'അൻസിബയെ മോഹൻലാലുമായൊക്കെ ചേർത്താണ് മോശം പറയുന്നത്';ശാന്തിവിള ദിനേശ് പറയുന്നു
താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളിൽ തുറന്നടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. അൻസിബയ്ക്കും നീന കുറപ്പിനുമെതിരെ ഭീഷണി മുഴക്കിയ ടിനി ടോം സ്വയം എറണാകുളത്തെ ഗുണ്ടയാണോയെന്ന് അദ്ദേഹം ചോദിച്ചു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'ഒരു പെൺകുട്ടിയുടെ പേരെടുത്ത് പറഞ്ഞ് "ഇവൾ അവിഹിതക്കാരിയാണ്, ഇവൾ മതം മാറ്റാൻ നടക്കുന്നവളാണ്" എന്നൊക്കെ തോൽപ്പിക്കാൻ വേണ്ടി ആണെങ്കിൽ പോലും പറയുന്നത് പുരുഷലക്ഷണം അല്ല എന്നാണ് എന്റെ പക്ഷം. അല്ലെങ്കിൽ പറയുന്നവൻ മാന്യനായിരിക്കണം, എങ്കിൽ പറഞ്ഞോട്ടെ. മോഹൻലാലിന്റെ പേര് പറയാതെ മോഹൻലാലുമായിട്ടൊക്കെ ചേർത്ത് ഈ കുട്ടിയെ അനാവശ്യമായി പറയുന്നത്. എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന് ഇവനൊക്കെ കണ്ണാടിയുടെ മുമ്പിൽ ഒന്ന് നോക്കിയിട്ടെങ്കിലും പറയണ്ടേ.

പ്രേം നസീറിനെ പറ്റി ഇല്ലാക്കഥ പറഞ്ഞതിന് മലയാളികൾ എത്ര ടൺ തെറിവിളിയാണ് ടിനി ടോമിനെ വിളിച്ചത്. ടിനി ടോമിന് നല്ല തൊലിക്കട്ടിയുണ്ട്. എന്തൊക്കെ തെറിവിളിച്ചാലും ചിരിച്ചുകൊണ്ടിരിക്കും. അന്ന് പ്രേം നസീർ ട്രസ്റ്റിന് മുന്നിൽ ടിനി ടോമിനെ ഹാജരാക്കി സമസ്താപരാധം മാപ്പ് പറയിച്ചു ഊരിക്കൊണ്ടുപോയത് ഈ പറഞ്ഞ അൻസിബ ആയിരുന്നു.
മോശമായിപ്പോയി ടിനി, നിങ്ങളുടെ നീക്കം. നീനാ കുറുപ്പിനെ വേദിയിലിട്ട് തല്ലാൻ പോയത്രേ ടിനി. ഇവൻ ആരാ, എറണാകുളത്തെ വൈറ്റിലയിലെ ഗുണ്ടയോ? ടിനി, നീ ഒരു ആണാണെങ്കിൽ എന്തിനാണ് ഇങ്ങനത്തെ നാണംകെട്ട പണികൾക്ക് പോകുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്. ഒരു പരിഹാസ്യ കഥാപാത്രമായി ആളുകളുടെ മുന്നിൽ. ഇപ്പോൾ ടിനി ടോം എന്തെല്ലാം കേസിൽ ചെന്ന് പെട്ടു.
നിങ്ങളെ കണ്ടിട്ടാകണം നിങ്ങളുടെ മോൻ വളരുന്നത്. സിനിമയിൽ വന്നാൽ മോന്റെ പല്ലുകൾ പൊടിയും എന്ന പേടിയിൽ മോനെ സിനിമയിൽ വിട്ടില്ല എന്നൊക്കെ ടിനി വീമ്പ് പറഞ്ഞിരുന്നു. കേട്ടപ്പോൾ എനിക്ക് ടിനിയോട് മതിപ്പും തോന്നിയിരുന്നു. മോൻ പാതിരാത്രി വെളിവില്ലാതെ കാറോടിച്ച് വന്ദ്യ വയോധികരായ ദമ്പതികൾ ജീവിക്കുന്ന ഒരു വീട്ടിൽ, അവരെ ഉറക്കം കെടുത്തി, അവസാനം അവരുടെ വിദേശത്തുള്ള മകൻ വന്ന് കേസ് കൊടുത്തു. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി.
ആ മകൻ എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ടിനിയെ വിളിച്ചു. "അസൂയയാണ് ചേട്ടാ" എന്നായിരുന്നു ടിനിയുടെ മറുപടി. എന്നിട്ട് അവസാനം പറഞ്ഞത് രസം. "ഞാൻ ആ മനോജ് എബ്രഹാമിനെ കൊണ്ട് പരാതി പറഞ്ഞവനെ തൂക്കാം ചേട്ടാ" എന്നാണ്. സംസ്ഥാന ഡി.ജി.പി. ആണ് മനോജ് എബ്രഹാം. ഇതാണ് സെറ്റപ്പ്. സോഷ്യൽ മീഡിയ മുഴുവൻ ടിനിയുടെ മോന്റെ അട്ടഹാസമാണ്. മുള്ളിന്റെ മൂട്ടിൽ മുള്ളല്ലാതെ ചെമ്പകം വളരില്ലല്ലോ.
ജോയി മാത്യു അമ്മ എക്സിക്യൂട്ടീവിന്റെ മെമ്പറാണ്. അദ്ദേഹം പറയുന്നത് അമ്മയിൽ നേതൃത്വത്തിന് പക്വതയില്ല എന്നാണ്. ഇയാളും ആ കമ്മിറ്റിയിൽ ഉള്ള ആളാണ്. അപ്പോൾ ഇയാൾക്കും പക്വത ഇല്ലേ? അധികാരമോഹം മാത്രം പോരാ ജോയി മാത്യു, ഭരിക്കാനും പഠിക്കണം. നിങ്ങൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകാനായി അങ്കം കുറിച്ചിരിക്കുന്നത് കൊണ്ടാണോ ഈ താന്തോന്നിത്തരങ്ങൾ കണ്ടിട്ട് നേതൃത്വത്തിന് പക്വതയില്ല എന്ന് പറഞ്ഞ് കൈകഴുകുന്നത്?
ഒരു സീനിയർ നടൻ എന്ന നിലയ്ക്ക് ജോയി മാത്യു ഇടപെടേണ്ടേ ഈ ഇഷ്യൂവിൽ? നിങ്ങൾക്കും അൻസിബയുടെ പ്രായത്തിൽ ഒരു മകൾ ഉള്ളതല്ലേ. ഇത്തരം ഭാഷാപ്രയോഗങ്ങൾ മുളയിലെ നുള്ളാൻ നിങ്ങൾ ബാധ്യസ്ഥനല്ലേ? ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിലീപ് ഒഴിച്ച് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മുതലായവരെ കണ്ട് സംസാരിക്കാൻ ജോയി മാത്യുവിന് ബാധ്യതയില്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്. അതോ അമ്മ എക്സിക്യൂട്ടീവ് മെമ്പർ എന്നത് ഒരു അലങ്കാര പദവിയാണോ? അങ്ങനെയാണോ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?',ശാന്തിവിള ചോദിച്ചു.












Click it and Unblock the Notifications