'ചേട്ടന് കണ്ണിന് കാഴ്ച പോയത് പോലെയായി, പാടിയിലെ നിലത്ത് കിടന്ന് ഉരുണ്ടു, ആരോടും പറയാതെ മരുന്ന് കുത്തി വെച്ചു'
മലയാളികളെ ഞെട്ടിച്ച് കളഞ്ഞ മരണമായിരുന്നു നടൻ കലാഭവൻ മണിയുടേത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പലതരം ദുരൂഹതകളും സംശയങ്ങളും കുടുംബം അടക്കം ഉന്നയിച്ചിരുന്നു. വീടിന് സമീപത്ത് സുഹൃത്തുക്കളുമായി ഒത്തുകൂടിയിരുന്ന പാടിയിൽ അബോധാവസ്ഥയിലാണ് കലാഭവൻ മണിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
പാടിക്ക് തൊട്ടടുത്ത് താനടക്കം എല്ലാവരും ഉണ്ടായിട്ടും മണിക്ക് ഒപ്പമുണ്ടായിരുന്നത് ഒന്നും അറിയിച്ചില്ലെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു. മണി മരിക്കുന്നതിന് തലേന്ന് പാടിയിൽ എന്താണ് സംഭവിച്ചത് എന്ന് പിന്നീടാണ് അറിഞ്ഞത് എന്നും സഫാരി ടിവിയിലെ പരിപാടിയിൽ ആർഎൽവി രാമകൃഷ്ണൻ വെളിപ്പെടുത്തുന്നു.
''2016 മാര്‍ച്ച് 6 എന്ന ദിവസം ഇന്നും മനസ്സിലുണ്ട്. മാര്‍ച്ച് 5ന് വൈകിട്ടാണ് തനിക്ക് ഫോണ്‍ കോള്‍ വരുന്നത് ചേട്ടന്‍ അമൃതയിലാണ് സീരിയസാണ് എന്ന് പറഞ്ഞ്. സുഹൃത്തും ഞാനും ഓടി എത്തിയപ്പോള്‍ ചേട്ടന്‍ വെന്റിലേറ്ററിലാണ്. ഡോക്ടര്‍ പറഞ്ഞു, ചേട്ടന്‍ എന്ത് കഴിച്ചതാണ് എന്ന് പറഞ്ഞാലേ ആന്റി ഡോസ് കൊടുക്കാന്‍ പറ്റൂ, ഇപ്പോള്‍ അബോധാവസ്ഥയിലാണ് എന്ന്.
അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് മുഴുവന്‍ ചോദിച്ചിട്ടും ആരും ഒന്നും പറയുന്നില്ല. മാര്‍ച്ച് 6ന് അദ്ദേഹം മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മീഥൈല്‍ ആല്‍ക്കഹോള്‍ പോയിസണിംഗ് കാരണമാണ് മരണം എന്നാണ്. അദ്ദേഹത്തിന് ചെറിയ തോതില്‍ ലിവര്‍ സിറോസിസിന്റെ അസുഖവും ഉണ്ടായിരുന്നു. ഇത് രണ്ടും ചേര്‍ന്ന് എന്താണ് മരണകാരണം എന്ന് അറിയാതെ ഞങ്ങള്‍ നിശബ്ദരായി ഇരിക്കുകയായിരുന്നു.

ചാനലുകള്‍ വിളിച്ച് തുടങ്ങി. മീഥൈല്‍ ആല്‍ക്കഹോള്‍ സാധാരണ ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് എങ്ങനെ എത്തും എന്നുളള ചര്‍ച്ചകള്‍ വന്നു. പിന്നെയാണ് മാര്‍ച്ച് 5നെ കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുന്നത്. സാധാരണ ചേട്ടന്‍ ബിയര്‍ ആണ് കഴിക്കാറുളളത്. സിനിമയില്‍ എത്തി ഏറെ കഴിഞ്ഞാണ് ബിയര്‍ തന്നെ കഴിക്കുന്നത്.
