'ലാലേട്ടൻ അടക്കം ഇരിക്കുമ്പോഴാണ് ഇത് നടന്നത്; അമ്മ ജനറൽ ബോഡിക്കിടെ നടന്നത് ഇതൊക്കെയാണ്';പ്രിയങ്ക
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ജനറൽ ബോഡി യോഗത്തിൽ നടി അൻസിബ ഹസ്സൻ ഉന്നയിച്ച ആരോപണങ്ങൾക്കും സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകൾക്കും മറുപടിയുമായി നടി പ്രിയങ്ക. 'മൈൽസ്റ്റോൺ മേക്കേഴ്‌സിന്' നൽകിയ അഭിമുഖത്തിലാണ് അൻസിബയുമായുള്ള തർക്കത്തെക്കുറിച്ചും ജനറൽ ബോഡി യോഗത്തിൽ ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോകാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പ്രിയങ്ക പറഞ്ഞത്. നടിയുടെ വാക്കുകളിലേക്ക്
"വയസായ താരങ്ങളെ അടക്കം ഉൾപ്പെടുത്തിയാണ് ഞങ്ങൾ കുടുംബ സംഗമത്തിന് തിരുവാതിരക്കളി ഒരുക്കിയത്. ആ പരിപാടി കഴിഞ്ഞ വഴി തന്നെ 'മൈജി'യുടെ ഷാജി അദ്ദേഹം അവർക്ക് 11,000 രൂപ വച്ച് കൈമാറിയിരുന്നു. ഇപ്പോൾ വലിയ പ്രശ്നമായി പറയുന്ന ആ ശിവന്റെ അമ്പലത്തിൽ ഇതേ ആളുകളെ വെച്ച് ഞാൻ പിന്നീട് തിരുവാതിര കളിപ്പിച്ചു. അവിടുത്തെ അമ്പലക്കമ്മിറ്റിയും അവർക്ക് 10,000 രൂപ വച്ച് നൽകി.

അമ്പലത്തിൽ വരുന്ന പൈസ അമ്പലക്കാർക്ക് ഉള്ളതാണെന്നാണ് അൻസിബ പറയുന്നത്. എന്നാൽ ഇതേ അമ്പലത്തിൽ മുൻപൊരു പരിപാടിക്ക് ഞാൻ അൻസിബയെ കൊണ്ടുവന്നിരുന്നു, അവർക്ക് പ്രതിഫലവും നൽകി. അത് അമ്പലത്തിലെ പൈസയാണെന്ന് പറഞ്ഞ് അവർ അന്ന് വാങ്ങാതിരുന്നില്ലല്ലോ, വീട്ടിലേക്കല്ലേ കൊണ്ടുപോയത്? അവനവന്റെ കാര്യങ്ങൾ ആകുമ്പോൾ ആളുകൾ അങ്ങനെയേ ചിന്തിക്കൂ. പറയുമ്പോൾ നമുക്ക് വലിയ കാര്യങ്ങളൊക്കെ പറയാം. പക്ഷേ ആ പാവം അമ്മമാർക്ക് ആ മാസം ലഭിച്ചത് 20,000 രൂപയാണ്. അവർക്ക് വലിയ ഉപകാരമായ കാര്യമാണത്. അതിലൊന്നും ജാതിയും മതവുമൊന്നും കാണേണ്ടതില്ല.
എന്നെക്കുറിച്ച് വേറൊരു വലിയ പരദൂഷണവും അൻസിബ സ്റ്റേജിൽ കയറി പറഞ്ഞു. നമ്മുടെ അസോസിയേഷനിൽ ലേഡീസ് മാത്രം ഇരിക്കുമ്പോൾ വലിയ തുകയൊന്നും ഫണ്ടായി ക്യാൻവാസ് ചെയ്യാൻ പറ്റി എന്ന് വരില്ല. ലാലേട്ടനോ മമ്മൂക്കയോ ഒക്കെ ഇരുന്നാലേ വലിയ തുക ഫണ്ട് കിട്ടൂ, മറ്റുള്ളവർക്ക് അതിന് കഴിയില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ അമ്പലത്തിൽ നിന്ന് 75 ലക്ഷം രൂപ സംഘടനയ്ക്ക് തരാം എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് അത് വേണ്ടെന്ന് വെക്കുന്നത് എന്നാണ് ഞാൻ അൻസിബയോട് ചോദിച്ചത്. അതിനെ അവർ ഭീഷണിയായി ചിത്രീകരിച്ചു. ഞങ്ങൾ ഗ്രൂപ്പിൽ പറഞ്ഞ കാര്യം നിങ്ങളെങ്ങനെ അറിഞ്ഞു, ഇതിൽ സുതാര്യതയില്ല എന്നാണ് അൻസിബ ചോദിച്ചത്.
