'ആ നീക്കങ്ങളെല്ലാം പൊളിച്ചത് മോഹൻലാൽ..'അമ്മ'യെ പിളർത്താനാകില്ല';കാരണം പറഞ്ഞ് ശാന്തിവിള ദിനേശ്
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ നടി അൻസിബ ഹസൻ ഉയർത്തിയ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെയാണ് ശ്വേത മേനോൻ പടിയിറങ്ങിയതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മീഡിയ അറ്റൻഷന് വേണ്ടിയാണ് ശ്വേത സംഘടനയുടെ അംഗത്വം വരെ രാജിവെച്ചതെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ:
"ഉച്ചവരെ എഴഞ്ഞ് എഴഞ്ഞ് പോയ 'അമ്മ' ജനറൽ ബോഡിയിൽ അൻസിബ എന്ന ഒരു പെൺകൊച്ച് താൻ നേരിട്ട പ്രശ്നങ്ങൾ എണ്ണി എണ്ണി പറഞ്ഞു, അതിനുള്ള ഉത്തരം മുട്ടിയപ്പോൾ ഇറങ്ങി ഓടിയതാണ് ശ്വേത മേനോൻ. ഡബിൾ ഡാഡി സിൻഡ്രോം എന്നും മോഹൻലാലുമായി വഴിവിട്ട ബന്ധമെന്നും 'അമ്മ'യുടെ രണ്ടാനച്ഛന്റെ കൂടെയല്ലേ നിന്റെ കിടപ്പെന്നും ഒക്കെ ചോദിച്ചവനെ പ്രൊട്ടക്ട് ചെയ്യാൻ പോയതാണ് ശ്വേതയ്ക്ക് പറ്റിയ പരാജയം. അൻസിബയെ പുറത്താക്കാനുള്ള നീക്കങ്ങൾ പൊളിച്ചത് മോഹൻലാലാണ്. അൻസിബയെ സ്റ്റേജിൽ വിളിച്ചുകയറ്റി നിലവിളക്കിലെ ഒരു തിരിക കത്തിച്ചപ്പോഴാണ് ജനറൽ ബോഡിയിൽ വന്നവർക്ക് വെളിവുണ്ടായത്. അല്ലാതെ അവിടെ ഒരു ഗുണ്ടയും ശ്വേതയെ വിരട്ടാൻ ഒന്നും ഇല്ലായിരുന്നു. ആണുങ്ങളെക്കാൾ ചങ്കൂറ്റമുള്ള, സത്യസന്ധതയുള്ള പെണ്ണാണ് അൻസിബ.

ഫെഫ്ക ഉണ്ടായതുപോലെ 'അമ്മ'യെ പിളർത്താമെന്ന് വ്യാമോഹിച്ച് ഇടയ്ക്കിടെ 'അമ്മ'യിൽ നിന്ന് ചിലർ പുറത്തുചാടും. പക്ഷേ ഒന്നും സംഭവിക്കില്ല. കാരണം മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി പുതിയ തലമുറയിലെ ശ്രദ്ധേയർ വരെ 'അമ്മ'യിൽ ഉറച്ചുനിൽക്കുമെങ്കിൽ പുറത്തുപോകുന്ന കൂതറകൾക്ക് ഒരു വിലയും കിട്ടില്ല. ശ്വേത മേനോനോട് 'ആറ്റിലേക്ക് ചാടല്ലേ' എന്ന് പറഞ്ഞ കണക്ക് പലരും റിക്വസ്റ്റ് നടത്തിയിട്ടും മീഡിയ അറ്റൻഷന് വേണ്ടി, തന്റെ കഴിവില്ലായ്മ മറയ്ക്കാൻ വേണ്ടി ശ്വേത അംഗത്വം വരെ രാജിവെച്ചു. ഇതുകണ്ട് ഒരു കക്ഷി കൂടെ ചാടി. ഇപ്പോൾ അബദ്ധം പിടികിട്ടി എന്ന് തോന്നുന്നു; 'സീനിയേഴ്സ് സംസാരിക്കട്ടെ, തിരിച്ചുചെല്ലാം' എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്.
സീനിയേഴ്സ് ആകുമ്പോൾ മധു സാറിനെയാകുമോ ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല. സാർ ഇപ്പോൾ വീട്ടിന് പുറത്തൊന്നും പോകാറില്ല. വേറൊരു സീനിയറാണ് രാഘവൻ, അദ്ദേഹം ഇത്തരം വിഴുപ്പലക്കലിന് ഒരിക്കലും പോകാറില്ല. ഇവരാണ് വാസ്തവത്തിൽ രണ്ട് സീനിയേഴ്സ്. ഒരു 40 വർഷം സീനിയർ ആയവർ മതിയെങ്കിൽ മമ്മൂട്ടി, മോഹൻലാൽ, ദേവൻ, സുരേഷ് ഗോപി, ജഗദീഷ്, മുകേഷ് മുതലായവരുണ്ട്. അവർക്ക് വേറെ പണികൾ ഉള്ളതിനാൽ ചർച്ചയ്ക്ക് പോകുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ആരെ വിടാൻ പറ്റും? രമേഷ് പിഷാരടിയെയാണല്ലോ വിടേണ്ടത്.
ഇതിനിടയിൽ അൻസിബ ഒരു ഗാന്ധി ശിഷ്യയാകുന്നത് കണ്ടു. പുറത്തുപോയവരെയൊക്കെ തിരിച്ചെടുക്കണമെന്നാണ് ഇപ്പോൾ അൻസിബ പറയുന്നത്. ആദ്യം അവർ പുറത്തുപോയത് എന്തിനെന്ന് വിശദമാക്കണ്ടേ? അവരെ ആരെയും 'അമ്മ' അക്കാലത്ത് ഭരിച്ചിരുന്ന ഇന്നസെന്റോ മോഹൻലാലോ ഇടവേള ബാബുവോ ഇൻസൾട്ട് ചെയ്തതായോ പരദൂഷണം പറഞ്ഞതായോ അനാവശ്യം പറഞ്ഞതായോ പോയവർ ആരും പരാതി പറഞ്ഞിട്ടുമില്ല. ചിലർ പോകുന്നതാണ് നല്ലത്. അൻസിബ, നിങ്ങൾക്കും ഞങ്ങൾക്കും അതാണ് നല്ലത് എന്ന് ഞാൻ പറയുന്നു', ശാന്തിവിള പറഞ്ഞു.












Click it and Unblock the Notifications