ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതി; കഴമ്പില്ലെന്ന് കണ്ടെത്തി പോലീസ്, കേസെടുത്തേക്കില്ല
കൊച്ചി: അമ്മ സംഘടനയിൽ ഉണ്ടായ ഭിന്നതയ്ക്ക് ഒടുവിൽ അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കേണ്ടെന്ന നിലപാടിൽ പോലീസ്. അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അൻസിബ നൽകിയ പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ള പരാതിയെന്നാണ് പോലീസ് പറയുന്നത്. അത്തരത്തിൽ കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ കേസ് എടുക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.
കടവന്ത്ര പോലീസാണ് പ്രാഥമിക പരിശോധന നടത്തിയത്. വിഷയത്തിൽ കടവന്ത്ര പോലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. അൻസിബ നേരിട്ട് ടിനി ടോമിനെതിരെ കോടതിയിൽ ക്രിമിനൽ ഹർജി ഫയൽ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തലുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.

ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബ പോലീസിന് നൽകിയ പരാതി. സംഭവത്തിൽ ആരോപണ വിധേയനായ ടിനി ടോമിന്റെയും അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെയും മൊഴി പോലീസ് എടുത്തിരുന്നു. എന്നാൽ അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.
അമ്മ സംഘടനയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് ടിനി ടോം തനിക്കെതിരെ നിരന്തരമായി അധിക്ഷേപങ്ങളും ജിഹാദി ആരോപണങ്ങളും ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്ന് ഉൾപ്പടെ അൻസിബ പരാതി ഉന്നയിച്ചിരുന്നു. താൻ ഡ്രൈവറെ മതം മാറ്റാൻ ശ്രമിക്കുന്ന ഒരു ജിഹാദിയാണെന്ന രീതിയിൽ ടിനി ടോം തികച്ചും വർഗീയവും അപകീർത്തികരവുമായ വ്യാജപ്രചരണങ്ങൾ നടത്തിയെന്നും, ഇത് തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും ബാധിച്ചുവെന്നും അവർ ആരോപിച്ചിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് കേസ് കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അൻസിബ നേരിട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വരും ദിവസങ്ങളിൽ കോടതി ഈ ഹർജി വിശദമായി പരിഗണിക്കുമെന്നാണ് വിവരം. അൻസിബയുടെ അഭിഭാഷകൻ ഹർജി കോടതി ഇ വെരിഫൈ ചെയ്‌തു സ്വീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ടിനി ടോം, നടി ലക്ഷ്‌മിപ്രിയ, അവരുടെ ഭർത്താവ് ജയേഷ് എന്നിവർക്കെതിരെയുള്ള നിയമപോരാട്ടത്തിൽ പോലീസിനും നിലവിലെ സിസ്‌റ്റത്തിനുമെതിരെ രൂക്ഷവിമർശനമാണ് അൻസിബ ഹസൻ ഉന്നയിച്ചത്. പോലീസ് നടപടികളിലെ പ്രഹസനങ്ങളെയും പ്രതികളെ സംരക്ഷിക്കാനുള്ള നാടകങ്ങളെയും തുറന്നുകാട്ടിയാണ് അവർ പ്രതികരിച്ചത്.
അതിന് പിന്നാലെയാണ് അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തലുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഇനി കോടതിയിൽ നൽകിയ ഹർജിയിൽ വിധി വന്ന ശേഷമായിരിക്കും അൻസിബ തുടർ നടപടികൾ സ്വീകരിക്കുക. ലക്ഷ്‌മിപ്രിയയാവട്ടെ അൻസിബയ്ക്ക് എതിരെ 10 കോടി രൂപയുടെ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.














Click it and Unblock the Notifications