്ട ജീവിത വഴികളിലൂടെ സധൈര്യം മുന്നേറുകയാണ് കാളി പറയുന്നു .

അച്ഛൻ എന്ന് പറയപ്പെടുന്ന ആൾ എനിക്കിട്ട പേര് ഭദ്ര എന്നായിരുന്നു, പിന്നീട് സ്കൂളിൽ ചേർത്തപ്പോൾ അത് ധന്യയായി, ഈ പേര് സ്വീകരിച്ചതോടുകൂടി ദുരിതങ്ങളുടെ ഘോഷയാത്രയായി .കഷ്ടപ്പാടും ദുരിതവും പട്ടിണിയും കണ്ണുനീരും നിറഞ്ഞ തൻറെ ബാല്യകാല ജീവിതത്തിൽ ചാർത്തി തന്ന ധന്യ എന്ന പേരിനെ പോലും അവർ വെറുത്തു. അത് ഉപേക്ഷിച്ചു പിന്നീട് അവർ സ്വയം ആർജ്ജിച്ചെടുത്ത കരുത്തിന്റെയും ശക്തിയുടെയും മനോധൈര്യത്തിന്റെയും അടയാളമായി സ്വയം കാളിയായി മാറുകയായിരുന്നു. കാളി സാമൂഹ്യ മാധ്യമങ്ങളിലൂടെ താൻ അനുഭവിച്ച ബാല്യകൗമാര കാലങ്ങളിൽ താൻ നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെകുറിച്ച് ചൂഷണത്തെകുറിച്ച് പൊതുസമൂഹത്തോട് തുറന്നു പറഞ്ഞിട്ടുണ്ട്. സംരക്ഷണം നൽകേണ്ടവർ പിച്ചിച്ചീന്തി എറിഞ്ഞ പെൺ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന കഥയാണത്.
പത്താം വയസ്സിൽ അയൽ വീട്ടിലുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി, പിന്നീടൊരിക്കൽ കഴുകന്മാരുടെ കണ്ണിൽ നിന്നും രക്ഷപ്പെടാനായി ശ്മശാനത്തിൽ അഭയം തേടിയ അവരെ അവിടെ നിന്നും പിടിച്ചുകൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ ശാരീരിക ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും അവർ പറയുന്നുണ്ട് .ഈ സംഭവം നടന്നത് അങ്ങ് യുപിയിലല്ല ,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കൊച്ചിയിലെ വൈപ്പിൻ മുരിക്കിൻ പാടത്താണെന്ന് ഓർക്കണം, തെറ്റ് ചെയ്തത് ഞാനല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണിൽ ഞാനാണ് തെറ്റുകാരി, ശരീരവളർച്ച കൂടുതലുള്ള കുട്ടി ആയതുകൊണ്ടാകാം ആളുകൾ എന്റെ ശരീരത്തെ ഉപയോഗിച്ചതെന്ന് എന്നോട് തന്നെ പറഞ്ഞവരുണ്ട് .
തനിക്ക് നേരെ ഉണ്ടായ പീഡനത്തെക്കുറിച്ച് പരാതിയുമായി ചെന്നാൽ അവർക്കൊക്കെ അറിയേണ്ടത് ലൈംഗികമായി തന്നെ പീഡിപ്പിച്ചവർ നടത്തിയ പീഡന ലീലകളെ കുറിച്ചാണ്, അവർ എന്തൊക്കെ ചെയ്തു, എങ്ങനെയൊക്കെ ചെ,യ്തു എന്നൊക്കെ ചോദിക്കുകയും അത് കേട്ട് ആസ്വദിക്കുവാനുമാണ് അവർക്ക് താല്പര്യം .ഇത്തരത്തിൽ ബാല്യം നഷ്ടപ്പെടുന്ന പല പെൺകുട്ടികളും ചെന്നെത്തുന്നത് ലഹരിയിലോ സെക്സ് റാക്കറ്റിലോ ആയിരിക്കുമെന്നും പിന്നീട് അവർക്ക് ഒരിക്കലും അതിൽ നിന്നന് ഒരു മോചനം ഉണ്ടാകില്ലെന്നും അവർ ഓർമ്മിപ്പിക്കുന്നുണ്ട്.
വളർത്തച്ഛന്റെയും വളർത്തമ്മയുടെയും നിർബന്ധത്തിന് വഴങ്ങി കാളി 18ാം വയസ്സിൽ വിവാഹിതയായി, അധികം താമസിയാതെ രണ്ടു കുട്ടികളുടെ അമ്മയുമായി, ആ ദാമ്പത്യ ജീവിതം അതോടെ അവസാനിച്ചു. മുന്നോട്ടുള്ള ജീവിതം വഴിമുട്ടി ഇനി എന്ത് എങ്ങനെ എന്ന ചോദ്യത്തിനു മുന്നിൽ പകച്ചുപോയ സമയം, ഏറ്റവും വലിയ ഭീകരത വിശപ്പാണെന്ന് തിരിച്ചറിഞ്ഞ സമയം ആ വിശപ്പ് തന്റെ മക്കൾ അനുഭവിക്കരുതെന്ന വാശിയിൽ നിന്നും അവൾ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. മാന്യമായി പണിയെടുത്ത് തന്റെ മക്കളെ നല്ല രീതിയിൽ വളർത്തുക എന്ന ഒരേ ഒരു ലക്ഷ്യമായിരുന്നു അവളുടെ മുന്നിൽ .അങ്ങനെ യാദൃശ്കചിമായി ചെന്നെത്തിയതായിരുന്നു ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയുടെ അരികിൽ.
