'ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..'; മലയാളിയുടെ സ്വര്‍ണമുകില്‍ ഇനി സ്വപ്‌നലോകത്ത്
തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരെ
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കെ
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു
സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരിക്കെ
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നിലിഞ്ഞാടിടും ഒരു സുമംഗലിക്കുരുവി
വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവ് കണ്ടു
മലയാളത്തിന്റെ പ്രിയ നായികമാരെല്ലാവരും തിരശ്ശീലയില്‍ പ്രണയവും വിരഹവും കാത്തിരിപ്പും സന്തോഷവും അവതരിപ്പിച്ചപ്പോള്‍ കൂട്ടിനുണ്ടായിരുന്നു എസ് ജാനകി. പല തലമുറകളില്‍ പെട്ട നായികമാരുടെ ഭാവങ്ങള്‍ക്ക് ജാനകിയുടെ ശബ്ദം ജീവനും ആത്മാവുമായി, മലയാളത്തില്‍ മാത്രമല്ല പല ഭാഷകളിലും.
സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത എസ് ജാനകി ആഭേരി രാഗത്തില്‍ ശിങ്കാരവേലനെ പാടിത്തകര്‍ത്തു. ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മാതൃഭാഷയായ തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല ജാനകി പാടിയത്. ഹിന്ദിയിലും ബംഗാളിയിലും പഞ്ചാബിലും ഒഡിയയിലും സംസ്‌കൃതത്തിലും കൊങ്ങിണി, തുളു, ബഡഗ തുടങ്ങിയ ഭാഷകളിലും ഇതൊന്നും പോരാഞ്ഞ് സിംഹള, ജര്‍മന്‍ ഭാഷകളിലും. പതിനായിരക്കണക്കിന് പാട്ടുകള്‍.

രൂശി കണ്ട പൂനൈ എന്ന സിനിമയില്‍ നാലുവയസ്സുള്ള കുഞ്ഞ് പാടുന്ന പാട്ടുണ്ട്. കണ്ണാ നീയെങ്ക എന്ന് തുടങ്ങുന്ന പാട്ട്. ഇത്തിരി വലിയ കുട്ടിയായിരുന്നു ആ പാട്ട് പാടിയത്. എസ് ജാനകി. ചിരിയോ ചിരിയിലെ കൊക്കാമന്തീ നമുക്ക് കൂടുതല്‍ അറിയാവുന്ന കുട്ടിപ്പാട്ട്. പ്രായം കുറഞ്ഞ കുട്ടികളുടെ ശബ്ദത്തില്‍ മാത്രമല്ല പ്രായമേറെയുള്ള മുത്തശ്ശിമാരുടെ ഇടറിച്ചയോടെയും പാടി.
എന്തിനേറെ, പുരുഷശബ്ദത്തിലും പാടി. നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിലാണ് പുരുഷശബ്ദത്തില്‍ പാടി ജാനകി ഞെട്ടിച്ചത്. ആകാശവാണിയുടെ സംഗീതമത്സരത്തിലൂടെ സംഗീതലോകത്തേക്ക് കാലെടുത്ത് വെച്ച എസ് ജാനകി പിന്നീട് ആകാശവാണിയുടെ തന്നെ ശബ്ദമായി നൂറുകണക്കിന് വീടുകളില്‍ പെയ്തിറങ്ങി. ഭാവങ്ങള്‍ ഒപ്പിയെടുത്തുള്ള ഈണങ്ങള്‍ ഹൃദയത്തിലിട്ട് സ്ഫുടം ചെയ്‌തെടുത്ത് പാടുമ്പോള്‍ ജാനകി മലയാളിയല്ലെന്ന് ആരും ഓര്‍ത്തിട്ട് പോലുമുണ്ടാവില്ല.
അയല്‍പക്കത്ത് നിന്നുള്ള ഗായികയാണെന്ന് തമിഴകവും ഓര്‍ത്തിട്ടുണ്ടാവില്ല. അത്രമേല്‍ സ്ഫുടമായി ഭാഷയിലലിഞ്ഞ് ജാനകി പാടി. യേശുദാസിനും എസ് പി ബാലസുബ്രഹ്‌മണ്യത്തിനും ഒപ്പം ജാനകി പാടുമ്പോള്‍ ആ പാട്ടുകള്‍ക്ക് ഇമ്പം കൂടി. എത്രയോ പാട്ടുകള്‍ ആ കോംബോകള്‍ നമുക്ക് തന്നിരിക്കുന്നു. രണ്ട് പ്രതിഭകള്‍ ചേരുമ്പോള്‍ വരുന്ന അധിക സൗന്ദര്യമുള്ള രണ്ട് പാട്ടുകള്‍ ഉദാഹരണമായി പറയാം.
