"രാവിലെയും ബീഫ് കഴിച്ചു, രാത്രിയും കഴിക്കും; ഇത് ജനാധിപത്യ രാജ്യം"; പൊട്ടിത്തെറിച്ച് റാപ്പർ വേടൻ!
ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താല്പര്യമാണെന്നും നാം ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും വ്യക്തമാക്കി റാപ്പർ വേടൻ (ഹിരൺദാസ് മുരളി). തമിഴ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വേടൻ അൽപം ക്ഷുഭിതനായി പ്രതികരിച്ചത്. ഒരു പാട്ട് പാടിയതിന്റെ പേരിൽ ശ്രീലങ്കൻ റാപ്പ് ഗായകൻ സംഗീത് കഴിഞ്ഞ ദിവസം അറസ്റ്റിലായതുമായി ബന്ധപ്പെട്ട്, തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടിയാണ് വേടൻ ചെന്നൈയിൽ എത്തിയത്.
അഭിമുഖത്തിനിടയിൽ, തമിഴ്‌നാട്ടിൽ വന്നാൽ എവിടെയാണ് ഭക്ഷണം കഴിക്കാൻ പോകുക എന്ന ചോദ്യത്തിന് ചെന്നൈയിലെ ഒരു പ്രമുഖ കടയുടെ പേര് വേടൻ പറഞ്ഞു. തുടർന്ന് അവിടെ നിന്ന് എന്താണ് ആസ്വദിച്ച് കഴിക്കാറുള്ളത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് വേടനെ ചൊടിപ്പിച്ചത്.
ഭക്ഷണത്തിൽ ആർക്കാണ് പ്രശ്നം?
തനിക്ക് ബീഫ് കഴിക്കാനാണ് ഇഷ്ടമെന്നും അതിൽ ആർക്കാണ് പ്രശ്നമെന്നുമാണ് വേടൻ ചോദിച്ചത്. "ബീഫ് ആണ് ഞാൻ ആസ്വദിച്ച് കഴിക്കാറ്. രാവിലെയും ബീഫ് കഴിച്ചിട്ടാണ് ഞാൻ വന്നത്. വൈകുന്നേരവും അത് തന്നെയാണ് കഴിക്കാൻ പോകുന്നത്. അതിലിപ്പോൾ എന്താണ് പ്രശ്നം? ഞാൻ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളത്, ആരെയും ദ്രോഹിക്കാതെ ഞാൻ കഴിക്കും. അതിൽ ഒരു പ്രശ്നവുമില്ല. ഇത് ജനാധിപത്യ നാടാണ്, നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ കഴിക്കൂ, ഇല്ലെങ്കിൽ വേണ്ട. എനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് ഞാൻ കഴിക്കുന്നു", വേടൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ഭരണത്തെക്കുറിച്ചും, കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട്ടിൽ ഉയർന്നുവന്ന 'കോക്രോച്ച് ജനത പാർട്ടി' എന്ന കൂട്ടായ്മയെക്കുറിച്ചും വേടൻ തന്റെ നിലപാട് വ്യക്തമാക്കി. വിജയ് മന്ത്രിസഭയുടെ ഭരണത്തെക്കുറിച്ച് വിലയിരുത്താൻ സമയമായിട്ടില്ലെന്നാണ് വേടൻ പറഞ്ഞത്. അധികാരത്തിലേറിയിട്ട് ഒരു മാസമല്ലേ ആയിട്ടുള്ളൂ എന്നും അവർക്ക് ജോലി ചെയ്യാൻ സമയം നൽകണമെന്നും വേടൻ ഓർമ്മിപ്പിച്ചു. നിലവിൽ സമൂഹത്തിന് അനുകൂലമായ കാര്യങ്ങളാണ് അവർ ചെയ്യുന്നത്. അതിനായി അവർ പ്രവർത്തിക്കുന്നുമുണ്ട്. ഒരുപാട് പേർ അവർക്കൊപ്പമുണ്ട്, എല്ലാം നല്ല രീതിയിൽ നടക്കുമെന്ന് വിശ്വസിക്കുന്നതായും വേടൻ പറഞ്ഞു.
കോക്രോച്ച് ജനത പാർട്ടിയെക്കുറിച്ച് സംസാരിക്കാനും ഇപ്പോൾ സമയമായിട്ടില്ലെന്ന് വേടൻ കൂട്ടിച്ചേർത്തു. അവരുടെ കൃത്യമായ ലക്ഷ്യം എന്താണെന്ന് ഇപ്പോൾ നമുക്ക് അറിയില്ല. എങ്കിലും കടുത്ത നയങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും യുവാക്കൾ ഇത്തരത്തിൽ രംഗത്തെത്തുന്നത് നല്ലൊരു കാര്യമാണെന്നും വേടൻ അഭിമുഖത്തിൽ വ്യക്തമാക്കി. സംഗീതത്തിന്റെ പേരിൽ കലാകാരന്മാർ വേട്ടയാടപ്പെടുന്നതിനെതിരെ തമിഴ്‌നാട് സാമൂഹ്യനീതി മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയ ശേഷമായിരുന്നു വേടന്റെ ഈ പ്രതികരണം.












Click it and Unblock the Notifications