'മമ്മൂട്ടിയോട് പോലും കൊച്ചിൻ ഹനീഫ അക്കാര്യം പറഞ്ഞില്ല, രഹസ്യമാക്കി വെച്ചു, മമ്മൂട്ടി പൊട്ടിക്കരഞ്ഞു'
സിനിമയ്ക്ക് അകത്തും പുറത്തും നടനെന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു കൊച്ചിന്‍ ഹനീഫ. മമ്മൂട്ടിയുമായി കൊച്ചിന്‍ ഹനീഫയ്ക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. കര്‍ക്കശക്കാരനായി അറിയപ്പെടുന്ന മമ്മൂട്ടി സിനിമയില്‍ അല്ലാതെ പരസ്യമായി കരയുന്നത് മലയാളി കണ്ടിട്ടുളളത് കൊച്ചിന്‍ ഹനീഫ മരിച്ച് കിടന്നപ്പോഴാണ്. വിതുമ്പുന്ന മണിയന്‍ പിളള രാജുവിനെ കണ്ണീരോടെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല.
2010ല്‍ തന്റെ 59ാമത്തെ വയസ്സിലാണ് കൊച്ചിന്‍ ഹനീഫ മരണപ്പെടുന്നത്. ലിവര്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. കൊച്ചിന്‍ ഹനീഫയുടെ അവസാന നാളുകള്‍ വരെ അദ്ദേഹത്തിന്റെ രോഗവിവരം അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയുമായിരുന്നില്ല. ആരെയും ബുദ്ധിമുട്ടിക്കാന്‍ ഹനീഫ ആഗ്രഹിച്ചിരുന്നില്ല. മമ്മൂട്ടി അടക്കമുളളവര്‍ രോഗവിവരം അറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.
നടന്‍ മുകേഷ് ഇതേക്കുറിച്ച് മുകേഷ് സ്പീക്കിംഗ് എന്ന പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്. ''മമ്മൂട്ടിക്ക് കൊച്ചിന്‍ ഹനീഫയേയും തിരിച്ചും അത്രയ്ക്ക് ഇഷ്ടമായിരുന്നു. മമ്മൂട്ടി അങ്ങനെ സ്‌നേഹം പുറത്ത് കാണിക്കുന്ന ആളല്ല. എന്നിട്ട് പോലും കൊച്ചിന്‍ ഹനീഫയോടുളള സ്‌നേഹം വളരെ പ്രകടമായിരുന്നു. ഹനീഫ നമ്മളെ വിട്ട് പോയപ്പോള്‍ മമ്മൂട്ടി ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരയുകയായിരുന്നു.

അതിന് പ്രധാന കാരണം അവസാന നിമിഷം വരെ, ഹനീഫയുടെ ആരോഗ്യസ്ഥിതി വളരെ വഷളാകുന്നത് അവരെ രോഗവിവരം മമ്മൂട്ടി അറിഞ്ഞിരുന്നില്ല എന്നതായിരുന്നു. ഹനീഫ രോഗത്തെ കുറിച്ചോ തന്റെ അവസ്ഥ വളരെ മോശമാണ് എന്നതിനെ കുറിച്ചോ ആരോടും പറഞ്ഞിരുന്നില്ല. അദ്ദേഹം അത് രഹസ്യമാക്കി വെച്ചു. അവസാന നാളുകളില്‍ മാത്രമാണ് ആളുകള്‍ അറിഞ്ഞത്. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. അതുകൊണ്ടാണ് മമ്മൂട്ടി കരഞ്ഞത്.
ആ രംഗം കരളലിയിപ്പിക്കുന്നതായിരുന്നു. മമ്മൂട്ടി കരയുക മാത്രമല്ല, ഹനീഫിനെ വഴക്ക് പറയുക കൂടിയായിരുന്നു. എന്നോടെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ അവന്. ചികിത്സയ്ക്ക് വേണ്ടി ലോകത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഞാന്‍ അവനെ കൊണ്ട് പോകുമായിരുന്നല്ലോ, എന്ന് പറഞ്ഞായിരുന്നു കരച്ചില്‍. അന്നാണ് മനസ്സ് കൊണ്ട് അദ്ദേഹം എത്ര നിഷ്‌കളങ്കനാണ് എന്ന് മനസ്സിലായത്'', മുകേഷ് പറഞ്ഞു. കൊച്ചിന്‍ ഹനീഫയുടെ മരണശേഷം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് എനിക്ക് എന്റെ ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടു എന്നായിരുന്നു.




Click it and Unblock the Notifications