'ശ്വേത മേനോനടക്കമുള്ളവർ ഗൂഢാലോചന നടത്തി; അവർക്കെതിരെ മുന്നിൽ നിന്നതിന് കാരണം ഇത്';ഉഷ ഹസീന
അമ്മ' സംഘടനയ്ക്കുള്ളിൽ ലക്ഷ്മിപ്രിയയും ശ്വേത മേനോനും ചേർന്ന് വർഗീയതയും കോർപ്പറേറ്റ് രാഷ്ട്രീയവും കൊണ്ടുവരാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി നടി ഉഷ ഹസീന. കണക്കുകളിലെ അപാകത ചോദ്യം ചെയ്തപ്പോൾ മറുപടിയില്ലാതെ ശ്വേത ഇറങ്ങിപ്പോയെന്നും, പുറത്തുനിന്നുള്ളവരുടെ ഔദാര്യം പറ്റി ജീവിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും താരം വ്യക്തമാക്കി.
"'അമ്മ'യിലെ അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് സംഘടനയുടെ സ്വന്തം ഫണ്ടിൽ നിന്നാണ്. വളരെ അഭിമാനത്തോടെയാണ് ഞങ്ങൾ ആ കൈനീട്ടം സ്വീകരിക്കുന്നത്. മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെയുള്ളവർ സ്റ്റേജ് ഷോകൾ നടത്തി ഉണ്ടാക്കിയ ഫണ്ട് കൊണ്ടാണ് ഇവിടെ എല്ലാ കാര്യങ്ങളും നടന്നുപോന്നിരുന്നത്. ആവശ്യത്തിനുള്ള പണം 'അമ്മ'യുടെ അക്കൗണ്ടിൽ ഇപ്പോഴുമുണ്ട്. 'സഞ്ജീവനി' പോലുള്ള പദ്ധതികൾക്കായി വേറെയും പണം അക്കൗണ്ടിലുണ്ട്. അങ്ങനെയരിക്കെ, പുറത്തുനിന്ന് ഒരു സ്പോൺസറുടെ പണം വാങ്ങി ഞങ്ങൾക്ക് പെൻഷൻ കൂട്ടിത്തരേണ്ട ആവശ്യം എന്താണ്? അതിലും നല്ലത് ഞങ്ങളെ തെണ്ടാൻ വിടുന്നതല്ലേ? അതെ, ഞങ്ങൾക്ക് എന്തിനാണ് മറ്റുള്ളവരുടെ ഔദാര്യം?

ഞാൻ അവിശ്വാസപ്രമേയത്തിന് മുന്നിൽ നിൽക്കാൻ ഒരു കാരണമുണ്ട്. ജനറൽ ബോഡിക്ക് രണ്ടു ദിവസം മുമ്പാണ് ഞാൻ ഒരു കാര്യം അറിയുന്നത്; ലക്ഷ്മിപ്രിയ പൊന്നമ്മ ബാബു ചേച്ചിയെ വിളിച്ചിട്ട് ചോദിക്കുകയാണ്, 'എന്നെ ജിഹാദി എന്ന് വിളിച്ച കാര്യം ജനറൽ ബോഡിയിൽ പറയുമോ' എന്ന്. അതെന്താണെന്ന് അറിയാമോ? 'എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കി ഈ ഭരണസമിതി മാറിപ്പോയാൽ, നമുക്ക് അദാനിയുടെ കയ്യിൽ നിന്ന് ഒരുപാട് ഫണ്ട് ശ്വേത ചേച്ചി റെഡിയാക്കി വെച്ചിട്ടുണ്ട്. ആ ഫണ്ട് കൊണ്ടുവന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും' എന്ന്.
എന്തിനാണ് അദാനിയുടെ ഫണ്ട് നമ്മുടെ 'അമ്മ'യ്ക്ക്? ഈ സംഘടനയെ എങ്ങോട്ട് കൊണ്ടുപോകാനാണ് അവർ ഉദ്ദേശിക്കുന്നത്? ഇതൊരു ശരിയായ രീതിയല്ല. അങ്ങനെ പല കാര്യങ്ങളുമുണ്ട്. അതുകൊണ്ട് തന്നെയാണ് നമ്മൾ അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കം നടത്തിയത്. ഇനി ഈ ഭരണസമിതി മുന്നോട്ട് പോയാൽ ശരിയാവില്ല. നമുക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത പല കാര്യങ്ങളും അതിനകത്ത് നടക്കാൻ പോകുന്നു. അതുകൊണ്ട് ഇനി ഇവരെ വെച്ചുപൊറുപ്പിക്കാൻ പറ്റില്ലെന്ന് വിചാരിച്ചിട്ട് തന്നെയാണ് നമ്മൾ അവിശ്വാസപ്രമേയം തയ്യാറാക്കിയത്.
