'ബൈക്കിൽ നിന്ന് വീണ് മുഖത്ത് പരിക്ക്, പൊട്ടിക്കരഞ്ഞ് മമ്മൂട്ടി, ഇനി അഭിനയിക്കാനാകുമോ'? വെളിപ്പെടുത്തി മുകേഷ്
അഭിനയ മികവിന് പുറമെ തന്റെ ലുക്കിന്റെ പേരിലും ഈ കാലത്തും വൈറലാണ് മമ്മൂട്ടി. പ്രായം 70 കഴിഞ്ഞെങ്കിലും യുവതാരങ്ങൾക്ക് പോലും വെല്ലുവിളിയാണ് ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന മെഗാ സ്റ്റാർ. തന്റെ ശരീരം വളരെ ആരോഗ്യത്തോടെയും ഭംഗിയോടെയും സൂക്ഷിക്കുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധാലുവാണ് എന്നത് സിനിമയ്ക്ക് അകത്തും പുറത്തുമുളള എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്.
അതുകൊണ്ട് തന്നെ ഒരിക്കൽ ഒരു അപകടത്തിൽപ്പെട്ടപ്പോൾ മമ്മൂട്ടി മാനസികമായി തകർന്നുപോയതിൽ അത്ഭുതപ്പെടാനില്ല. നടൻ മുകേഷ് ആണ് കൈരളി ടിവി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ഈ സംഭവം വെളിപ്പെടുത്തിയത്.
താനും മമ്മൂട്ടിയും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണെന്നും മുഖത്ത് പരിക്കേറ്റത് കണ്ടയുടൻ മമ്മൂട്ടി പൊട്ടിക്കരഞ്ഞെന്നും അത് തന്റെ സിനിമാ ജീവിതത്തിന്റെ അവസാനമാണോ എന്ന് പോലും അദ്ദേഹം ഭയന്നുവെന്നും മുകേഷ് പറയുന്നു.

1982ൽ ബലൂൺ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് മമ്മൂട്ടി മുകേഷിനെയും കൂട്ടി ബൈക്കിൽ പോകുന്നത് പതിവായിരുന്നു. മുകേഷ് ആ ഓർമ്മ പുതുക്കിയത് ഇങ്ങനെയാണ്: "ആദ്യമായി അദ്ദേഹം ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഞാൻ ചോദിച്ചു, 'മമ്മൂക്കാ, നിങ്ങൾക്ക് ശരിക്കും ഇത് ഓടിക്കാൻ അറിയാമോ?' മമ്മൂട്ടി മറുപടി പറഞ്ഞു, 'കെ.ജി. ജോർജ് എന്നെ മേള എന്ന സിനിമയിൽ എടുത്തത് തന്നെ എനിക്ക് ബൈക്ക് ഓടിക്കാൻ അറിയാവുന്നത് കൊണ്ടാണ്. നീ ധൈര്യമായി കയറിയിരിക്ക്!'"
ആദ്യത്തെയും രണ്ടാമത്തെയും ദിവസങ്ങളിലെ യാത്രകൾ വളരെ രസകരമായിരുന്നു എങ്കിലും, മൂന്നാമത്തെ ദിവസത്തെ യാത്ര അത്ര സുഖകരമായിരുന്നില്ല. "ഞങ്ങൾ ആദ്യത്തെ രണ്ട് ദിവസവും ബൈക്കിൽ ചുറ്റിക്കറങ്ങി. എന്നാൽ മൂന്നാം ദിവസം, ഒരു വളവ് തിരിയുന്നതിനിടെ മുന്നിൽ വന്ന ഒരു സൈക്കിൾ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കവേ ബൈക്ക് തെന്നിമാറി ഞങ്ങൾ താഴെ വീണു. ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു, പക്ഷേ മമ്മൂട്ടിയുടെ മുഖത്ത് ചെറിയൊരു പരിക്കുപറ്റി."
"അതൊരു ചെറിയ മുറിവായിരുന്നു എങ്കിലും അതിൽ നിന്ന് അല്പം ചോര വരുന്നുണ്ടായിരുന്നു. ഇത് കണ്ടതും മമ്മൂക്ക സങ്കടം സഹിക്കാനാവാതെ കരയാൻ തുടങ്ങി. അദ്ദേഹം വിതുമ്പിക്കൊണ്ട് എന്നോട് ചോദിച്ചു, 'എനിക്ക് ഇനി അഭിനയിക്കാൻ പറ്റുമോ? ആരെങ്കിലും എന്നെ ഇനി സിനിമയിൽ എടുക്കുമോ? ഞാൻ എത്രയൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം കരച്ചിൽ നിർത്തിയില്ല," മുകേഷ് വെളിപ്പെടുത്തി.
"മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം ഇതാ എന്റെ മുന്നിലിരുന്ന് ഉറക്കെ കരയുന്നു. പിന്നീട് സിനിമകളിൽ മമ്മൂക്ക 'സെൻസ്, സെൻസിബിലിറ്റി, ആൻഡ് സെൻസിറ്റിവിറ്റി' പോലെയുള്ള ശക്തമായ ഡയലോഗുകൾ പറയുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് വരുന്നത് അന്ന് കണ്ട ആ കാഴ്ചയാണ്", മുകേഷ് പറഞ്ഞു.














Click it and Unblock the Notifications