പേളി മാണിക്ക് അടിതെറ്റിയത് അവിടെ,കഷ്ടി പത്താം ക്ലാസ് പാസായ അവർക്കെന്തറിയാമെന്ന്;ആലപ്പി അഷ്റഫ്
സിജെപി സമരത്തെ കുറിച്ച് പേളി മാണി പങ്കുവെച്ച പ്രതികരണത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നുമുള്ള പേളിയുടെ വാക്കുകളാണ് വിമർശനത്തിന് വഴിവെച്ചത്. പിന്നാലെ നിരവധി പേർ താരത്ത അണ്‍ഫോളോ ചെയ്ത് പോയി.
ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. പേളിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്ന് അദ്ദേഹം തൻ്റെ വീഡിയോയിൽ പറയുന്നു. സംവിധായകൻ്റെ വാക്കുകളിലേക്ക്

'ചില വ്യക്തികൾ ഒന്നുമില്ലായ്മയിൽ നിന്നും കടന്നുവന്ന് പേരും പ്രശസ്തിയും പണവും ഒക്കെ നേടികഴിഞ്ഞാൽ പിന്നെ വന്ന വഴി അപ്പാടെ അങ്ങ് മറക്കും. പിന്നെ ഞാൻ ഏതോ വലിയ സംഭവമാണ്, ഞാൻ പറയുന്നതൊക്കെ വേദവാക്യമാണെന്ന ഭാവത്തിൽ മറ്റുള്ളവരോട് പുച്ഛഭാവത്തിലുള്ള സംസാരവും പെരുമാറ്റവും അങ്ങ് തുടങ്ങും. ഒരാൾ അത്യുന്നതയിൽ എത്തുമ്പോഴാണ് അയാളുടെ മനോഭാവത്തിന് മാറ്റം ഉണ്ടാകേണ്ടത്. അവരുടെ വാക്കുകൾക്ക് സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയും അനുകമ്പയുടെയും ആദരവിന്റെയും സ്ഫുരണം ഉണ്ടാകണം. ബഹുമാനം അർഹിക്കുന്ന വ്യക്തികളെ പരമപുച്ഛത്തോടെ കണ്ട് അവരെ ഇകഴ്ത്തി സംസാരിക്കുവാൻ ഒരിക്കലും പാടില്ല. അഹങ്കാരത്തിന്റെ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന ഇത്തരക്കാർ പടുത്തുയർത്തിയ മണിമാളികയിലേക്ക് കല്ലെറിയുകയും അവരുടെ സ്ഥാനം ചവിറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയും ചെയ്യുമെന്നുള്ളത് ഒരു ചരിത്രസത്യമാണ്. അതാണ് ഇവിടെ ഇപ്പോൾ യൂട്യൂബറും ഇൻഫ്ലുവൻസറും അവതാരകയും ഒക്കെയായ പേളി മാണിക്ക് സംഭവിച്ചിരിക്കുന്നത്. അനവസരത്തിൽ പറഞ്ഞിട്ടുള്ള ബുദ്ധിശൂന്യമായ ചില അഭിപ്രായങ്ങളും മണ്ടത്തരങ്ങളും കാരണം പേളി മാണി ഇപ്പോൾ പൊതുസമൂഹത്തിന്റെ മുൻപിൽ ഒരു അപഹാസ്യ കഥാപാത്രമായി.
മലയാള സിനിമയിലെ ആദരണീയനായ ഒരു സംവിധായകനാണ് സിബിമലയിൽ സിനിമയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു ചലച്ചിത്രകാരനാണ് അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ചപ സിനിമകൾ എടുത്താൽ അതിൽ സിബിയുടെ തനിയാവർത്തനവും കിരീടവും ഭരതവും മുന്തിയ സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകും. സിബി കാലഹരണപ്പെട്ട സംവിധായകൻ അല്ല എന്നറിയാത്ത ഒരാളല്ല പേളി മാണി. എന്നാൽ അവരുടെ ഉള്ളിലെ അഹങ്കാരം മറനീക്കി പുറത്തുവന്നപ്പോൾ അവർ സിബിയെ ആക്ഷേപിച്ചത് പരാജയപ്പെട്ട സംവിധായകൻ എന്ന് പറഞ്ഞുകൊണ്ടാണ്.
സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായി നിലപാടെടുത്ത പേളി മാണിയെ വിമർശിച്ചുകൊണ്ട് സിബി മലയലിന്റെ മകൻ ജോയുടെ ഷെയിം ഓൺ യു എന്ന കമന്റ് ആണ് പേളിയെ ചൊടിപ്പിച്ചത്. തനിക്കെതിരായ ഒരു ശബ്ദം കേട്ടതിലുള്ള അസഹിഷ്ണുതയാണ് ജോയിയുടെ പിതാവായ സിബിയെ കഴിവുകെട്ടവനായി ആക്ഷേപിക്കാനുള്ള കാരണം. പേളി ഒരുപക്ഷേ ധരിച്ചിട്ടുണ്ടാകാം തന്റെ ലക്ഷോപലക്ഷം വരുന്ന ഫോളോവേഴ്സ് താൻ പറയുന്ന വളിപ്പുകളും മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും ഒക്കെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ഒപ്പം നിൽക്കുമെന്ന് .ഇവിടെയാണ് പേളി മാണിക്ക് അടിയേറ്റത്. ഒറ്റയടിക്ക് മൂന്നു നാല് ലക്ഷം സബ്സ്ക്രൈബേഴ്സ് പേളിയെ വെറുത്തുകൊണ്ട് ഉപേക്ഷിച്ചുകൊണ്ട് സ്ഥലം കാലിയാക്കി. താങ്കൾ അത്ര വലിയ ഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ .താങ്കൾ പറയുന്ന കോമാളിത്തരങ്ങൾ കേട്ട് ഇഷ്ടപ്പെട്ട് ചിലർ നൽകിയ പിന്തുണയാണ് നിങ്ങളുടെ അംഗീകാരം.
