വിജയുടെ കടുത്ത ഫാനായ സംഗീത, ക്യാമറക്കണ്ണുകളിൽ നിന്നകന്ന ദാമ്പത്യം, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?
തമിഴ് സിനിമാ രംഗത്തെ മാതൃകാ താരദമ്പതിമാരായിരുന്നു ഒരു കാലത്ത് വിജയും ഭാര്യ സംഗീത സ്വർണലിംഗവും. നീണ്ട ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേർപിരിയലിലേക്ക് നീങ്ങുന്നു എന്നുളള വാർത്ത അതുകൊണ്ട് തന്നെ ആരാധകർക്ക് വലിയ ഞെട്ടലായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായ ചുവടുവെപ്പുകൾ നടത്തുന്ന അതേ സമയത്തായിരുന്നു വിജയുടെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധി.
കുടുംബ ജീവിതത്തെക്കുറിച്ച് പൊതുവേദികളിൽ സംസാരിക്കാൻ ഒട്ടും താല്പര്യപ്പെടാത്തവരായിരുന്നു വിജയും സംഗീതയും. ക്യാമറക്കണ്ണുകളിൽ നിന്നും പൂർണ്ണമായും മാറിനിന്ന, ഏറെ സ്വകാര്യത സൂക്ഷിച്ചിരുന്ന അത്തരമൊരു താരദാമ്പത്യമാണ് ഇപ്പോൾ പരസ്യമായ ഒരു നിയമപോരാട്ടത്തിലേക്കും വിവാദങ്ങളിലേക്കും എത്തിനിൽക്കുന്നത്.
1996ൽ പൂവേ ഉനക്കാക എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെയാണ് തമിഴ് സിനിമയിലെ വിജയുടെ താരോദയം. ലണ്ടനിലെ ഒരു പ്രമുഖ ശ്രീലങ്കൻ തമിഴ് വ്യവസായിയുടെ മകളായ സംഗീത സൊർണലിംഗം വിജയോടുളള ആരാധന മൂത്ത് അദ്ദേഹത്തെ കാണാൻ ചെന്നൈയിൽ എത്തി. ആരാധികയായി തുടങ്ങിയ ആ കൂടിക്കാഴ്ച പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി.

തുടർന്ന് 1998 ജൂലൈ 10ന് ലണ്ടനിൽ വെച്ച് ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തു. പിന്നീട് ആഗസ്റ്റ് 25ന് ചെന്നൈയിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ക്രിസ്ത്യൻ മതവിശ്വാസിയായ വിജയ്‌യും ഹിന്ദുവായ സംഗീതയും തമ്മിലുള്ള ഈ വിവാഹം അക്കാലത്ത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഇവർക്ക് ജേസൺ സഞ്ജയ് എന്ന മകനും ദിവ്യ സാഷ എന്ന മകളുമുണ്ട്.
വിജയ് തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാര പദവിയിലേക്ക് ഉയർന്നപ്പോഴും സംഗീത എപ്പോഴും പൊതുവേദികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു. വളരെ അപൂർവ്വമായി മാത്രമേ അവർ ഭർത്താവിനൊപ്പം സിനിമാ ചടങ്ങുകളിൽ പങ്കെടുത്തുള്ളൂ. വിജയ്‌യുടെ മാതാപിതാക്കൾ പല അഭിമുഖങ്ങളിലും സംഗീതയെ ഒരു മികച്ച വീട്ടമ്മയായും മക്കളെ പൂർണ്ണ ഉത്തരവാദിത്തത്തോടെ വളർത്തുന്ന അമ്മയായും വിശേഷിപ്പിച്ചിട്ടുണ്ട്. വിജയ്‌യുടെ സിനിമകളുടെ ഏറ്റവും വലിയ വിമർശകയും സംഗീതയായിരുന്നു.
വിജയ് തന്റെ സിനിമാ ജീവിതത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന ഘട്ടത്തിലാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യത്തിൽ വിള്ളലുകളുണ്ടെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവരുന്നത്. കുറച്ചുകാലമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഒടുവിൽ 2026 ഫെബ്രുവരിയിൽ സംഗീത ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതോടെയാണ് കാര്യങ്ങൾ പരസ്യമായത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഫയൽ ചെയ്ത ഹർജിയിൽ, വിജയ്‌ക്ക് ഒരു സഹനടിയുമായി അവിഹിത ബന്ധമുണ്ടെന്ന് സംഗീത ആരോപിക്കുന്നു. 2021ലാണ് താൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾ തനിക്കും മക്കൾക്കും വലിയ രീതിയിൽ അപമാനം ഉണ്ടാക്കിയതായും സംഗീത ആരോപിക്കുന്നു.
സംഗീത ആരോപിക്കുന്ന നടി തൃഷ കൃഷ്ണൻ ആണെന്ന് ഉറപ്പിക്കുന്ന സംഭവങ്ങളും ഇതിന് പിന്നാലെ ഉണ്ടായി. പല പൊതുപരിപാടികളിലും വിജയ്ക്കൊപ്പം തൃഷയും സ്ഥിര സാന്നിധ്യമായി. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും മുൻനിരയിൽ തൃഷ ഉണ്ടായിരുന്നു. സംഗീതയോ വിജയുടെ മക്കളോ ചടങ്ങിന് എത്തിയിരുന്നില്ല.
വിവാഹമോചന കേസിന്റെ ഭാഗമായി കോടതിയിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോടും സംഗീതയോടും ചെങ്കൽപ്പെട്ട് മഹിളാ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും, സുരക്ഷാ-സാങ്കേതിക കാരണങ്ങളാൽ ഇരുവരും കോടതിയിൽ നേരിട്ട് ഹാജരായില്ല. അവരുടെ അഭിഭാഷകരാണ് കോടതിയിൽ എത്തിയത്. തുടർന്ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി മാറ്റിവെച്ചു. അതിനിടെ വിജയുടെ അമ്മ ഇടപെട്ട് ഇരുവരും തമ്മിലുളള പ്രശ്നപരിഹാരത്തിനുളള ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.














Click it and Unblock the Notifications