'ജയറാം ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ല, അയാളും മകനും ഫോണ്‍ എടുത്ത് പോലും ഇല്ല';ശാന്തിവിള ദിനേശ്
തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് ഹസീബ് ഹനീഫ് നേരിടുന്ന കടുത്ത രോഗബാധയെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും തുറന്ന് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒന്നിനുപിറകെ ഒന്നായി വന്ന സാമ്പത്തിക ബാധ്യതകളും അസുഖവും ഹസീബിന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. നടൻ ജയറാമിന്റെ ഉറപ്പിൻമേൽ അദ്ദേഹത്തിന്റെ മകൻ കാളിദാസ് നായകനായ ചിത്രം ഹസീബ് ഏറ്റെടുത്തിരുന്നെന്നും എന്നാൽ സാമ്പത്തിക ബാധ്യത ഉണ്ടായപ്പോൾ തിരിഞ്ഞ് പോലും നോക്കാൻ ജയാറം തയ്യാറായില്ലെന്നും ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
ശാന്തിവിള ദിനേശിന്റെ വാക്കുകൾ:
"നിർമ്മാതാവായ ഹസീബ് ഹനീഫ് ആലപ്പുഴക്കാരനാണ്, നടി ഉഷാ ഹസീനയുടെ സഹോദരനാണ്. ഹസീബ് കുറച്ചു സിനിമകളുടെ നിർമ്മാതാവും സഹനിർമ്മാതാവും ഒക്കെയായിരുന്നു. ഹസീബ് നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു, പെട്ടെന്ന് അസുഖബാധിതനായി പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയിലായി. അതിനോടൊപ്പം കോടികളുടെ ബാധ്യത തലയിലായതോടെ ഹസീബിന്റെ ജീവിതം ശരിക്കും പറഞ്ഞാൽ ദുഃഖത്തിലായി.

അസുഖവും സാമ്പത്തിക പ്രതിസന്ധിയും കടവും ഒക്കെ കൂടിയാകുമ്പോൾ ആരായാലും തളർന്നുപോകും, ഹസീബും മാനസികമായി തളർന്നു. ഹസീബിന്റെ ദുരിത വാർത്തകളെക്കാൾ എന്നെ നോവിച്ചത് ഒരുത്തന്റെ വാക്ക് കേട്ട് ജീവിതം നശിപ്പിച്ചതോ പോകട്ടെ, ആപത്തുകാലത്ത് ഒന്ന് വിളിച്ചാൽ ഫോൺ എടുത്ത് 'ഹസീബേ ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടോ' എന്ന് ഒരു ആശ്വാസ വാക്ക് പറയാൻ പോലും അയാളെ ചതിച്ചവൻ തയ്യാറാകുന്നില്ല എന്ന സങ്കട വാർത്തമാനമാണ്.
കലാഭവൻ മണി അഭിനയിച്ച 'മാണിക്യൻ' എന്ന സിനിമയാണ് ഹസീബ് ഹനീഫ് ആദ്യം നിർമ്മിച്ച സിനിമ. പിന്നാലെ പൃഥ്വിരാജ് നായകനായ, എം. പത്മകുമാർ സംവിധാനം ചെയ്ത 'വർഗ്ഗം', അതിന്റെ പിന്നാലെ ഫഹദ് ഫാസിൽ നായകനായ 'ഗോഡ്സ് ഓൺ കൺട്രി', കമൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത 'ഉട്ടോപ്യയിലെ രാജാവ്', ഉണ്ണിമുകുന്ദൻ നായകനായ 'പാതിരാമണൽ', ജയറാം നായകനായ 'ആടുപുലിയാട്ടം', 'ഗ്രാൻഡ് ഫാദർ' എന്നിവയെല്ലാം നിർമ്മിച്ചു. ജയറാം ആയിരുന്നു അതിൽ നായകൻ. നന്നായി വീണ സിനിമയായിരുന്നു 'ഗ്രാൻഡ് ഫാദർ'. ഇതിന്റെ പിന്നാലെ വന്ന ഒരു സിനിമ ഹസീബിനെ ശരിക്കും തകർത്തു, ജയറാമിന്റെ മകൻ കാളിദാസ് നായകനായ 'ഹാപ്പി സർദാർ'.
മറ്റാരോ തുടങ്ങിവെച്ച സിനിമയായിരുന്നു അത്. പാതിവഴിയിൽ കിടന്നുപോയ ഈ ചിത്രം ജയറാം ഇടപെട്ട് ഹസീബിനെക്കൊണ്ട് എടുപ്പിച്ചു. 'എന്തെങ്കിലും അടിപറ്റിയാൽ ഞാനില്ലേ ഹസീബേ' എന്ന ഉറപ്പ് ജയറാം നൽകിയത് ഒരു ഉറപ്പായിത്തന്നെ ഹസീബ് എടുത്തു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലും പഞ്ചാബിലും ഒക്കെ പോയി അടിച്ചുപൊളിച്ചങ്ങ് പടം തീർത്തു. പക്ഷേ, തിയേറ്ററിൽ എത്തിയപ്പോൾ ദയനീയമായി ഈ സർദാർ പടം തലകുത്തനെ താഴെ വീണു. എന്തേലും പ്രശ്നം വന്നാൽ ജയറാം ഉണ്ടല്ലോ കൂട്ടിന് എന്ന് കരുതി. ഇതിനിടയിലാണ് സ്ട്രോക്കിന്റെ രൂപത്തിൽ ഹസീബിനെ വിധി വീഴ്ത്തിയത്. പടം ഏഴുനിലയിൽ പൊട്ടി.
2019 ലാണ് 'ഹാപ്പി സർദാർ' വന്നത്. അതിന് മുൻവർഷം 2018ൽ kuഞ്ചാക്കോ ബോബൻ നായകനായ 'കുട്ടനാടൻ മാർപ്പാപ്പ'യും വിജയമായിരുന്നില്ല. എന്തായാലും 'ഹാപ്പി സർദാർ' കോടികൾ കളഞ്ഞു, അസുഖബാധിതനായി ഹസീബ് വീഴുകയും ചെയ്തു. എന്തെങ്കിലും വഴിതേടി ജയറാമിനെയോ കാളിദാസിനെയോ ഹസീബ് വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. അങ്ങനെ ഹസീബിന്റെ ജീവിതം ശരിക്കും വഴിമുട്ടി. 'എന്റെ ദിനേശേട്ടാ, എന്നെ ഇങ്ങനെ ജയറാം ചതിക്കുമെന്ന് വിചാരിച്ചില്ല. എന്തെങ്കിലും പടത്തിന് ഒരു വീഴ്ച വന്നാൽ ഞാൻ ഇല്ലേ ഹസീബേ എന്ന് പറഞ്ഞ് അയാളുടെ മകന്റെ പടം എന്റെ തലയിൽ വെച്ചുതന്നതാണ്' എന്ന് ഹസീബ് സങ്കടത്തോടെ പറഞ്ഞു'.












Click it and Unblock the Notifications