പക്ഷേ, അത് അവിടെ കൊണ്ടുവന്നാലും റിപ്പോർട്ടും കണക്കും കൃത്യമായിരുന്നെങ്കിൽ അവർക്ക് അവരുടെ ഭാഗം ന്യായീകരിക്കാമായിരുന്നു. പിന്നെ, കഴിഞ്ഞ കുടുംബസംഗമത്തിന് അമ്പലത്തിൽ നിന്ന് കുറച്ചു പൈസയേ കിട്ടിയിട്ടുള്ളൂ. ബാക്കി തുകയ്ക്ക് ഒരു ചെക്കാണ് കാണിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ വരേണ്ട ആ ചെക്ക് ഇതുവരെ ക്രെഡിറ്റ് ആയിട്ടില്ല. പ്രോഗ്രാം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നോ നാലോ മാസം കഴിഞ്ഞു. ഈ ഭരണസമിതി ഒട്ടും ചിട്ടയായ രീതിയിലല്ല മുന്നോട്ട് പോയത്. ജനങ്ങൾ കണക്ക് ചോദിച്ചതോടെ അങ്ങോട്ടുമിങ്ങോട്ടും തർക്കങ്ങളായി. കണക്കിന്റെ കാര്യത്തിൽ ബാബുരാജിന്റെ പേരിൽ ശ്വേത ഒരു ആരോപണം ഉന്നയിച്ചു. ബാബുരാജ് അവിടെ എഴുന്നേറ്റു നിന്ന് തന്റെ ഭാഗം വളരെ വ്യക്തമായി പറഞ്ഞ് ജനറൽ ബോഡിയെ ബോധ്യപ്പെടുത്തി.
ബാബുരാജ് തിരിച്ചും ഒരു ആരോപണം ഉന്നയിച്ചു. അപ്പോൾ എന്തുവേണം? തന്റെ പേരിൽ ഒരു ആരോപണം വന്നാൽ അത് തിരുത്താനും വ്യക്തത വരുത്താനും അവർ ബാധ്യസ്ഥരല്ലേ? അത് ചെയ്യാതെ, 'ഞാൻ അംഗത്വം രാജിവെച്ച് പോവുകയാണ്, കോടതിയിൽ ബാബുരാജിനെ കണ്ടോളാം' എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയാണ് ശ്വേത ചെയ്തത്. വലിയ ഗൂഢാലോചന നടന്നു എന്നാണ് ശ്വേത പറഞ്ഞത്. എന്റെ അറിവിൽ അങ്ങനെയൊന്നുമില്ല. പക്ഷേ, ഇവർ തന്നെയാണ് ഗൂഢാലോചന നടത്തിയത്. ഇതുവരെ ഉണ്ടായ കാര്യങ്ങളൊന്നും പുറത്തുപറയില്ലെന്ന് ഇവർ തലേദിവസം തന്നെ പ്ലാൻ ചെയ്തിരുന്നു. ഞങ്ങളെ വിഡ്ഢികളാക്കാമെന്നാണ് അവർ കരുതിയത്, പക്ഷേ അത് നടന്നില്ല.
കെ.ബി. ഗണേഷ് കുമാർ, സിദ്ദിഖ്, ജഗദീഷ്, രമേശ് പിഷാരടി തുടങ്ങിയ പലരുടെയും രാഷ്ട്രീയം ലക്ഷ്മിപ്രിയ പറയുന്നുണ്ട്. എന്നാൽ അവരാരും ഈ കാലയളവിനിടയിൽ തങ്ങളുടെ രാഷ്ട്രീയം 'അമ്മ'യിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, ഇവർ അതിന് ശ്രമിച്ചു; ഇവിടെ വർഗീയത കൊണ്ടുവരാൻ നോക്കി. കഴിഞ്ഞ ദിവസം എന്റെ പേരിന്റെ പേരിൽ പോലും അവർ വർഗീയത ഉണ്ടാക്കാൻ നോക്കിയില്ലേ? എന്തിനുവേണ്ടിയാണിത്? അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല. കഴിഞ്ഞ 31 വർഷത്തിനിടയ്ക്ക് ഈ സംഘടനയിൽ മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
പുറത്തുനിന്ന് ഫണ്ട് കൊണ്ടുവന്ന് നമ്മളെ തായ്‌ലൻഡിൽ കൊണ്ടുപോകാൻ പോകുന്നു എന്നൊക്കെയാണ് പറയുന്നത്. അതൊക്കെയാണോ വലിയ കാര്യം? അതുകൊണ്ട് തന്നെയാണ് ഇതൊന്നും അംഗീകരിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചത്."












Click it and Unblock the Notifications