മഹാനടൻ പോലും എൻ്റെ പുസ്തക പ്രകാശനത്തിന് സഹകരിച്ചില്ല, മറുപടി തന്നത് ഇങ്ങനെ';ലക്ഷ്മിപ്രിയ
താരസംഘടനയായ അമ്മയിലേക്ക് താൻ ഇനി തിരിച്ചുപോകില്ലെന്ന് നടി ലക്ഷ്മിപ്രിയ. ആളുകളോട് വിവേചനം കാണിക്കുന്നവരാണ് സംഘടനയിൽ ഉള്ളതെന്നും സഹോദര്യവും സ്നേഹവുമൊക്കെ താരങ്ങളുടെ വാക്കുകളിൽ മാത്രം ഉള്ള കാര്യമാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. കാൻമീഡിയ ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
'ഞാൻ എന്തായാലും ഇനി അങ്ങോട്ടില്ല. എനിക്ക് വൈസ് പ്രസിഡന്റും ആവണ്ട, സെക്രട്ടറിയും ആവേണ്ട. 'അമ്മ' എന്ന് പറയുന്ന സംഘടനയിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളും എനിക്ക് വേണ്ട എന്നുള്ളത് ഞാൻ തീരുമാനിച്ചിരിക്കുന്നതാണ്. പക്ഷേ അമ്മയുടെ രാജിവെച്ച ഭരണസമിതി നിയമപരമായിട്ട് പോകുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ, ആ കമ്മിറ്റി അംഗം എന്ന നിലയിൽ ഞാൻ എല്ലാവിധ പിന്തുണയുമായിട്ട് നിയമസഹായത്തിന് കൂടെ ഉണ്ടാകും.

പുറത്ത് കാണുന്നതല്ല ഈ സംഘടനയുടെ ഒരു രീതി. ഞാൻ രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഉള്ള നടി മാത്രമാണ്. നമ്മളെ പോലുള്ള ആൾക്കാരെ അംഗീകരിക്കാൻ പലർക്കും വളരെ വിഷമമാണ്. ഈ സംഘടനയിലെ സാഹോദര്യം, സ്നേഹം എന്നതൊക്കെ വെറും പറച്ചിലിന് മാത്രമേ ഉള്ളൂ. എപ്പോഴും വലിയ ആൾക്കാർ എപ്പോഴും വലിയവരും ചെറിയ ആൾക്കാർ എപ്പോഴും ചെറിയവരും തന്നെയാണ്. ആൾക്കാരെ പല രീതിയിൽ കാറ്റഗറൈസ് ചെയ്തു തന്നെയാണ് ഈ സംഘടന കാണുന്നത്. ആ ഒരൊറ്റ ദിവസം ജനറൽ ബോഡിയിൽ ആരെങ്കിലുമൊക്കെ കേറി നിന്ന് പറയും നമ്മൾ സഹോദരങ്ങളാണ്, സഹപ്രവർത്തകരാണ് എന്നൊക്കെ.
ഈ സഹോദരനെയോ സഹപ്രവർത്തകനെയോ ഒന്ന് കണ്ടാൽ അദ്ദേഹം ഒന്ന് മിണ്ടുക പോലും ചെയ്യില്ല. എനിക്കും അതു തന്നെയാണ് അനുഭവം. എന്റെ ഒരു പുസ്തകം റിലീസ് ചെയ്യുന്ന സമയത്ത് മഹാനടന് ഞാൻ മെസ്സേജ് ഇട്ടിട്ടുണ്ട്. ഞാൻ പറഞ്ഞു, "നിങ്ങളൊക്കെ ലക്ഷ്മിപ്രിയയുടെ പുസ്തക പ്രകാശനത്തിനും ലക്ഷ്മിപ്രിയയുടെ പുസ്തകത്തിന് അവതാരിക എഴുതാനും ലക്ഷ്മിപ്രിയയുടെ നാടകം കാണാനും ഒക്കെ വരുന്ന വിധത്തിൽ ലക്ഷ്മിപ്രിയ ഇനിയും വളരട്ടെ" എന്ന്. അപ്പോൾ അദ്ദേഹം "ഐ ആം നോട്ട് ഇൻ ടൗൺ" എന്ന് പറഞ്ഞിട്ട് മെസ്സേജ് അയച്ചു. ഞാൻ പറഞ്ഞു "ഇറ്റ്സ് ഫൈൻ, നോ പ്രോബ്ലം" എന്ന്.