ആ ദിവസത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു വ്യക്തി പറഞ്ഞത്, അദ്ദേഹം രാവിലെ ബിയര്‍ ചോദിച്ചു. തലേന്ന് അവിടെ ഒരുപാട് പേരുണ്ടായിരുന്നു. ബിയര്‍ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന 2 പേര്‍ പെപ്‌സി വാങ്ങിച്ച് കൊണ്ട് വന്ന് ബിയര്‍ കുപ്പിയില്‍ ഒഴിച്ച് ബിയര്‍ ആണെന്ന് പറഞ്ഞ് ചേട്ടന് കൊടുത്തു. അതോടെ അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച പോയത് പോലെയുളള സാഹചര്യം ഉണ്ടായി. അദ്ദേഹം നിലത്ത് കിടന്ന് ഉരുണ്ടു, ഒരുപാട് സംഭ്രമം കാണിച്ചു.
ഈ കാര്യങ്ങളൊന്നും അവിടെ ഉളള ആരും ഞങ്ങളെ അറിയിച്ചില്ല. പിന്നെയാണ് പറയുന്നത് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനായ ബെന്‍സോഡൈസ്പിന്‍ എന്ന മരുന്ന് കുത്തിവെച്ച് മയക്കി എന്ന്. സുഹൃത്തായ ഡോക്ടറുടെ നേതൃത്തത്തിലാണ് ഇത് ചെയ്യുന്നത്. ഇതൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല.
നിലത്ത് കിടന്ന് ഉരുണ്ടത് കൊണ്ട് അദ്ദേഹത്തിന്റെ വസ്ത്രം ഇവര്‍ മാറ്റി. ചാലക്കുടിയില്‍ പോയി പുതിയ വസ്ത്രമെടുക്കുകയായിരുന്നു. അത് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്. കഷ്ടിച്ച് 50 മീറ്റര്‍ ദൂരം മാത്രമാണ് വീട്ടിലേക്ക് അറിയിക്കാനായി ഉണ്ടായിരുന്നത്. താന്‍ ക്ലാസ് എടുക്കുന്നതിന് മുന്‍പിലൂടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. പാടിയില്‍ ഉണ്ടായിരുന്ന ഒരാളുമായി തൊട്ട് മുന്‍പ് സംസാരിച്ചതുമാണ്. ആ സമയത്ത് ഒക്കെയും ചേട്ടന്‍ അവിടെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നുവെന്ന് താന്‍ പിന്നീട് അറിഞ്ഞു.
ലിവര്‍ സിറോസിസ് രോഗികള്‍ക്ക് സാധാരണ അസുഖം വന്നാല്‍ ഒരു പാരസെറ്റാമോള്‍ പോലും കൊടുക്കാന്‍ പാടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് സെഡേഷന്‍ കുത്തി വെക്കുന്നത്. ഇത് പറയാന്‍ കാരണം, കുറച്ച് നാളുകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് വിത്‌ഡ്രോവല്‍ സിന്‍ഡ്രോം ഉണ്ടായിരുന്നു. ഡോക്ടര്‍ പറഞ്ഞത് മണിക്ക് പാരസെറ്റാമോള്‍ പോലും കൊടുക്കാന്‍ പാടില്ല, ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത് എന്ന്.
അങ്ങനെ ഉളള ആള്‍ക്കാണ് ആരുടേയും അനുവാദം ഇല്ലാതെ പാടിയില്‍ വെച്ച്, വെറും ഒരു പറമ്പില്‍ വെച്ച് നികൃഷ്ടമായ രീതിയില്‍ കുത്തി വെച്ചത്. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വേണ്ടിയിട്ടാണെങ്കില്‍ പോലും ഞങ്ങളോട് ആരോടെങ്കിലും ഒരു വാക്ക് പറയാമായിരുന്നു''.














Click it and Unblock the Notifications