ലാലേട്ടൻ രാജിവെച്ച സാഹചര്യം ഇതല്ലായിരുന്നു,കടിച്ച് തൂങ്ങാൻ തീരുമാനിച്ചാൽ സത്യാഗ്രഹമിരിക്കും';ഉഷ ഹസീന
തന്റെ നിരപരാധിത്വം തെളിയിക്കാതെ അമ്മയിൽ നിന്ന് രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും എന്നാൽ തന്റെ അന്തസ്സിനെ നിരന്തരം ലക്ഷ്യം വച്ച് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് തുടരാൻ തീരുമാനിച്ചതെന്നുമാണ് ശ്വേത വിശദീകരിച്ചത്.
എന്നാൽ രാജിവെയ്ക്കില്ലെന്ന തീരുമാനത്തിൽ ശ്വേതയ്ക്കെതിരെ തുറന്നടിക്കുകയാണ് ഇപ്പോൾ നടി ഉഷ ഹസീന. ഒരു ഭരണസമിതി മുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ഇനിയും വുമണ്‍ കാർഡ് ഇറക്കി തുടരാമെന്ന് കരുതേണ്ടെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. വായിക്കാം

'ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്. രണ്ടുപ്രാവശ്യം ജനറൽബോഡിയിൽ ഈ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17 18 പേരാണ്. തുടരേണ്ട എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത് ഇതൊന്നല്ല രണ്ട് വട്ടം. തുടർന്ന് പ്രസിഡന്റ് ഞാനും എന്റെ ടീമും രാജിവെക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു.
തുടർന്ന് പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോൾ ജനറൽ ബോഡിക്ക് മുമ്പാകെ അത് തിരുത്താൻ നിൽക്കാതെ അടുത്ത നിമിഷം ഞാൻ അമ്മയിൽ നിന്നുള്ള പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടെ രാജിവയ്ക്കുകയാണ് ഇനി കോടതിയിൽ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. ജനറൽബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവെക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. പുറത്തുവന്ന മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതിനുശേഷം ജനറൽബോഡിയാണ് ഒരു കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെനേതൃത്വത്തിനായി എംഎൽഎ പിഷാരടിയേയും തിരഞ്ഞെടുത്തു.
എന്നിട്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്താ ചെയ്യുക. ലാലേട്ടൻ രാജിവെച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത് ഒരു ഭരണസമിതി മുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി നിൽക്കുകയായിരുന്നു. ദയവുചെയ്ത് ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത് ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല.കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫീസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യും 10മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണം കെട്ടു. അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫീസിൽ നിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം... അതു തകർക്കാൻ ഞങ്ങൾ ആരെയും സമ്മതിക്കില്ല'












Click it and Unblock the Notifications