സിനിമയിൽ കോക്കസുണ്ട്, 10-12 പേർ, മമ്മൂട്ടിയും മോഹന്‍ലാലും പലതും അറിയുന്നില്ല, വെളിപ്പെടുത്തി നാസർ ലത്തീഫ്
അമ്മ സംഘടനയെ ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. സംഘടന നല്ലതാണെന്നും പക്ഷേ നേതൃത്വത്തിലിരിക്കുന്നവർക്കാണ് പ്രശ്നമെന്നും നാസർ കുറ്റപ്പെടുത്തി. കഴിവ് കുറഞ്ഞ ആളുകളാണ് ചുമതലയിലേക്ക് വന്നതെന്നും ഈഗോ പ്രശ്നങ്ങളും നേതൃത്വത്തിലുളളവർ തമ്മിൽ ചേർച്ചക്കുറവ് ഉണ്ടെന്ന് സിനിമാ കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നാസർ ലത്തീഫ് പറഞ്ഞു.
''അമ്മ എന്ന സംഘടന ചീത്തയല്ല. അതിനെ ആളുകള്‍ തെറ്റിദ്ധരിക്കുകയാണ്. ഇന്നസെന്റ് എത്രയോ വട്ടം അമ്മ ഭരിച്ചു. ഒരു തെറ്റും അക്കാലത്ത് സംഭവിച്ചില്ല. അദ്ദേഹത്തിന്റെ ചൊല്‍പ്പടിയില്‍ ആയിരുന്നു ഇടവേള ബാബു. അദ്ദേഹത്തിന്റെ മരണശേഷം ഭയങ്കരമായ ഭിന്നിപ്പുകള്‍ വന്നു.
മമ്മൂട്ടിയും മോഹന്‍ലാലും അമ്മയിലുണ്ട്. പക്ഷേ അവര്‍ക്ക് അവരുടെ തിരക്കുകള്‍ കാരണം സമയപരിമിതി ഉണ്ട്. അതോടെ കഴിവ് കുറഞ്ഞ കുറേ ആളുകള്‍ ചുമതലയിലേക്ക് വന്നു. തമ്മില്‍ച്ചേര്‍ച്ചക്കുറവുണ്ട് അവര്‍ തമ്മില്‍. എല്ലാവര്‍ക്കും ഈഗോ പ്രശ്‌നങ്ങളുണ്ട്.

ഞാന്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കാന്‍ നിന്നതാണ്. പക്ഷേ എന്റെ സുഹൃത്ത് തന്നെ വേറൊരു സ്ത്രീയെ കൊണ്ട് നിര്‍ത്തി, അനാവശ്യ വിവാദമുണ്ടാക്കി. തിരഞ്ഞെടുപ്പിന്റെ അന്ന് താന്‍ ഒരു വര്‍ഷം മുന്‍പ് അയച്ചൊരു വോയിസ് ക്ലിപ്പ് പുറത്തേക്ക് വിട്ടു. അതൊക്കെ ഈഗോ പ്രശ്‌നം ആയിരുന്നു. നേരിട്ട് കാണുമ്പോള്‍ സ്‌നേഹവും പുറകില്‍ നിന്ന് പാര പണിയുകയും ചെയ്യുന്ന ആളുകളുണ്ട്.
പണ്ടൊരിക്കൽ ഒരു 20 സെന്റ് സ്ഥലം ഞാൻ അമ്മയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിരുന്നു. കഴിവില്ലാത്ത കലാകാരന്മാർക്ക് വീട് പണിത് കൊടുക്കാൻ വേണ്ടി ആയിരുന്നു. പക്ഷേ അവരാ സ്ഥലം ചതുപ്പാണ് എന്നൊക്കെ പറഞ്ഞ് സ്വീകരിച്ചില്ല. താനാ സ്ഥലത്ത് 5 കുടുംബങ്ങൾക്ക് വീട് പണിത് കൊടുത്തു. അന്ന് ആണ് ആ ബന്ധത്തിന് പോറൽ വന്നത്. അമ്മയ്ക്ക് സ്ഥലം വാഗ്ദാനം ചെയ്ത് പറ്റിച്ചു എന്നൊക്കെ പറഞ്ഞു. അന്നും തിരഞ്ഞെടുപ്പിന് വേണ്ടിയാണ് ഇങ്ങനെയൊരു പ്രചാരണം നടത്തിയത്. എന്റെ സുഹൃത്ത് സിദ്ദിഖ് തന്നെ ആയിരുന്നു. അന്ന് താൻ സിദ്ദിഖിന് എതിരായി സംസാരിക്കുകയും ചെയ്തു. അതിന് ശേഷം ആ ബന്ധത്തിന് ഒരു പോറൽ സംഭവിച്ചു.
മലയാള സിനിമയില്‍ ഒരു കോക്കസ് ഉണ്ട്. ഭരിക്കുന്ന ഒരു 10-12 പേരുണ്ട്. ഇവര്‍ വിചാരിച്ചാലേ എന്ത് കാര്യവും നീങ്ങൂ. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും പലതും അറിയുന്നില്ല. അത് മാത്രമല്ല ഇവര്‍ അമിതമായി ഒന്നിലേക്കും ഇടപെടില്ല. അന്നത്തെ യോഗസമയത്ത് മോഹന്‍ലാല്‍ അവിടെ ഉണ്ട്. പക്ഷേ ഒന്നിനേയും എതിര്‍ത്ത് സംസാരിച്ചില്ല. ഡിപ്ലോമാറ്റിക്ക് ആണ്. ആരെയും മുഷിപ്പിക്കില്ല''.




Click it and Unblock the Notifications