ഇരുളടഞ്ഞ ജീവിതത്തിലെ ഒരു വെളിച്ചമായിരുന്നു ഈ കണ്ടുമുട്ടൽ .ബ്ലസ്സി സംവിധാനം ചെയ്ത കളിമൺ എന്ന ചിത്രത്തിൽ കടലിലേക്ക് ഇറങ്ങുന്ന ശ്വേതാമേനോന്റെ ഡ്യൂപ്പ് ആയിട്ടായിരുന്നു സിനിമയിൽ അരങ്ങേറ്റം. കാലിലൊരു കയറും കെട്ടി കടലിലേക്ക് മാഫിയ ശശി ഇറക്കിവിടുമ്പോൾ ഒഴുക്കിൽ പെട്ട് ഉടുതുണി ഉരിഞ്ഞുപോയി അടിവസ്ത്രത്തോടെ തിരിച്ചു കയറി വന്ന കഥ അവർ വിവരിക്കുന്നുണ്ട്. അതാണ് അവരുടെ സിനിമയിലെ ആദ്യ അനുഭവം. ഞാൻ മാഫിയ ശശിയോട് കാളിയെ കുറിച്ചുള്ള വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു. ശശി പറഞ്ഞു ഞാൻ എന്റെ ചില സിനിമകളിൽ ഗ്രൂപ്പ് ആയിട്ടും മറ്റു ചില സിനിമകളിൽ എൻറെ സഹായി ആയിട്ടും വേറെ ചില ചിത്രങ്ങളിൽ വേഷവും വാങ്ങി കൊടുത്തിട്ടുണ്ടെന്ന്. അല്ലാതെ ഔദ്യോഗികമായി അവരെ അസിസ്റ്റന്റ് ആയി കൂടെ നിർത്തിയിട്ടില്ല .അത് മദ്രാസിലെ സ്റ്റണ്ട് യൂണിയൻ വഴി സാധിക്കുന്ന ഒരു കാര്യമാണെന്നും ശശി പറഞ്ഞു.
അവർ നല്ല ധൈര്യമുള്ള തന്റേടിയായ ഒരു സ്ത്രീയാണെന്നും ബിഗ് ബോസിൽ ഞാൻ അവരെ കണ്ടു എന്നും ഇതിൽ അവർ രക്ഷപ്പെടട്ടെ അവർക്ക് നല്ലൊരു ജീവിതവഴി തുറന്നു കിട്ടട്ടെ എന്നും അദ്ദേഹം പറഞ്ഞു. ശശിയോടൊപ്പം നിന്നപ്പോൾ കിട്ടിയ അനുഭവവും പ്രചോദനവും അവർക്ക് വലിയ അനുഗ്രഹമായി, ക്രമേണ അവർ സ്വതന്ത്ര ലേഡി ഫൈറ്റ് മാസ്റ്റർ ആയി മാറി, ദക്ഷിണേന്ത്യയിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്റർ എന്ന ടാഗ്ലൈൻ അവർ സ്വന്തമാക്കി.
തൻറെ ഇപ്പോഴത്തെ സ്വഭാവം അറിയാവുന്നവർ ആരും തന്നെ തന്നോട് മോശമായി പെരുമാറാറില്ല അത് അറിയാത്തതുകൊണ്ടായിരിക്കും ഇപ്പോഴത്തെ ഒരു പ്രമുഖ സംവിധായകൻ നൈസ് ആയി ഒന്ന് മുട്ടാൻ ശ്രമിച്ചതെന്ന് അവർ പറയുന്നു. അയാളെ കാൽമുട്ട് മടക്കി ഞാനും ഒന്ന് നൈസായി പെരുമാറി, അതോടെ അവർക്ക് ആ പടവും നഷ്ടപ്പെട്ടുവത്രേ. അയാളുടെ പ്രൈവറ്റ് പാർട്ടിന് പരിക്കുപറ്റി, നീരും വന്നു. ബിഗ് ബോസിൽ ഇപ്പോഴുള്ളവർ പൊടിക്കുന്ന അടങ്ങുന്നത് നന്നായിരിക്കും, പഴയതുപോലെ സ്ത്രീകളുടെ കഴുത്തിന് പിടിക്കുവാനും കണ്ണിൽ മുളക് തേക്കാനും പിടിച്ചു തള്ളാനും ഒക്കെ ചെന്നാൽ ഈ സംവിധായകന് സംഭവിച്ചതുപോലെ പ്രൈവറ്റ് പാർട്ടിന്റെ പരിക്കുപറ്റി നീരുമായി പുറത്തുകടക്കേണ്ടി വരും'


Click it and Unblock the Notifications
