'മമ്മൂട്ടിയെ കാണണം, കാൽ തൊട്ട് തൊഴണം'; സഹായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കണ്ണൻ സാഗർ,
ഹൃദയ ശസ്ത്രക്രിയ നടത്താൻ മമ്മൂട്ടി ഫൌണ്ടേഷൻ സാമ്പത്തികമായി സഹായിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ കണ്ണൻ സാഗർ. രമേഷ് പിഷാരടിയാണ് മമ്മൂട്ടി ഫൌണ്ടേഷൻ വഴി ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സഹായങ്ങളും തനിക്ക് ചെയ്ത് തന്നതെന്നും താരം വെളിപ്പെടുത്തി. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് നടൻ്റെ പ്രതികരണം. വായിക്കാം
' കാണുന്നവരെ സംബന്ധിച്ച് വലിയ ആർട്ടിസ്റ്റ് എന്നുള്ള ചിന്ത ഉണ്ടെങ്കിലും എനിക്ക് കാര്യമായ സമ്പ്യാദം ഇല്ല. സർജറിക്ക് ഒരുപാട് കാശ് വേണമല്ലോ. പരിശോധന പൂർത്തിയാക്കിയപ്പോൾ വേഗത്തിൽ തന്നെ സർജറി നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. പല മുഖങ്ങളും മനസിലൂടെ വന്നു. കൂട്ടത്തിൽ ഒരിടത്ത് നിന്ന് ഒരു മുഖം ഇങ്ങനെ തട്ടി നിന്നു, രമേഷ് പിഷാരടി. അദ്ദേഹം പാലക്കാട് മത്സരിക്കുകയാണ്. രാവും പകലും ഇല്ലാതെ ഊണും ഉറക്കവും ഇല്ലാതെ പാവം കിടന്ന് കഷ്ടപ്പെടുകയാണ്. എന്തായാലും ഞാൻ ഒരു മെസ്സേജ് ഇട്ടു, ഞാൻ കണ്ണനാണ് എനിക്ക് ഇങ്ങനെ ഒരു ആവശ്യമുണ്ട്, മമ്മൂക്ക ഫൗണ്ടേഷൻ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ഓപ്പറേഷൻ ചെയ്തു കൊടുക്കുന്നതായിട്ട് കേട്ടിട്ടുണ്ട് ,താങ്കൾക്ക് മമ്മൂക്കയുമായി അടുപ്പമുള്ള ആളാണല്ലോ, താങ്കൾക്ക് എന്നെ സഹായിക്കാൻ പറ്റുമെങ്കിൽ ഉപകാരമായിരുന്നു, ഉണ്ടെങ്കിലും ഇല്ലെിലും എനിക്കൊരു മറുപടി തരണേ എന്ന് പറഞ്ഞു.

ഞാൻ മറുപടി പ്രതീക്ഷിക്കുന്നില്ല കാരണം അദ്ദേഹം വാട്സ്ആപ്പ് നോക്കത്തില്ല. അത്ര തിരക്കല്ലേ. ഇതിനിടയിൽ ഷാജോണ്‍ ഒക്കെ വിളിച്ചു, നമ്മളൊക്കെ ഉണ്ടല്ലോ ചേട്ടാ, ഓപ്പറേഷൻ നടക്കട്ടെ ബാക്കി കാര്യങ്ങളൊക്കെ നോക്കാമെന്ന് ധൈര്യം തരുന്നുണ്ടെങ്കിലും ഈ സാമ്പത്തിക കാര്യത്തിൽ നമുക്കൊരു ഉറപ്പ് കിട്ടുന്നില്ല. എന്നാൽ രാത്രി ഒരു മണി ആയപ്പോൾ രമേഷ് പഷാരടിയൊരു മെസേജ് അയച്ചു, ഈ നമ്പറിൽ നാളെ രാവിലെ തന്നെ ബന്ധപ്പെട്ടിട്ട് സംസാരിച്ചോണം എന്ന് പറഞ്ഞു, സന്തോഷമായി എനിക്ക്. രാവിലെ തന്നെ ഞാൻ വിളിച്ചു, മമ്മൂക്കയുടെ മാനേജർക്കും പിന്നെ ജിൻസ് അദ്ദേഹം ആസ്ട്രേലിയയിലാണ്, അദ്ദേഹമാണ് മമ്മുക്ക ഫണ്ടേഷൻ്റെ തലപ്പത്തിരിക്കുന്നത്. അവർക്ക് ഞാൻ ഇങ്ങനെ മെസ്സേജ് ഇട്ടപ്പോൾ അവർ പറഞ്ഞു ഒരു കാര്യം ചെയ്യു ആ മെഡിക്കൽ റിപ്പോർട്ട് ഇട്ട് കൊടുക്കൂവെന്ന്.
അങ്ങനെ മെഡിക്കൽ റിപ്പോർട്ട് ഇട്ടു കൊടുത്തു. ഉച്ച കഴിഞ്ഞ് ഒരു മൂന്നു മണി ആയപ്പോൾ അവിടുന്ന് വിളിച്ചിട്ട് പറഞ്ഞു മമ്മുക്ക ഫൗണ്ടേഷൻ ഓപ്പറേഷനുകൾ ഒക്കെ ഇതുപോലെ ചെയ്തു കൊടുക്കുന്നത് രണ്ട് ഹോസ്പിറ്റലാണ്, ഒന്ന് നെയ്യങ്കര മിംസ് ഹോസ്പിറ്റലും പിന്നൊന്ന് രാജഗിരി രാജഗിരി ഹോസ്പിറ്റലും. താങ്കൾക്ക് എവിടെയാണ് പോകാൻ എളുപ്പം അവിടോട്ട് വന്ന് അഡ്മിറ്റ് ആകു എന്ന്. എനിക്ക് രാജഗിരിയാണ് എളുപ്പം ഞാൻ വന്നോളാമെന്ന് പറഞ്ഞു. അതിന്റെ പിറ്റേദിവസം രാജഗിരി ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിട്ട് ഉച്ചയോട് കൂടി അഡ്മിറ്റ് ആകണം എന്ന് പറഞ്ഞു. പിന്നെല്ലാം പടപട പട എന്നപോലെയായിരുന്നു. ഞാൻ ഹോസ്പിറ്റലിൽ വരുമ്പോൾ കെ എസ് പ്രസാദ് ചേട്ടൻ എന്നെ കാത്തിരിക്കുകയാണ്.
ഞാൻ അവിടെ ചെല്ലുന്നു വളരെ രാജകീയമായിട്ട്. കാരണം ഒരു രോഗമുള്ള ആളാണെങ്കിലും ലോകം അറിയപ്പെടുന്ന നമ്മളൊക്കെ ബഹുമാനിക്കുക ആരാധിക്കുകയും ചെയ്യുന്ന മനുഷ്യന്റെ പേരിൽ ആ ഫൗണ്ടേഷന്റെ ആൾക്കാര് നമ്മളെ സ്വീകരിക്കുകയും ഒക്കെ ചെയ്യുകയാണ്. അങ്ങനെ ഓപ്പറേഷൻ ഭംഗിയായി കഴിഞ്ഞു. എൻ്റെ ആഗ്രഹം മമ്മൂക്കയെ ഒന്ന് കാണണം അദ്ദേഹത്തിൻ്റെ കാല് തൊട്ട് തൊഴണം എന്നാണ്. ഞാൻ ഇത് എല്ലാ അഭിമുഖത്തിലും പറയാറുണ്ട്, അദ്ദേഹത്തിൻ്റെ കുടുംബത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്',


Click it and Unblock the Notifications