രണ്ട് കാലത്തെ പാട്ടുകള്‍. മൂളലും എന്തിന് ഒരിടയുള്ള ഏറ്റക്കുറച്ചിലുകള്‍ പോലും പാട്ടിന് വരുത്തുന്ന സൗന്ദര്യം അലിഞ്ഞുചേര്‍ന്നിട്ടുള്ള രണ്ട് പാട്ടുകള്‍ ഒന്ന്, ശ്യാമിന്റെ സംഗീതത്തില്‍ ഉള്ള കണ്ണും കണ്ണും തമ്മില്‍ തമ്മില്‍, യേശുദാസിനൊപ്പം. സിനിമ അങ്ങാടി. പിന്നെ ഒന്ന് എസ്പിബിക്കൊപ്പം മലരേ മൗനമാ... സംഗീതം വിദ്യാസാ?ഗര്‍. സിനിമ കര്‍ണ.
ഇളയരാജക്കൊപ്പം ജാനകി നല്‍കിയിട്ടുള്ളത് എന്നും നിലനില്‍ക്കുന്ന പാട്ടുകളാണ്. ആദ്യത്തെ ദേശീയ പുരസ്‌കാരം വാങ്ങിക്കൊടുത്ത സിന്ദൂരപ്പൂവെ ഉള്‍പെടെ. ഗ്രാമീണസംഗീതത്തിന്റെ തമിഴ് ഇശലുകളായി വന്ന ഇളയരാജക്കൊപ്പം തിളങ്ങിയ ജാനകിക്ക് പുതിയ സംഗീതച്ചേരുവകളുമായി എത്തിയ എ ആര്‍ റഹ്‌മാനൊപ്പവും ശ്രുതി ചേര്‍ക്കാനായി. സംഗമത്തിലെ മാര്‍ഗഴി തിങ്കളല്ലവാ എന്ന ഗാനത്തിലൂടെ വീണ്ടും ഒരിക്കല്‍ കൂടി തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം വാങ്ങിയപ്പോള്‍ രണ്ട് സംഗീതവഴികളുടെ സമാന്തരപാതയിലൂടെ തലമുറകളുടെ അന്തരമാണ് ജാനകി മറികടന്നത്.
എം എസ് ബാബുരാജിന്റെ ഈണങ്ങള്‍ക്ക് ജാനകിയുടെ ശബ്ദം ചേര്‍ന്നപ്പോള്‍ മലയാളത്തിന് കിട്ടിയത് എന്നും നിലനില്‍ക്കുന്ന അപൂര്‍വ ഗാനങ്ങള്‍. കന്നടയില്‍ ഹംസലേഖക്കൊപ്പം. ഇവരെല്ലാവരും അനശ്വരങ്ങളായ ഗാനങ്ങള്‍ സമ്മാനിച്ച ചില കോംബിനേഷനുകള്‍ മാത്രം. അങ്ങനെ എത്ര എത്ര സംഗീതസംവിധായകര്‍. എത്ര എത്ര പാട്ടുകള്‍. എത്ര എത്ര പുരസ്‌കാരങ്ങള്‍.
ആന്ധ്രയില്‍ ജനിച്ച എസ് ജാനകി മലയാളത്തില്‍ പാടുമ്പോള്‍ ഉച്ചാരണശുദ്ധി ഇല്ലെന്നോ അര്‍ത്ഥം അറിയാതെ പാടിയെന്നോ ആര്‍ക്കും പറയാന്‍ പറ്റുമായിരുന്നില്ല. ഓരോ വാക്കിന്റെയും ഉച്ചാരണം ചോദിച്ച് മനസ്സിലാക്കി അര്‍ത്ഥം വ്യക്തമായി ബോധ്യപ്പെട്ടാണ് ജാനകി പാടിയത്. അതുകൊണ്ടായിരുന്നു അത്. ആത്മാര്‍ത്ഥതയുടെ ആ സ്വരമാധുരിക്ക് പതിനൊന്ന് തവണയാണ് ജാനകിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയത്.
ആദ്യത്തെ സംസ്ഥാന അവാര്‍ഡ് 1970-ലായിരുന്നു സ്ത്രീ എന്ന ചിത്രത്തിലെ പാട്ടിന്. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ ഒളിച്ചിരുന്നു എന്ന് ജാനകി പാടിയപ്പോള്‍ സംഗീതം ദക്ഷിണാമൂര്‍ത്തി. രണ്ടാമത്തെ അവാര്‍ഡ് രണ്ട് കൊല്ലത്തിനിപ്പുറം 1972ല്‍. ബാബുരാജ് സംഗീതം പകര്‍ന്ന ഗാനങ്ങളുമായി ഇറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെ. വീണ്ടും രണ്ട് കൊല്ലത്തെ ഇടവേളക്ക് ശേഷം പുരസ്‌കാരം.
