അൻസിബയ്‌ക്കെതിരെ കടുപ്പിച്ച് ലക്ഷ്മി പ്രിയ! 10 കോടിയുടെ കേസ് മാത്രമല്ല, ആ മുന്നറിയിപ്പ് ആർക്കൊക്കെ?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. നടി അൻസിബ ഹസനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കേസ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, താൻ ഒട്ടുമേ മനഃസമാധാനം നഷ്ടപ്പെട്ട അവസ്ഥയിലല്ലെന്ന് താരം വ്യക്തമാക്കി. നൂറ് ശതമാനവും അടിസ്ഥാനമില്ലാത്ത ഒരു കേസിന്റെ പേരിൽ എന്തിന് വിഷമിക്കണമെന്നാണ് ലക്ഷ്മി പ്രിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്റെ പുതിയ ഫാമിലെ കോഴി വളർത്തലും പശു കൃഷിയും എങ്ങനെ വേണമെന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകൾ കാണുന്ന തിരക്കിലായിരുന്നു താനെന്നും താരം വെളിപ്പെടുത്തി.
ബഷീർ പൊന്നാനി സംവിധാനം ചെയ്യുന്ന 'അലിക്കത്ത്' എന്ന സിനിമ നിർമ്മിക്കുന്നതിന്റെ തിരക്കുകളിലും, 'അമ്മ' (AMMA) സംഘടനയുടെ ആനുവൽ ജനറൽ ബോഡി റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളിലുമായിരുന്നു താനെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിടയിലാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്.
സ്റ്റേഷനിൽ സംഭവിച്ചത് എന്ത്? ലക്ഷ്മി പ്രിയ വിശദീകരിക്കുന്നു
രണ്ട് പേർ തമ്മിൽ രണ്ടു മിനിറ്റ് ഫോണിൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമായിരുന്നു ഇത്. എന്നാൽ മറുഭാഗം അതിന് തയ്യാറാകാതെ വന്നതോടെയാണ് തനിക്ക് പോലീസിൽ പരാതി നൽകേണ്ടി വന്നത്. നാല് വരി മാത്രമുള്ള ആ പരാതിയിൽ ആ കുട്ടിയെ ഒന്ന് വിളിച്ച് ചോദിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.
"പൊലീസ് സ്റ്റേഷനിൽ 25 മിനിറ്റിൽ താഴെ മാത്രമാണ് ചോദ്യം ചെയ്യൽ നടന്നത്. ബാക്കി സമയം ഫോൺ സംഭാഷണത്തിനും റിപ്പോർട്ട് എഴുതുന്നതിനും ഒപ്പിടുന്നതിനുമാണ് എടുത്തത്. ഞാൻ വന്നതും പോയതും യൂബർ ടാക്സിയിലായിരുന്നു. ഡിജിറ്റൽ രേഖകൾ എല്ലാം എന്റെ പക്കലുണ്ട്. എന്നിട്ടും മൂന്ന് മണിക്കൂർ ഹരാസ്സ്‌മെന്റ് നടന്നു എന്ന് പറയുന്നത് എങ്ങനെയാണ്?" - ലക്ഷ്മി പ്രിയ ചോദിക്കുന്നു. വളരെ എഫിഷ്യന്റ് ആയ, സ്ത്രീകളോടും കുട്ടികളോടും സൗമ്യമായി ഇടപെടുന്ന രേഷ്മ മാഡം എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ക്രെഡിബിലിറ്റിയെയാണ് അൻസിബ മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തതെന്നും ലക്ഷ്മി പ്രിയ കുറ്റപ്പെടുത്തി.

'ഈ നീക്കങ്ങൾക്ക് പിന്നിൽ നിഗൂഢതയുണ്ട്'
ജനുവരി 30-ന് തനിക്ക് ഷേക്ക് ഹാൻഡ് നൽകി പിരിഞ്ഞ അൻസിബ, പിന്നീട് ഫെബ്രുവരി 21-നാണ് രാജിക്കത്ത് നൽകിയത്. മെയ് 12-ന് രാജി അംഗീകരിച്ച ശേഷമാണ് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്. പരാതി നൽകുന്നതിന് മുൻപ് സ്റ്റേഷനിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് വിവരാവകാശം വഴി ഉറപ്പുവരുത്താൻ അൻസിബ ശ്രമിച്ചുവെന്നും എന്നാൽ ഇത് ഡിജിറ്റൽ യുഗമാണെന്ന കാര്യം അവർ മറന്നുപോയെന്നും ലക്ഷ്മി പ്രിയ ഓർമ്മിപ്പിച്ചു. തെളിവുകൾ ഉണ്ടാക്കുന്നതല്ല, ഉണ്ടാകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാക്കിക്കളഞ്ഞതിൽ തനിക്ക് വിഷമമുണ്ടെന്നും അതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
വ്യാജ പ്രചാരകർക്കെതിരെ നിയമപോരാട്ടം
തന്റെ അന്തസ്സിനെയും ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും എന്തിന് തന്റെ 10 വയസ്സുള്ള മകളെപ്പോലും വലിച്ചിഴച്ച് ഇല്ലാക്കഥകൾ പറഞ്ഞവർക്കെതിരെ കടുത്ത നിയമപോരാട്ടത്തിനാണ് ലക്ഷ്മി പ്രിയ ഒരുങ്ങുന്നത്. നട്ടാൽ മുരുക്കാത്ത കള്ളം പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ട ഹർജി ഫയൽ ചെയ്യുകയാണെന്ന് താരം പറഞ്ഞു.
ഇതിനൊപ്പം തന്നെ സത്യം അറിയാതെ തനിക്കെതിരെ വ്യാജ തലക്കെട്ടുകൾ നൽകി യൂട്യൂബ് വീഡിയോകളും റിയാക്ഷൻ വീഡിയോകളും ചെയ്ത് 'അരി വാങ്ങിയവരും' കരുതിയിരുന്നോളൂ എന്ന ശക്തമായ മുന്നറിയിപ്പും ലക്ഷ്മി പ്രിയ നൽകുന്നുണ്ട്. 'സത്യമേവ ജയതേ, ധർമ്മമേവ ജയതേ' എന്ന വാക്കുകളോടെയാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications