'പൃഥ്വിക്ക് വേണ്ടി കഥയെഴുതി, ചെലവായത് ലക്ഷങ്ങൾ, കാരവന് മുന്നിൽ കാത്ത് നിന്ന് മടുത്തു',വെളിപ്പെടുത്തി സംവിധായകൻ
പൃഥ്വിരാജിന് വേണ്ടി കഥ തയ്യാറാക്കി കാത്തിരുന്ന് തനിക്ക് ചെലവായത് ലക്ഷങ്ങളെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ അനിൽ ഗോപിനാഥ്. അതിനിടയിൽ മറ്റ് ചിത്രങ്ങൾ ഏറ്റെടുത്ത പൃഥ്വിരാജ് തന്റെ സിനിമ ചവിട്ടിയെന്നും അനിൽ ഗോപിനാഥ് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പിന്നീട് ഉണ്ണി മുകുന്ദനെ വെച്ച് ആ സിനിമ ചെയ്യാൻ ശ്രമിച്ചുവെങ്കിലും അതും നടന്നില്ലെന്നും അനിൽ ഗോപിനാഥ് പറയുന്നു. '' തൊമ്മന്‍കുത്ത് എന്നൊരു സിനിമ ചെയ്യാനായി പൃഥിരാജിനോട് കഥ പറഞ്ഞിരുന്നു. ആദ്യം ഒരു 25 ശതമാനത്തോളം ഓകെ ആയിരുന്നു. പൃഥ്വിരാജ് വിളിച്ചിട്ട് ഒന്ന് രണ്ട് സ്ഥലത്ത് പോയി അദ്ദേഹവുമായി കഥ ചര്‍ച്ച ചെയ്തിരുന്നു. തനിക്ക് നല്ല പ്രതീക്ഷയായിരുന്നു. കഥ എഴുതി തയ്യാറാക്കിയപ്പോള്‍, പൃഥ്വിരാജിന് ബ്ലെസ്സിയുടെ ആടുജീവിതം വന്നു. അതിന് വേണ്ടി 2 വര്‍ഷം ബോഡി റെഡിയാക്കണം എന്ന് പറഞ്ഞ് രാജു ഒന്ന് ഇഴഞ്ഞു.
ഒന്ന് രണ്ട് തവണ പൃഥ്വിരാജിനെ കാണാന്‍ പോയി. കാരവന് പുറത്ത് കാത്ത് നില്‍ക്കണം. അതൊരു നാണക്കേട് ആയത് കൊണ്ട് അതവിടെ നിര്‍ത്തി. കാരവനില്‍ കയറി മൊബൈല്‍ നോക്കുകയോ മറ്റോ ആവും. അസിസ്റ്റന്‍ഡ് വന്ന് പറയും, സര്‍ എന്തോ തിരക്കിലാണ് രണ്ട് മിനുട്ട് കഴിയട്ടെ എന്ന്. രണ്ട് മിനുട്ട് 20 മിനുട്ടും രണ്ട് മണിക്കൂറും ആവും.

താന്‍ വന്നിരുന്നുവെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ രാജുവിനോട് വിളിക്കാന്‍ പറയണം എന്നും പറഞ്ഞ് താന്‍ അവിടെ നിന്ന് പോരും. അങ്ങനെ ഒരു ദിവസം തന്നെ വിളിച്ചു, താന്‍ പോയി. രണ്ട് വര്‍ഷം തനിക്ക് ആടുജീവിതവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു പ്രശ്‌നമുണ്ട് എന്ന് പറഞ്ഞു. പക്ഷേ ആ പടവും പുളളി ചവിട്ടി. അപ്പോഴാണ് ലാലേട്ടനെ നായകനാക്കി ലൂസിഫര്‍ ചെയ്യാന്‍ ഡേറ്റ് കിട്ടുന്നത്.
പക്ഷേ ലൂസിഫറിന്റെ സെറ്റില്‍ വെച്ച് ഈ പടത്തിന്റെ ടൈറ്റില്‍ ലോഞ്ച് താന്‍ മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചു. ഉണ്ണി മുകുന്ദനെ വെച്ച് പടം ചെയ്യാനായിരുന്നു പ്ലാന്‍. ഉണ്ണിക്ക് കഥ ഇഷ്ടപ്പെട്ടു. പക്ഷേ വെള്ളത്തില്‍ ഇറങ്ങാന്‍ പേടിയാണെന്ന് പറഞ്ഞു. വെള്ളത്തിലാണ് ഈ സിനിമ മുഴുവന്‍, അതിരപ്പിള്ളിയിലാണ് ഷൂട്ട്.
പണ്ട് വയനാട്ടില്‍ വെച്ച് മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ടിംഗ് സമയത്ത് വെള്ളത്തില്‍ പെട്ട് പോയിരുന്നു, അതുകൊണ്ട് വെള്ളം പ്രശ്‌നമാണ് എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അതോടെ വിഷമമായി. അന്ന് അഡ്വാന്‍സും കൊണ്ട് നിര്‍മ്മാതാവുമായി പോയതാണ്. അന്ന് ഉണ്ണി മുകുന്ദന്‍ ഒരു വാടകവീട്ടില്‍ കഴിയുന്ന അവസ്ഥയാണ്. എന്നിട്ടും അഡ്വാന്‍സ് വാങ്ങിച്ചില്ല. അന്ന് 25000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നുവെങ്കില്‍ ആ പ്രൊജക്ട് നടന്ന് പോകുമായിരുന്നു. പക്ഷേ നടന്നില്ല. അങ്ങനെയാണ് റെസ്റ്റ് എടുക്കാം എന്ന് വിചാരിച്ച് ഹോട്ടല്‍ ബിസിനസ്സിലേക്ക് വന്നത്.
പൃഥ്വിരാജിന് വേണ്ടി ആയിരുന്നത് കൊണ്ട് വളരെ ശ്രദ്ധിച്ചായിരുന്നു കഥ എഴുതിയത്. രണ്ട് മൂന്ന് പേരെ ഇരുത്തി എഴുതി. അതിന് ലക്ഷങ്ങള്‍ ചിലവായി. 150 പേജ് സ്‌ക്രിപ്റ്റ് ഇപ്പോഴും കയ്യിലിരിപ്പുണ്ട്. ഇനി മലയാളത്തില്‍ ഒരു സിനിമ ചെയ്യുമെങ്കില്‍ ഈ പടം ചെയ്യും'' അനിൽ ഗോപിനാഥ് പറഞ്ഞു.














Click it and Unblock the Notifications