ചന്ദ്രകാന്തം എന്ന സിനിമയില്‍ എം എസ് വിശ്വനാഥന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ച്. ആ നിമിഷത്തെ നിര്‍വൃതിയില്‍ സമ്മാനിച്ച തിളക്കം. രണ്ട് കൊല്ലത്തിന്റെ ഇടവേള എന്ന പതിവ് ആവര്‍ത്തിച്ച് നാലാം പുരസ്‌കാരമെത്തി. ആലിംഗനം എന്ന സിനിമയില്‍ എ ടി ഉമ്മര്‍ സംഗീതം നല്‍കിയ തുഷാരബിന്ദുക്കളെ എന്ന ഗാനമാണ് പുരസ്‌കാരം എത്തിച്ചത്. തൊട്ടടുത്ത വര്‍ഷം തന്നെ അഞ്ചാമത്തെ പുരസ്‌കാരം.
സലീല്‍ ചൗധരി സംഗീതം നല്‍കിയ സന്ധ്യേ കണ്ണീരിതിന്തേ സന്ധ്യേ എന്ന പാട്ട് സൂപ്പര്‍ഹിറ്റായിരുന്നു. ശ്രോതാക്കളുടെ പ്രിയത്തിനൊപ്പം അവാര്‍ഡ് നിര്‍ണയസമിതിയുടെയും പ്രിയം. പിന്നെ വീണ്ടും എത്തി രണ്ട് വര്‍ഷത്തെ ഇടവേള എന്ന പതിവ്. 79ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മൗനമേ എന്ന പാട്ടിലൂടെ അവാര്‍ഡ്. പിന്നെ അങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എസ് ജാനകി എന്ന ഒരൊറ്റ പേരേ വന്നിട്ടുള്ളു 84വരെയും.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ചാമരം, അണിയാത്ത വളകള്‍ എന്ന സിനിമകളിലെ എക്കാലത്തെയും ഹിറ്റ് പാട്ടുകള്‍ ജാനകിക്ക് പുരസ്‌കാരവും സമ്മാനിച്ചു. മഞ്ഞണിക്കൊമ്പിലും നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാനും ഒരു മയില്‍പീലിയായി ഞാനും ഇന്നും ഹിറ്റാണ്. യഥാക്രമം ജെറി അല്‍ദേവും എം ജി രാധാകൃഷ്ണും എ ടി ഉമ്മറും സംഗീതം പകര്‍ന്ന ഗാനങ്ങള്‍. 81ലും 82ലും 83ലും വിവിധ ചിത്രങ്ങളിലെ വിവിധങ്ങളായ പാട്ടുകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.
84ല്‍ കാണാമറയത്തിലെ ശ്യാം സംഗീതം നല്‍കിയ കസ്തൂരി മാന്‍ കുരുന്നേ എന്ന പാട്ടിലൂടെ പതിനൊന്നാമത്തെ പുരസ്‌കാരം. വിവിധ സംഗീതസംവിധായകരുടെ വിവിധ വിഭാഗങ്ങളില്‍ പെടുത്താവുന്ന പാട്ടുകളിലൂടെ നേടിയ പുരസ്‌കാരങ്ങളാണ് ജാനകിയുടെ അവാര്‍ഡ് പട്ടികയെ വ്യത്യസ്തമാക്കുന്നത്. മലയാളത്തില്‍ പാടി ദേശീയ പുരസ്‌കാരവും കിട്ടിയിട്ടുണ്ട് ജാനകിക്ക്. ഓപ്പോള്‍ എന്ന ചിത്രത്തിലെ ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് എന്ന പാട്ടിന്.
1981ല്‍ എം ബി ശ്രീനിവാസന്‍ സംഗീതം നല്‍കിയ പാട്ടിലൂടെ ജാനകിക്ക് കിട്ടിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരമായിരുന്നു അത്. ആദ്യത്തേത് 1977ലായിരുന്നു. 16 വയതിനിലെ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂരപ്പൂവെ എന്ന ഗാനത്തിന്. ഇളയരാജയായിരുന്നു സം?ഗീതം. മൂന്നാമത്തെ ദേശീയ പുരസ്‌കാരം കിട്ടിയത് മാതൃഭാഷയില്‍ പാടിയ പാട്ടിന്. 1984 ലായിരുന്നു അത്.
