ഇതെന്താ വെള്ളരിക്കാപട്ടണമോ? രമേഷ് പിഷാരടിക്കെതിരെ വെളിപ്പെടുത്തലുമായി അൻസിബ, 'മാപ്പ് എഴുതി കൊടുക്കണമത്രേ'
അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ തന്നോട് മാപ്പ് എഴുതി കൊടുക്കാന്‍ നടനും എംഎല്‍എയുമായ രമേഷ് പിഷാരടി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി അന്‍സിബ ഹസ്സന്‍. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അന്‍സിബ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
''രമേഷ് പിഷാരടിയെ സഹപ്രവര്‍ത്തകനായിട്ട് അറിയാം, അദ്ദേഹം ഇപ്പോള്‍ എംഎല്‍എയാണ്. അദ്ദേഹത്തോടുളള ബഹുമാനത്തിന്റെ പുറത്താണ് അദ്ദേഹത്തോട് സംസാരിച്ചത്. അദ്ദേഹം തന്നെ ഒരുപാട് തവണ വിളിച്ച് സംസാരിച്ചു. ഒരുപാട് തവണ വിളിച്ചതല്ലേ, അദ്ദേഹത്തിന് കൊടുക്കേണ്ട ബഹുമാനത്തിന്റെ പുറത്താണ് സംസാരിക്കാമെന്ന് പറഞ്ഞത്.
അങ്ങനെ സംസാരിച്ചപ്പോള്‍ തന്നോട് പറഞ്ഞത്, അന്‍സിബ മാപ്പ് എഴുതി കൊടുക്കണം എന്നാണ്. ഇതെവിടുത്തെ ന്യായമാണ്. അപ്പോള്‍ താന്‍ പറഞ്ഞു, ശരി ചേട്ടാ ഇനി ഇതിനെപ്പറ്റി സംസാരിക്കേണ്ട എന്ന്. പരാതിക്കാരി മാപ്പ് എഴുതി കൊടുക്കണമത്രേ ഇനി പരാതി പറയില്ല എന്ന്. ഇതെന്താണ് വെള്ളരിക്കാ പട്ടണമോ'', അന്‍സിബ ചോദിക്കുന്നു.

രമേഷ് പിഷാരടിയുമായുളള ശ്വേതാ മേനോന്റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിനെതിരെയും അന്‍സിബ പ്രതികരിച്ചു. വളരെ വ്യക്തിപരമായ ഒരു ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത് ഇന്ത്യയിലെ ഐടി നിയമപ്രകാരം തെറ്റാണെന്ന് അന്‍സിബ പറഞ്ഞു.
ശ്വേതാ മേനോന്‍ പ്രസിഡണ്ടായ കമ്മിറ്റിക്ക് എന്ത് കൊണ്ടാണ് രാജി പ്രഖ്യാപിച്ച ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരാന്‍ അവസരം ലഭിക്കാതെ പോയത് എന്നതും അന്‍സിബ വിശദീകരിച്ചു. ''മോഹന്‍ലാല്‍ പ്രസിഡണ്ടായ കമ്മിറ്റിക്ക് അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരാന്‍ അവസരം ലഭിച്ചു. ശ്വേതാ മേനോന്‍ പ്രസിഡണ്ടായ കമ്മിറ്റിക്ക് അഡ്‌ഹോക്ക് കമ്മിറ്റിയാകാന്‍ പറ്റിയില്ല. അതിന് കാരണം താന്‍ മനസ്സിലാക്കുന്നത്, ലാലേട്ടന്‍ പ്രസിഡണ്ടായ കമ്മിറ്റി അഡ്‌ഹോക്ക് ആയത് ജനറല്‍ ബോഡി നടക്കാന്‍ ഒരുപാട് മാസങ്ങള്‍ ബാക്കിയുണ്ട് എന്നതിനാലാണ്. ജനറല്‍ ബോഡി കൂടിയാലേ മറ്റൊരു കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ പറ്റുകയുളളൂ. മാത്രമല്ല ആ കമ്മിറ്റിക്ക് എതിരെ അമ്മ സംഘടനയില്‍ ഒരു ആരോപണവും ഇല്ലായിരുന്നു. സംഘടനയ്ക്ക് പുറത്ത് നിന്നുളള ആരോപണങ്ങളുടെ പേരിലാണ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉളളവര്‍ രാജി വെച്ചത്''.
ശ്വേതാ മേനോന്‍ പ്രസിഡണ്ടായ കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയാക്കാത്തതിനുളള കാരണം, സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ആ കമ്മിറ്റി താഴെപ്പോയത്. അവരുടെ സാമ്പത്തിക റിപ്പോര്‍ട്ട് ജനറല്‍ ബോഡിയില്‍ പാസ്സായില്ല. സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്ന കമ്മിറ്റിയെ ജനറല്‍ ബോഡി എങ്ങനെയാണ് അഡ്‌ഹോക്ക് കമ്മിറ്റിയാക്കുകയെന്നും അന്‍സിബ ചോദിക്കുന്നു.














Click it and Unblock the Notifications