ആ സംഭവം കഴിഞ്ഞ് രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അൻസിബയുടെ അനിയന്റെ കല്യാണം വരുന്നത്. എന്നെ അവർ കല്യാണത്തിന് വിളിക്കുകയും ഞാൻ പോവുകയും ചെയ്തു. നമ്മൾ ഭീഷണിപ്പെടുത്തിയ ഒരാളെ ആരെങ്കിലും കല്യാണത്തിന് വിളിക്കുമോ? എനിക്ക് അൻസിബയോട് ഒരു പിണക്കവുമില്ല. അൻസിബ സംഘടനയുടെ ഫണ്ടിനെ എതിർത്ത കാര്യം എന്നോട് പറയുന്നത് അമ്പലക്കമ്മിറ്റിക്കാരാണ്. ലക്ഷ്മിപ്രിയയുടെ വോയിസ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയതുപോലെ തന്നെയാണ് അമ്പലക്കമ്മിറ്റിയിലേക്കും വിവരങ്ങൾ പോയത്.
യോഗത്തിൽ അൻസീബ സംസാരിക്കാൻ കയറിയപ്പോൾ ശ്വേതാ മേനോൻ അടക്കം എല്ലാവരും പുറത്തുപോയി എന്നൊരു വാർത്തയുണ്ടായിരുന്നു. അവരൊക്കെ വെളിയിൽ തന്നെ ഉണ്ടായിരുന്നു എന്നത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. പക്ഷേ അവർ അൻസിബ സംസാരിക്കുന്നത് കേട്ട് ഇറങ്ങിപ്പോയതല്ല, മറ്റെന്തോ കാര്യം ചർച്ച ചെയ്യാനായി പോയതാണ്. അവർ തിരിച്ചുവന്നപ്പോഴേക്കും അൻസിബ സംസാരിച്ച് കഴിയാറായിരുന്നു. അതാണ് അവിടെ ഉണ്ടായ യഥാർത്ഥ സംഭവം.
'അമ്മ'യിൽ അൻസിബ പറയുന്ന ചില പോയിന്റുകൾ ശരിയായിരിക്കാം, ശ്വേത പറയുന്നതും ശരിയായിരിക്കാം. ഇതിനകത്തെ പ്രധാന പ്രശ്നം കണക്കുകളാണ്. ജനറൽ ബോഡിയിൽ ഇരുന്ന അംഗങ്ങളിൽ ഭൂരിഭാഗവും പ്രതികരിക്കാതിരുന്നത് അവർക്ക് സംസാരിക്കാൻ അറിയാത്തതുകൊണ്ടല്ല, മറിച്ച് സങ്കടം കൊണ്ടാണ്. ആരെയാണ് പിന്തുണയ്ക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. അതേസമയം ചില സ്ത്രീകൾ അടക്കം യോഗത്തിൽ ചാടിക്കയറി വലിയ ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. ലാലേട്ടൻ ഇതെല്ലാം കണ്ടുകൊണ്ട് അവിടെ ഇരിക്കുകയാണ്. അദ്ദേഹത്തിന് ഒരു മര്യാദ കൊടുക്കണ്ടേ? പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം എല്ലാവരും കൂടി ബഹളം വെച്ച് ആളുകളെ കോർണർ ചെയ്യുകയായിരുന്നു. അതോടെയാണ് സഹികെട്ട് എല്ലാവരും രാജിവെച്ച് ഇറങ്ങിപ്പോയത്."












Click it and Unblock the Notifications