സിതാര എന്ന സിനിമയിലെ വെണ്ണലോ ഗോദാരി എന്ന പാട്ടിന്. ഇളയരാജ സംഗീതം. നാലാമത്തെ അവാര്‍ഡും ഇളയരാജയുടെ പാട്ട് പാടിതന്നെ. തേവര്‍മകന്‍ എന്ന സിനിമയില്‍ ഇഞ്ചിയിടുപ്പഴകാ എന്ന പാട്ടിന്, 1992ല്‍. പല തരത്തിലുള്ള പാട്ടുകള്‍. കുട്ടിയുടെയും വൃദ്ധയുടെയും പുരുഷന്റെയും വരെ ശബ്ദത്തില്‍ പാടിയിട്ടുള്ള ജാനകിയുടെ പേരിലുള്ളത് പതിനായിരക്കണക്കിന് പാട്ടുകളാണ്.
അതില്‍ ഏറ്റവും പ്രയാസമേറിയത് ഏതായിരുന്നു എന്ന ചോദ്യത്തിന് എക്കാലത്തും ജാനകി പറഞ്ഞിട്ടുള്ളത് ഒരു കന്നട പാട്ടാണ്. ഹേമവതി എന്ന ചിത്രത്തിന് വേണ്ടി എല്‍ വൈദ്യനാഥന്‍ ഈണമിട്ട ശിവ ശിവ എന്നടാ നാലിഗെയെകെ എന്ന പാട്ട്. തോടിയും ആഭോഗിയും ചേര്‍ത്ത് ചിട്ടപ്പെടുത്തിയ രാഗപ്രധാനമായ പാട്ട്. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും രാഗവിന്യാസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മനോഹരമായി ജാനകി ആവാഹിച്ച് പാടിയ പാട്ട് കര്‍ണാടകയില്‍ ജനിച്ചവര്‍ക്ക് വേണ്ടിയുള്ളതാണ്.
അവാര്‍ഡുകള്‍ അംഗീകാരമാണ് സംശയമില്ല. നേടിയ എണ്ണമറ്റ പുരസ്‌കാരങ്ങളല്ല പക്ഷേ എസ് ജാനകി എന്ന ഗായികയെ നിര്‍ണയിക്കുന്നത് അഥവാ നിര്‍ണയിച്ചത് എന്ന് മാത്രം. ശാരീരം കൊണ്ടും വിനയം കൊണ്ടും നിലപാട് കൊണ്ടും വേറിട്ട് നില്‍ക്കുന്ന, ശ്രോതാക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ കിട്ടിയ മഹാഗായികയാണ് അവര്‍
എളിമ കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിരുന്ന എസ് ജാനകി ശക്തമായ നിലപാടെടുത്തും ഒരിക്കല്‍ എല്ലാവരെയും ഞെട്ടിച്ചു. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി എന്ന പ്രഖ്യാപനമുണ്ടായപ്പോള്‍ ജാനകി അത് നിരസിച്ചു. ദക്ഷിണേന്ത്യയിലെ കലാകാരന്‍മാരോടുള്ള അവഗണനയിലുള്ള പ്രതിഷേധം ഉന്നയിച്ചായിരുന്നു നിലപാട്. 2017ലാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് ജാനകി അവസാനിപ്പിച്ചത്.
മൈസൂര്‍ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ആ ഹംസഗാനം പാടല്‍. ഇപ്പോള്‍ മൈസൂരുവിലെ ആശുപത്രിയില്‍ വെച്ച് ജാനകി ജീവിതവും മംഗളം പാടി അവസാനിപ്പിച്ചിരിക്കുന്നു. പക്ഷേ അവരുടെ മനോഹരമായ ശബ്ദം നിരവധിയായ ഗാനങ്ങളിലൂടെ എന്നോ അമരത്വം നേടിയിരിക്കുന്നു.
എസ് ജാനകി എന്ന ദേഹത്തിനെ നമ്മള്‍ വിടനല്‍കുന്നുള്ളു. അവരുടെ സംഗീതത്തിന് അല്ല. എസ് ജാനകി എന്ന ജാനകിയമ്മയുടെ പാട്ടുകള്‍ എന്നും തലമുറകള്‍ കൈമാറി കൈമാറി നമ്മെ രസിപ്പിച്ചുകൊണ്ടേയിരിക്കും. നമ്മുടെ കണ്ണില്‍ രണ്ടിറ്റു കണ്ണീരായി നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിരകളായി ജാനകി ജീവിക്കും.















Click it and Unblock the Notifications