'വീട് വെക്കാൻ വലിയ തുക നൽകി; 4 പെണ്‍മക്കളും നിങ്ങളോട് ഇങ്ങനെ കാണിച്ചാലോ';ശാന്തിവിള ദിനേശ്
നടൻ കൃഷ്ണകുമാറിന്റെ കുടുംബപ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ അമ്മ പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഭവം ചർച്ചയായത്. തന്നെ ആരും നോക്കുന്നില്ലെന്ന ഇവരുടെ പരാതിയിൽ അഹാന കൃഷ്ണ കൂടി പ്രതികരിച്ചെത്തിയതോടെ വിഷയം വഷളായി. പിന്നെ പരസ്പരം ചളിവാരിയെറിയുന്ന കുടുംബാംഗങ്ങളേയാണ് കണ്ടത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കൃഷ്ണകുമാറിന്റെ കുടുംബത്തെ രൂക്ഷമായി വിമർശിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'വിദേശത്ത് നല്ല രീതിയിൽ പണം സമ്പാദിക്കുന്ന ദമ്പതിമാരുടെ മകളായിരുന്നു സിന്ധു. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യയാണ് അവർ. അക്കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ടാൻ കമ്മ്യൂണിക്കേഷനിൽ ടെലഫോൺ ഓപ്പറേറ്റർ ആയിരുന്നു കൃഷ്ണകുമാർ. ഒപ്പം ദൂരദർശനിലെ വാർത്താ വായനക്കാരനും. ദൂരദർശൻ എന്ന അത്ഭുതപ്പെട്ടിയിലിരുന്ന് സംസാരിക്കുന്ന ആ സുമുഖനായ പയ്യൻ, ഗൾഫിലുള്ള മാതാപിതാക്കളെ വിളിച്ച് സംസാരിക്കാൻ സന്ധ്യാനേരത്ത് ടാൻ കമ്മ്യൂണിക്കേഷനിൽ എത്തിയിരുന്ന സിന്ധുവിന്റെ ഹൃദയത്തിൽ ഇടംനേടി. പെട്ടെന്ന് തന്നെ ഇരുവരും അടുത്തു, വിവാഹവും കഴിച്ചു. ജാതിമാറ്റം പോലും ഇരുവരും അന്ന് കാര്യമാക്കിയിരുന്നില്ല.

സിന്ധുവിന്റെ ഭാഗ്യമായിരിക്കണം, വിവാഹശേഷം കൃഷ്ണകുമാർ സിനിമയിൽ വെച്ചടി വെച്ച് കയറുകയും വലിയ തിരക്കുള്ള നടനായി മാറുകയും ചെയ്തു. പിന്നീട് സിനിമയിൽ തിരക്ക് കുറഞ്ഞപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്നു. നിയമസഭയിലേക്ക് മത്സരിച്ചു; ഒടുവിൽ ഇപ്പോൾ എൻ.എഫ്.ഡി.സിയുടെ എക്സ് ഒഫീഷ്യൽ തലവൻ വരെയായി മാറി.
ഇവർക്ക് നാല് പെണ്‍മക്കളുണ്ട്. എല്ലാം ഭംഗിയായി നടക്കുന്നു, മക്കളെല്ലാം സ്വന്തം വഴിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നു, കുടുംബത്തിൽ നിന്നെല്ലാം നല്ല വാർത്തകൾ മാത്രമാണ് വരുന്നത്. അതിനിടയിലാണ് പുന്നെല്ലിൽ കല്ലുകടി എന്ന് പറഞ്ഞതുപോലെ സിന്ധുവിന്റെ അമ്മയുടെ രോദനം സോഷ്യൽ മീഡിയയിലാകെ ചർച്ചയാകുന്നത്. അതും സിന്ധുവിന്റെ നാല് പെൺമക്കളിൽ ഒരാളെ വില്ലത്തിയുടെ സ്ഥാനത്ത് നിർത്തിക്കൊണ്ട്. സിന്ധുവിന്റെ അച്ഛൻ മരിക്കുകയും അമ്മ ഒറ്റക്കാവുകയും ചെയ്തതാണ്. അവർക്ക് വയസ്സാവുകയും രോഗപീഡകൾ അലട്ടുകയും ഒക്കെ ചെയ്യുമ്പോൾ, അവർ ചെറുപ്പക്കാരി ആയിരുന്നപ്പോൾ പെരുമാറിയതുപോലെ തന്നെ ഇപ്പോഴും പെരുമാറണം എന്ന് നമ്മൾ വാശിപിടിക്കുന്നത് ശരിയല്ലല്ലോ.
