ശ്വേതയുടെ മറുപടി ഇരിക്കെടാ അവിടെ, ഞാനാണ് പ്രസിഡൻ്റ്, ഞാൻ പറഞ്ഞിട്ട് മതി എന്ന രീതിയിലായിരുന്നു';ഉഷ
അമ്മ പ്രസിഡൻ്റ് ശ്വേത മേനോനെതിരെ തുറന്നടിച്ച് നടി ഉഷ ഹസീന. ജനറൽ ബോഡിയിൽ ആരും തന്നെ അവർക്കെതിരെ യാതൊരു അശ്ലീലവും പറഞ്ഞില്ലെന്നും യഥാർത്ഥത്തിൽ അവരാണ് ബാബുരാജ് ഉൾപ്പെടെയുള്ളവരോട് മോശം ഭാഷയിൽ പ്രതികരിച്ചതെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
"അവർ ഉന്നയിച്ച മറ്റൊരു ആരോപണം എന്ന് പറയുന്നത്, ജനറൽ ബോഡിയിൽ അവരെ പലരും അശ്ലീലം പറഞ്ഞു എന്നാണ്. എന്നാൽ അവർ വന്നപ്പോൾ മുതൽ അവരെ കേൾക്കാൻ ഞങ്ങൾ സ്ത്രീകൾ പൂർണ്ണമായും തയ്യാറായിരുന്നു. ശ്വേത എന്നെ ഉൾപ്പെടെ കുറച്ചുപേരെ കോൺടാക്ട് ചെയ്തിട്ടുണ്ടായിരുന്നു. 'ചേച്ചി ഞങ്ങൾക്ക് സംസാരിക്കാനുണ്ട്, കാര്യങ്ങൾ പറയാനുണ്ട്' എന്നൊക്കെയാണ് പറഞ്ഞത്. കഴിഞ്ഞ കാലയളവിൽ അവിടെ നടന്നിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അവർക്ക് എന്തെങ്കിലും വിശദീകരണം നൽകാനുണ്ടാകും എന്നാണ് ഞങ്ങൾ കരുതിയത്. അപ്പോൾ ഞാനും പറഞ്ഞു, 'അത് ഞങ്ങൾക്ക് കേൾക്കണം, സംസാരിക്കാനുള്ള സാഹചര്യം ഒരുക്കണം. തീർച്ചയായും ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കും, നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കും. നീതി എവിടെയാണോ, ശരി എവിടെയാണോ അതിന്റെ കൂടെയേ ഞങ്ങൾ നിൽക്കുകയുള്ളൂ' എന്ന്. ജനറൽ ബോഡിക്ക് മുൻപാണ് ഇത് സംഭവിച്ചത്.

പക്ഷേ ജനറൽ ബോഡി തുടങ്ങിയപ്പോൾ, കഴിഞ്ഞ കാലയളവിൽ നടന്ന ഒരു കാര്യത്തെക്കുറിച്ചും അവർ സംസാരിച്ചില്ല. പകരം അവർ പറഞ്ഞത്, '1500 രൂപ പെൻഷൻ നമ്മൾ കൂട്ടും, അത് പുറത്തുനിന്നുള്ള ഒരു സ്പോൺസറെ കൊണ്ടാണ് കൂട്ടിക്കുന്നത്. അതുകൂടാതെ അടുത്ത ജനറൽ ബോഡി തായ്‌ലൻഡിൽ ആയിരിക്കും, നാല് ദിവസത്തേക്ക് തായ്‌ലൻഡിൽ പോകുന്നു' എന്നൊക്കെയാണ്. അതിനുശേഷം ശരിയല്ലാത്ത ഒരു കണക്കാണ് അവർ അവതരിപ്പിച്ചത്.
