'കാവ്യ പറഞ്ഞിരുന്നു, പക്ഷേ സലീം കുമാറിനെ അവസാനമായി കണ്ട് സംസാരിക്കാനായില്ല', വേദന പങ്കുവെച്ച് ദിലീപ്
സലീം കുമാറിനെ മരണത്തിന് മുന്‍പ് കാണാനും സംസാരിക്കാനും സാധിക്കാതിരുന്നതിന്റെ വേദന പങ്കുവെച്ച് നടന്‍ ദിലീപ്. മിമിക്രി കാലം മുതല്‍ സിനിമയില്‍ വന്നപ്പോഴും ദിലീപും സലീം കുമാറും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന സലീം കുമാര്‍ കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്.
സലീം കുമാറിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പറവൂരിലെ വീട്ടില്‍ ദിലീപും നാദിര്‍ഷയും അടക്കമുളള സുഹൃത്തുക്കള്‍ എത്തിയിരുന്നു. ചെന്നൈയില്‍ നിന്ന് വന്നപ്പോള്‍ സലീം കുമാറിനെ കാണാന്‍ പോകണമെന്ന് കാവ്യ പറഞ്ഞിരുന്നുവെന്നും എന്നാല്‍ പാലക്കാടുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോകേണ്ടി വന്നതുകൊണ്ട് സലിമിനെ കാണാനുള്ള യാത്ര തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നുവെന്നും ദിലീപ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു.
പക്ഷേ അന്ന് രാവിലെ തന്നെ സലിംകുമാറിനെ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഐസിയുവിലായ അവനോട് ഒരിക്കൽ പോലും സംസാരിക്കാൻ കഴിഞ്ഞില്ല എന്ന് വലിയ വേദനയോടെ ദിലീപ് പറയുന്നു. സലീം കുമാറിനെ ആദ്യമായി കണ്ടതും ദിലീപ് ഓർത്തെടുക്കുന്നു.വർഷങ്ങൾക്ക് മുൻപ് തളിക്കുളത്ത് വെച്ച് അബിയുടെ ട്രൂപ്പിന്റെ ഒരു പരിപാടി നടക്കുമ്പോഴാണ് താനും സലിംകുമാറും ആദ്യമായി ഒരു സ്റ്റേജിൽ ഒന്നിക്കുന്നതെന്ന് ദിലീപ് പറയുന്നു.

അന്ന് പരിപാടി കാണാൻ പോയതായിരുന്നു ദിലീപും നാദിർഷയും. എന്നാൽ ട്രൂപ്പിലെ ചില പ്രധാന കലാകാരന്മാർ എത്താതിരുന്നതിനാൽ പരിപാടി തുടങ്ങാൻ വൈകി. ഇതോടെ നാട്ടുകാർ രോഷാകുലരായി, ഒടുവിൽ ക്രമസമാധാന പ്രശ്നത്തിലേക്ക് കാര്യങ്ങൾ നീങ്ങി. അവിടെ നിന്നും രക്ഷപ്പെടാൻ നോക്കിയ ദിലീപിനെയും നാദിർഷയെയും നാട്ടുകാർ തടഞ്ഞുവെച്ചു. പരിപാടി അവതരിപ്പിച്ചിട്ടേ പോകാവൂ എന്ന അവസ്ഥയായി. അങ്ങനെ ഭയത്തോടെ സ്റ്റേജിലേക്ക് കയറിയപ്പോഴാണ് സലിംകുമാറിനെ ആദ്യമായി കാണുന്നതെന്ന് ദിലീപ് പറഞ്ഞു.
അതിന് ശേഷം പല സ്റ്റേജുകളിലും സിനിമകളിലും ദിലീപ്-സലീം കുമാർ കോംമ്പോ ഹിറ്റായി. കല്യാണരാമൻ, തിളക്കം, തെങ്കാശിപ്പട്ടണം, സിഐഡി മൂസ, പച്ചക്കുതിര, കാര്യസ്ഥൻ, ക്രേസി ഗോപാലൻ, മഴത്തുള്ളിക്കിലുക്കം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി ഈയടുത്ത് പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥൻ അടക്കമുളള സിനിമകളിൽ ദിലീപും സലീം കുമാറും ഒരുമിച്ചിട്ടുണ്ട്.














Click it and Unblock the Notifications