അന്ന് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ നമ്മൾ എല്ലാം ഒരുക്കി, ഭക്ഷണം അറേഞ്ച് ചെയ്തു, സമ്മാനങ്ങൾ കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്തിട്ട് ഞങ്ങളൊക്കെ ഒരു ഗ്ലാസ് ചായ കുടിച്ചോ എന്ന് പോലും ഒരു മനുഷ്യരും ഞങ്ങളുടെ അടുത്ത് ചോദിച്ചിട്ടില്ല. ഞങ്ങളുടെ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഞങ്ങൾ 15 പേരും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് നിന്നത്. ലാസ്റ്റ് ദാഹിച്ച് തൊണ്ട ഉണങ്ങുന്ന സമയത്ത് ജോയ് മാത്യൂ ചേട്ടൻ എവിടുന്നോ ആരോ പൊട്ടിച്ചിട്ട് ബാക്കി വെച്ച ഒരു കുപ്പി വെള്ളം കൊണ്ടുവന്നിട്ട് എനിക്ക് തരുകയാണ് ചെയ്തത്. ഞങ്ങൾ ആരും ഭക്ഷണം കഴിച്ചിട്ടില്ല, വെള്ളം കുടിച്ചിട്ടില്ല. ഈ വന്നവരൊക്കെ ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങളെ ഇഷ്ടംപോലെ തെറിയൊക്കെ പറഞ്ഞ്, കൈനിറച്ച് സമ്മാനങ്ങൾ ഒക്കെ ആയിട്ട് അവരൊക്കെ അങ്ങ് പോയി. അതോടുകൂടിയിട്ട് ഇത്തരം ആൾക്കാരെ സേവിക്കുന്നതിനോ ഇത്തരം ആൾക്കാരുടെ ഇടയ്ക്കോ ലക്ഷ്മിപ്രിയയെ പോലെ ഒരാൾ വേണ്ട എന്ന് ഞാൻ തീരുമാനിച്ചതാണ്.
അതൊരു പെട്ടെന്ന് ഉണ്ടാകുന്ന ഒരു ഇമോഷന്റെ പുറത്തെടുത്ത തീരുമാനമല്ല. ഞാൻ ഇമോഷണൽ ആണ്, ശരിയാണ്. എനിക്ക് ഫീലിങ്സ് ഒന്നും ഹൈഡ് ചെയ്യാനായിട്ട് അറിയില്ല. വളരെ സാധു ആയിട്ടുള്ള, വളരെ സത്യസന്ധതയായിട്ടുള്ള, സത്യം മാത്രം പറയാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ ഈ ചാനൽ ചർച്ചകളിലൊക്കെ ഘോരഘോരം വന്നിരുന്ന് സംസാരിക്കുന്നവർ ആരും എന്റെ ഭാഗം കേൾക്കാൻ ശ്രമിച്ചിട്ടില്ല. പലതും പ്രശ്നം ഉണ്ടാകും എന്ന് ഓർത്തിട്ട് ഞാൻ സ്വയമേ വിഴുങ്ങി മറച്ചു വെച്ചിട്ടുണ്ട്. ഇപ്പോൾ ഈ പറഞ്ഞതുപോലും ആർക്കും പ്രശ്നം ഉണ്ടാവണമെന്ന് വെച്ചിട്ടല്ല. തെളിവുകളുള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്.
ഇവരെയൊക്കെ നമ്മൾ സേവിച്ചത്, നമ്മുടെ മനസ്സിൽ ഇവർക്ക് ഉണ്ടായിരുന്ന ഒരു സ്ഥാനം ഒക്കെ ഓർത്തപ്പോൾ നമുക്ക് തന്നെ നമ്മളോട് ഭയങ്കരമായി പുച്ഛം തോന്നിപ്പോയി. ആ പുച്ഛത്തിൽ നിന്നാണ് എനിക്കിത് വേണ്ട എന്ന് ഞാൻ 100 ശതമാനം തീരുമാനിച്ചത്. ചിലപ്പോൾ ഇനി എനിക്ക് സിനിമകൾ ഒന്നും ഇല്ലായിരിക്കാം. എനിക്ക് യാതൊരു വിഷമവും ഉണ്ടാവില്ല, ഞാൻ നാടകത്തിൽ അഭിനയിക്കും. ഉത്സവപ്പറമ്പിൽ നാടകം കളിക്കാൻ പോകും. ലക്ഷ്മിപ്രിയ വീണ്ടും അഭിനയിക്കണം എന്നുണ്ടെങ്കിൽ, തെരുവ് നാടകം കളിക്കണമെങ്കിൽ തെരുവ് നാടകം കളിക്കും. നന്നായിട്ട് എഴുതാൻ അറിയാം, എഴുതും, പ്രസംഗിക്കും. പിന്നെ എനിക്ക് പ്രൊഡ്യൂസ് ചെയ്യാനുള്ള കാലിബർ ഉണ്ട്', ലക്ഷ്മിപ്രിയ പറഞ്ഞു.












Click it and Unblock the Notifications