'എനിക്ക് വയ്യാത്തതിനാൽ ഒരു വേലക്കാരിയെ വെക്കണം. അവർക്ക് കൊടുക്കാനുള്ള പണം കഴിഞ്ഞാൽ ബാക്കി വരുന്ന വരുമാനമേ എനിക്കുള്ളൂ, പിന്നെ ഞാൻ എങ്ങനെ ജീവിക്കും' എന്നൊക്കെ ഒരു അമ്മ വിലപിക്കുന്നത്, അതും പരസ്യമായ ഇടങ്ങളിൽ വന്നിരുന്ന് വിലപിക്കുന്നത് വലിയ മോശമാണ്. മക്കൾ തെറിപ്പിക്കുന്ന ചെളി സ്വന്തം ദേഹത്താണ് വീഴുക എന്ന് സിന്ധുവെങ്കിലും ചിന്തിക്കണമായിരുന്നു. ഒരു പൊതുപ്രവർത്തകനായി നിൽക്കുമ്പോൾ നമ്മൾ സമൂഹത്തിന് മാതൃക കാണിക്കണം കൃഷ്ണകുമാറേ... എന്നാലേ പൊതുജനം നമ്മൾക്ക് വില തരൂ. നിങ്ങളുടെ പാർട്ടിയിലെ പാലക്കാട്ടെ സ്ഥിരം തോൽക്കുന്ന ഒരു നേതാവുണ്ടല്ലോ; അയാൾ ഭാര്യയുടെ അച്ഛന്റെ കള്ള ഒപ്പിട്ട് ഭാര്യയുടെ അമ്മയെയും അനിയത്തിയെയും വീട്ടിൽ നിന്നും ഇറക്കിവിട്ട കഥ കേട്ടപ്പോൾ, ഇയാൾ ക്യാമറയ്ക്ക് മുന്നിൽ എത്ര മാന്യനായി സംസാരിക്കുന്ന കള്ളനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
കൃഷ്ണകുമാർ ഈ പ്രശ്നത്തിൽ ഇടപെടണം, അത് എത്രയും വേഗം പരിഹരിക്കണം. കൃഷ്ണകുമാറേ... കെട്ടുതാലി അറ്റവളെ കരയിപ്പിക്കരുത്, അത് ചിലപ്പോൾ ശാപമായി കയറി ഫലിക്കും. ആ അമ്മ പറയുന്നത്, അവരെ സഹായിക്കാനായി ഒരു പയ്യനെ ജോലിക്ക് നിർത്തിയിട്ട് അവനോട് കൃഷ്ണകുമാറിന്റെ മകൾ പറഞ്ഞത് 'നീ പണിയൊന്നും ചെയ്യേണ്ട, ഈ കള്ളക്കിളവി ആരെയൊക്കെ ഫോൺ ചെയ്യുന്നു, എന്തൊക്കെ പറയുന്നു എന്നൊക്കെ നീ റെക്കോർഡ് ചെയ്ത് എനിക്ക് തന്നാൽ മതി' എന്നാണത്രെ. അവൻ ഇവിടുത്തെ എല്ലാ വാർത്തകളും ചോർത്തി കൃഷ്ണകുമാറിന്റെ മകൾക്ക് കൊടുത്തു. ആ മകളാണെങ്കിൽ സിനിമയിൽ അഭിനയിക്കുന്ന കുട്ടിയാണ്.
അങ്ങനെയൊക്കെയാണോ ഒരു വയസ്സായ മുത്തശ്ശിയോട് ചെയ്യേണ്ടത്? ഞാൻ അറിഞ്ഞത്, കൃഷ്ണകുമാറിന് ഒരു നല്ല തുക വീട് വാങ്ങിക്കാനോ വീട് വെക്കാനോ മറ്റോ അവർ കൊടുത്തിട്ടുണ്ടെന്നാണ്; സിന്ധുവിന്റെ അച്ഛനോ അമ്മയോ ആരോ നൽകിയതാണ്. അതൊക്കെ പോട്ടെ, പക്ഷെ സ്വന്തം ഭാര്യയുടെ അമ്മയല്ലേ കൃഷ്ണകുമാറേ അത്? നാളെ നിങ്ങളെയും ഈ നാല് മക്കളും കൂടെ ഇതുപോലെ തന്നെയായിരിക്കുമല്ലോ ചെയ്യുക. ആർക്കെങ്കിലും ഫോണും കൊടുത്ത് ഒരുത്തനെ ജോലിക്ക് നിർത്തി, 'കൃഷ്ണകുമാർ എന്ത് സംസാരിക്കുന്നു എന്ന് റെക്കോർഡ് ചെയ്തുകൊണ്ട് വാടാ, എന്നിട്ട് വേണം നാല് പറയാൻ' എന്നൊക്കെ നാളെ ഇവരും പറയില്ലേ? കൃഷ്ണകുമാറേ... കാലം ചിലപ്പോൾ തിരിച്ചു കണക്ക് ചോദിക്കും'












Click it and Unblock the Notifications