നിങ്ങൾ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയപ്പോൾ നിങ്ങൾ കാഴ്ചവെച്ച നിഷ്കളങ്കതയും പെർഫോമൻസും ഒക്കെ കണ്ട് എനിക്കും നിങ്ങളോട് ഇഷ്ടം തോന്നിയിരുന്നു. അതുകൊണ്ട് മെറീന വിഷയം വന്നപ്പോൾ നിങ്ങളുടെ ഭാഗത്തായിരിക്കും ശരിയെന്ന് വിശ്വസിച്ചുകൊണ്ട് പേളിക്ക് അനുകൂലമായി ഒരു എപ്പിസോഡും ഞാൻ ചെയ്തിരുന്നു. എന്നാൽ ഇന്ന് ഞാൻ വിശ്വസിക്കുന്നു പേളിയെകുറിച്ച് രഞ്ജിനി ഹരിദാസ് അന്ന് പറഞ്ഞതാണ് ശരിയെന്ന്. അവർ ആദ്യം മുതലേ പറയുന്നുണ്ട് കാര്യസാധ്യത്തിനായി നിലപാടുകളിൽ ചാഞ്ചാട്ടം വരുത്തുന്നവരാണ്, നിങ്ങൾ ഫേക്ക് പേഴ്സണാലിറ്റി ആണ് ,നിങ്ങളുടേതെന്ന്.
ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികളോട് യുവാക്കളോട് വെറുതെ അടികൊള്ളാതെ സമരം അവസാനിപ്പിച്ച് വീട്ടിൽ പോകാൻ പറഞ്ഞത് നിങ്ങളുടെ അജ്ഞത മൂലം പറഞ്ഞുപോയതാണെന്ന് ആറാട്ടണ്ണൻ പോലും പറയുന്നുണ്ട്. ആറാട്ടണ്ണൻ പറഞ്ഞത് കഷ്ടിച്ച് പത്താം ക്ലാസ് പാസായ പേളി മാണിക്ക് വിദ്യാഭ്യാസത്തെകുറിച്ചും നീറ്റ് പരീക്ഷയെകുറിച്ചും എന്തറിയാമെന്നാണ്. വിവരക്കേടും ബുദ്ധിയില്ലായ്മയും ഒരു തെറ്റൊന്നുമല്ല. പക്ഷേ ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ വാ അടച്ചിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു. പണ്ട് പേളി മാണി ഒതുക്കി മൂലയിൽ ഇരുത്തിയ മെറീന മൈക്കളിനെ ഓർമ്മയുണ്ടോ? അവരിപ്പോൾ രംഗത്തെത്തിയിട്ടുണ്ട് അവരെ കേൾക്കാൻ നിങ്ങളോടൊപ്പം നിന്ന് അവരെ കല്ലെറിഞ്ഞവരും അവരോടൊപ്പമുണ്ട് .അവരായിരുന്നു ശരിയെന്ന് ഇപ്പോൾ കാലം തെളിയിച്ചു.
പേളിയുടെ മുഖഛായയും നിറവും മുടിയുടെ സാദൃശ്യവും ഒക്കെ അവർക്ക് വന്നുപോയി എന്ന കാരണത്താൽ ഒരു ചാനലിലെ അഭിമുഖത്തിനായി വിളിച്ചുവരുത്തിയതിനു ശേഷം അവരെ ഇന്റർവ്യൂ ചെയ്യാതെ നിങ്ങൾ അവിടെ നിന്നും കടന്നുകളഞ്ഞില്ലേ, അന്ന് നിങ്ങൾ പറഞ്ഞ കള്ളത്തരങ്ങൾ വിശ്വസിച്ചവർ അവരെ കടുത്ത സൈബർ ആക്രമണത്തിന് വിധേയക്കി. അവരുടെ നിസ്സഹായാവസ്ഥ തുറന്നു പറയാൻ പോലും അനുവദിച്ചില്ല. ഇന്ന് ആ സത്യങ്ങൾ മറനീക്കി പുറത്തുവന്നു ഇന്നവർ അജയ്യയായി ജനമധ്യത്തിൽ വന്ന് സംസാരിക്കുന്നു. അവരെ കേൾക്കാൻ ചെവികൾ ഉണ്ടായിരിക്കുന്നു. മെറീന പറയുന്നു കർമ്മ എന്നൊന്നുണ്ട് അത് ബൂമറാങ്ങ് പോലെ തിരികെ എത്തിയിരിക്കുന്നു എന്ന്. കയ്യിൽ നിന്നു പോയ ആയുധവും വായിൽ നിന്നു പോയ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ ആവില്ല.


Click it and Unblock the Notifications