വിവാദങ്ങളിൽ മോഹൻലാൽ വളരെ വിഷമയത്തിൽ, അമ്മ നശിച്ച് പോകുന്നത് ലാലിന് സഹിക്കില്ലെന്ന് മണിയൻപിളള
തിരുവനന്തപുരം: അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാലിനെ പോലുളളവർ വലിയ വിഷമത്തിലാണെന്ന് നടൻ മണിയൻപിള്ള രാജു. അമ്മ നശിച്ച് പോകുന്നത് മോഹൻലാലിന് സഹിക്കാനാകില്ല. മോഹൻലാൽ അടക്കമുളളവർ അമ്മ സംഘടനയുടെ ചുമതലയിൽ നിന്ന് മാറിയപ്പോൾ തന്നെ സംഘടനയുടെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും മണിയൻ പിളള രാജു മാത്യഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അമ്മ സംഘടന നിന്ന് പോകരുത് എന്ന് ആഗ്രഹമുണ്ട്. സംഘടനയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ചിലർ പ്രവർത്തിച്ചാൽ അതിനെ പ്രതിരോധിക്കൽ ബുദ്ധിമുട്ടാണ്. അമ്മയുടെ ധനസഹായം ലഭിക്കുന്നത് സംഘടനയിലെ 120തോളം പേർക്കാണ്. അത് നിന്ന് പോകുമോ എന്നതാണ് മോഹൻലാലിനെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് എന്നും മണിയൻ പിളള രാജു പറഞ്ഞു.

അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളുടെ ശോഭ കെടുത്തുകയാണെന്നും മണിയൻപിളള രാജു പറഞ്ഞു. ആ വിവാദങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്നും താരം വ്യക്തമാക്കി. മോഹൻലാലിനെ പോലുളളവർ അമ്മ സംഘടനയ്ക്ക് വേണ്ടി എത്രയോ രാത്രികൾ ഉറക്കം പോലും നഷ്ടപ്പെടുത്തി സ്റ്റേജ് ഷോകൾ നടത്തിയതാണെന്നും മണിയൻ പിളള രാജു ചൂണ്ടിക്കാട്ടി.
അമ്മ സംഘടനയിലെ ഭാരവാഹി സ്ഥാനം രാജി വെച്ചതിന് പിന്നാലെ നടി അൻസിബ ഹസ്സൻ ഉന്നയിച്ച ആരോപണങ്ങളാണ് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്വേതാ മേനോൻ നയിക്കുന്ന നേതൃത്വത്തിന് എതിരെ സാമ്പത്തിക ക്രമക്കേട് അടക്കമുളള ആരോപണങ്ങൾ ഉയർന്നു. കൃത്യമായ കണക്ക് സമർപ്പിക്കാൻ ഭരണസമിതിക്ക് സാധിച്ചില്ലെന്നാണ് ആരോപണം.
തുടർന്നും താനും എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജി വെക്കുന്നതായി ശ്വേതാ മേനോൻ വ്യക്തമാക്കി. എന്നാൽ പിന്നീട് രാജി തീരുമാനത്തിൽ നിന്ന് ശ്വേതാ മേനോൻ പിന്മാറി. നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ രാജി വെക്കുകയുളളൂ എന്നാണ് ശ്വേത നിലപാട് മാറ്റിയത്. അതിനിടെ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അഡ്ഹോക്ക് കമ്മിറ്റിയും രാജി വെക്കാനുളള നീക്കത്തിലാണ്. ഇതോടെ അമ്മ പൂർണമായും പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.














Click it and Unblock the Notifications