പന്ത് ശ്വേതയുടെ കോർട്ടിൽ, രമേഷ് പിഷാരടിയടക്കം ചേർന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയെ വിലക്കി കോടതി
കൊച്ചി: താരസംഘടനയായ അമ്മയിൽ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്ക് ഏർപ്പെടുത്തി കോടതി. അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. ശ്വേതാ മേനോന്റെ നേതൃത്വത്തിലുളള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തുടർന്ന് പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി.
അമ്മ ജനറൽ ബോഡി യോഗത്തിന് ശേഷം അമ്മ അംഗത്വവും പ്രസിഡണ്ട് സ്ഥാനവും രാജി വെക്കുകയാണെന്ന് ശ്വേതാ മേനോൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിരുന്നില്ല. ഭരണസമിതിയിലെ 17 പേരും രാജി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. രമേഷ് പിഷാരടി, കെബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.
നിലവിൽ ലക്ഷ്മിപ്രിയ, ജോയ് മാത്യു, കൈലാഷ്, ജയൻ ചേർത്തല അടക്കമുളളവർ രാജിക്കത്ത് കൈമാറിയിട്ടുണ്ട്. എന്നാൽ താൻ രാജി വെക്കില്ലെന്നും തന്റെ വ്യക്തിപരമായ വിശ്വാസ്യതയെ തുടർച്ചയായി ആക്രമിക്കുകയും പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിരപരാധിത്വം തെളിയിക്കാതെ ഇനി പിന്മാറില്ലെന്നുമാണ് ശ്വേത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ അഡ്ഹോക്ക് കമ്മിറ്റിയെ ചോദ്യം ചെയ്ത് ജോയ് മാത്യു രംഗത്ത് വന്നിട്ടുണ്ട്. '' അഡ്‌ഹോക്ക് കമ്മിറ്റിക്ക് ഒരു അസ്തിത്വവും ഇല്ല. ആരാണ് ആ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തതാണ് എങ്കില്‍ വോട്ടെടുപ്പ് നടന്നതായി മിനുട്ട്‌സില്‍ വേണം. അതാണല്ലോ ഔദ്യോഗിക രേഖ. ഇതിപ്പോള്‍ ഒരു സൗഹൃദത്തിന്റെ പുറത്തായിരിക്കും പിഷാരടിയൊക്കെ വന്നിട്ടുണ്ടാവുക.
ഇത് ശത്രുതാപരമായി തീര്‍ക്കേണ്ട കാര്യമല്ല. വളരെ സൗഹാര്‍ദ്ദത്തില്‍ നില്‍ക്കേണ്ട സംഘടന ആയത് കൊണ്ടാണ് രമേഷ് പിഷാരടിയെ കൊണ്ട് വന്നത്. അദ്ദേഹത്തിന് അങ്ങനെ ശത്രുക്കളും ഇല്ല. മറ്റുളളവരെ പോലെ അല്ല. അദ്ദേഹം പറഞ്ഞാല്‍ ഒരു പരിഹാരം ഉണ്ടാകും എന്ന് വിചാരിച്ചിട്ടാണ്.
ഗണേഷ് കുമാറൊക്കെ അമ്മയുടെ തലപ്പത്തേക്ക് വരുന്നത് അപ്പോള്‍ നോക്കാം. അതിന് തിരഞ്ഞെടുപ്പൊക്കെ വേണമല്ലോ. ആരൊക്കെ മത്സരിക്കുമെന്നും ആരൊക്കെ ജയിക്കും എന്നും കണ്ടറിയേണ്ടി വരും'' ജോയ് മാത്യു പറഞ്ഞു.














Click it and Unblock the Notifications