ഇവരുടെ കയ്യിൽ നിന്ന് കണക്കിന്റെ ഒരു പേജ് ലീക്ക് ആയിട്ടുണ്ടായിരുന്നു. അതിൽ 60 ലക്ഷത്തിനു മുകളിൽ രൂപയ്ക്ക് ഒരു കണക്കുമില്ലായിരുന്നു. അതിനെക്കുറിച്ചൊക്കെ ബാബുരാജ് പറഞ്ഞതാണ്. അത് ബാബുരാജ് കാണിച്ചു തരികയും ചെയ്തു. അപ്പോഴാണ് ഇങ്ങനെ ഒരു കണക്ക് തെറ്റിയിട്ടുണ്ടെന്ന് നമ്മളെല്ലാവരും അറിയുന്നത്. അവർ വായിച്ച കണക്കും ലീക്കായ ഈ കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. അതോടെ എല്ലാവർക്കും കൺഫ്യൂഷനായി. ഇതിനെ അവിടെയുണ്ടായിരുന്ന മുഴുവൻ അംഗങ്ങളും ചോദ്യം ചെയ്യാൻ തുടങ്ങി. കാര്യങ്ങൾ സംസാരിക്കാൻ മൈക്ക് ചോദിച്ചെങ്കിലും അംഗങ്ങൾക്കാർക്കും മൈക്ക് കൊടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തയ്യാറായില്ല.
ഇവർ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ബാബുരാജിനെതിരെ കുറെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അവർ ചെയ്തത്. എന്നാൽ ബാബുരാജിന് മറുപടി സംസാരിക്കാൻ അവർ സമയം കൊടുത്തതുമില്ല. ഈ സമയം മുഴുവനും ലാലേട്ടൻ ഇതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും അവിടെ ഇരിക്കുകയായിരുന്നു.
സംസാരിക്കാൻ സമയം നൽകാതായപ്പോൾ, 'ഞാൻ ഇവിടുന്ന് ഇറങ്ങിപ്പോവുകയാണെന്ന്' ബാബുരാജ് പറഞ്ഞു. ഇതോടെ പ്രസിഡന്റ് അവിടെ നിന്നിട്ട് പറയാൻ പാടില്ലാത്ത ഒരു ഭാഷയിലാണ് സംസാരിച്ചത്. പച്ച മലയാളത്തിൽ പറഞ്ഞാൽ, 'ഇരിക്കെടാ അവിടെ, ഞാനാണ് പ്രസിഡന്റ്. ഞാൻ പറയുന്നത് കേൾക്കണം, ഞാൻ ഇവിടെ പറയുന്നത് കഴിഞ്ഞിട്ട് മതി നിന്റെ സംസാരം' എന്ന് പറയുന്നതുപോലെയായിരുന്നു അത്. 'അങ്ങനെയെങ്കിൽ ഞാൻ ഇവിടുന്ന് ഇറങ്ങിപ്പോവുകയാണ്' എന്ന് ബാബുരാജ് വീണ്ടും പറഞ്ഞപ്പോൾ, 'അങ്ങനെയെങ്കിൽ ഇറങ്ങിപ്പോയ്ക്കോ, പുറത്ത് വണ്ടി കിടപ്പുണ്ട്' എന്നാണ് അവർ മറുപടി പറഞ്ഞത്.
തുടക്കത്തിൽ അവിടെ മൈക്ക് ഉണ്ടായിരുന്നു, പിന്നീട് ഇവർ മനഃപൂർവ്വം മൈക്ക് മാറ്റിയതാണ്. ഞങ്ങൾ ആരുമല്ല മൈക്ക് മാറ്റിയത്. സന്തോഷ് കീഴാറ്റൂർ ആ മൈക്ക് തന്നില്ല. 'ഇപ്പോൾ തരാൻ പറ്റില്ല, ഉച്ചയ്ക്ക് ശേഷമുള്ള ചർച്ചയ്ക്ക് ശേഷമേ തരാൻ പറ്റൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് മൈക്ക് കൊടുക്കാതിരുന്നത്. എന്തായാലും അവർ ആരോപിക്കുന്നത് പോലെ ആരും ആരെയും അവിടെ അശ്ലീലം പറഞ്ഞിട്ടില്ല," ഉഷ ഹസീന വ്യക്തമാക്കി.












Click it and Unblock the Notifications