നടന്‍ ധനുഷ് രാഷ്ട്രീയത്തിലേക്ക്? പുതിയ പതാക ചര്‍ച്ചയാകുന്നു; വിജയുടെ വഴി പ്രചോദനമായോ
നടന്‍ ധനുഷ് തന്റെ ഫാൻസ് അസോസിയേഷൻ്റെ പുതിയ പതാക പുറത്തിറക്കിയത് തമിഴക രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ പശ്ചാത്തലത്തിലാണ് ധനുഷിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. പതാകയിൽ മുകൾഭാഗത്ത് വെള്ളയും താഴെ ചുവപ്പും നിറങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിന്റെ മധ്യഭാഗത്തായി ഒരു ചുവന്ന നക്ഷത്രവും അതിനൊപ്പം ധനുഷിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി തമിഴ്‌നാട്ടിലെ സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷൻ പതാകകളിൽ അവരുടെ ചിത്രം മാത്രമാണ് പ്രാധാന്യത്തോടെ നൽകാറുള്ളത്. എന്നാൽ രാഷ്ട്രീയ പാർട്ടികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നക്ഷത്രവും പ്രത്യേക നിറങ്ങളും ഉൾപ്പെടുത്തിയത് ധനുഷിന്റെ രാഷ്ട്രീയ മോഹങ്ങളുടെ അടയാളമാണെന്നാണ് വിലയിരുത്തുന്നത്. വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുകയാണ് ചെയ്തത്.

നടൻ സൂര്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ തമിഴകത്ത് തകൃതിയായി നടക്കുന്നതിനിടയിലാണ് ധനുഷിന്റെ ഈ അപ്രതീക്ഷിത നീക്കം. സൂര്യ നായകനായ പുതിയ ചിത്രത്തിൽ അദ്ദേഹം നിയമസഭയിൽ ഇരിക്കുന്നതുപോലെയുള്ള രംഗങ്ങൾ പുറത്തുവന്നതോടെ അദ്ദേഹത്തിനും രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന അഭ്യൂഹം ശക്തമായിരുന്നു. സൂര്യ വൈകാതെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹി വ്യക്തമാക്കിയെങ്കിലും പിന്നീട് അത് തിരുത്തിക്കൊണ്ടുള്ള വിശദീകരണം സംഘടനയുടെ നേതൃത്വത്തിൽ നിന്നുണ്ടായി.
ഈ ചർച്ച തമിഴ് മാധ്യമങ്ങളിൽ അടങ്ങുന്നതിന് മുൻപാണ് പുതിയ പതാകയുമായി ധനുഷ് രംഗത്തെത്തിയത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും അതിനുണ്ടായ ജനപിന്തുണയും മറ്റ് മുൻനിര താരങ്ങളെയും സമാനമായ ചിന്തകളിലേക്ക് നയിക്കുന്നു എന്നതിന്റെതെളിവാണ് ഇത്തരം നീക്കങ്ങൾ. ധനുഷ് കേവലം ഒരു ഫാൻസ് അസോസിയേഷൻ പതാക മാറ്റത്തിൽ ഒതുങ്ങിനിൽക്കുമോ അതോ തമിഴക രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു പുതിയ പാർട്ടി രൂപീകരണത്തിലേക്ക് കടക്കുമോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.
ധനുഷിന്റെ പതാക പ്രകാശനത്തിൽ അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ധനുഷും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ഒരു വിഭാഗം ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന് സൂചന നൽകിയ ശേഷം ഒടുവിൽ ആരോഗ്യപരമായ കാരണങ്ങളാൽ പിന്മാറിയ രജനികാന്തിനെപ്പോലെയുള്ള നിലപാട് ധനുഷിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന് മറ്റൊരു വിഭാഗം ഓർമ്മിപ്പിക്കുന്നു.
ഇതിനുപുറമെ മുൻകാലങ്ങളിൽ വലിയ അവകാശവാദങ്ങളോടെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും പിന്നീട് പരാജയപ്പെട്ട് നാമാവശേഷമാകുകയോ മറ്റു വലിയ പാർട്ടികളിൽ ലയിക്കുകയോ ചെയ്ത തമിഴകത്തെ താരങ്ങളുടെ അനുഭവങ്ങളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ടി. രാജേന്ദറുടെ ലച്ചിയ ഡിഎംകെ, ശരത്കുമാറിന്റെ സമത്വ മക്കൾ കക്ഷി എന്നിവ നേരിട്ട തിരിച്ചടികൾ ധനുഷിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കും ഉണ്ടാകുമോ എന്ന ആശങ്ക ആരാധകർ പങ്കുവെക്കുന്നു. ഇതിൽ ശരത്കുമാറിന്റെ പാർട്ടി പിന്നീട് ബിജെപിയുമായി ലയിച്ച് ഇല്ലാതായി.















Click it and Unblock the Notifications