"എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന് വിജയ് അണ്ണനാണ് ഉത്തരവാദി", വിജയ്ക്കും ടിവികെയ്ക്കും എതിരെ നടി
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്ക്കും തമിഴക വെട്രി കഴകം പ്രവർത്തകർക്കും എതിരെ ആരോപണവുമായി ബിഗ് ബോസ് തമിഴ് മത്സരാർത്ഥിയായിരുന്ന നടി ജൂലി രംഗത്ത്. വിജയ് ആരാധകരും ടിവികെ പ്രവർത്തകരും നടത്തിയ കടുത്ത സൈബർ ആക്രമണം കാരണം തന്റെ ഗർഭം അലസിപ്പോയെന്നാണ് മരിയ ജൂലിയാന എന്ന ജൂലി ആരോപിക്കുന്നത്.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ട്രോളുകൾക്കും വ്യക്തിഹത്യയ്ക്കുമെതിരെ ജൂലി ചെന്നൈ പോലീസ് പരാതി നൽകി. 2017ലെ ജല്ലിക്കെട്ട് പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയയാണ് ജൂലി. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ജൂലി വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾ ആരംഭിച്ചതെന്നും ഇതിനെ തുടർന്ന് പോലീസിനെ സമീപിച്ച് എട്ട് പേർക്കെതിരെ പരാതി നൽകിയതായി ജൂലി പറയുന്നു. എന്നാൽ ഈ കേസ് ക്രിമിനൽ അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരില്ലെന്നും സിവിൽ കേസ് ആണെന്നും വ്യക്തമാക്കുന്ന ഒരു നോട്ടീസ് ആണ് തനിക്ക് ലഭിച്ചതെന്ന് ജൂലി പറഞ്ഞു. ഡിഎംകെ ഭരണത്തിൽ നിന്നും ടിവികെ ഭരണത്തിലേക്ക് മാറിയതിന് ശേഷം എന്തിനാണ് തനിക്ക് ഇങ്ങനെയൊരു നോട്ടീസ് അയച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും ജൂലി കൂട്ടിച്ചേർത്തു.

ഇതിനുപിന്നാലെ തനിക്കെതിരെ 15 ലക്ഷം രൂപയുടെ കിഡ്നി തട്ടിപ്പ് ആരോപണം ഉയർന്നതായും അവർ ആരോപിച്ചു. "അവർ ഇതിനായി കൃത്യമായ കഥയും തിരക്കഥയും സംവിധാനവും വിവരണവും തയ്യാറാക്കിയിരുന്നു," എന്ന് പറഞ്ഞ ജൂലി, ഒരു ടിവികെ അനുഭാവിയും വക്കീലുമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്നും ജൂലി ആരോപിച്ചു.
"ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു. എന്റെ വിവാഹം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെയാണ് ഞങ്ങൾക്ക് നഷ്ടമായത്. ഓൺലൈൻ വഴിയുള്ള കടുത്ത മാനസിക പീഡനം മൂലമുണ്ടായ മാനസികവിഷമം കാരണമാണ് എന്റെ കുഞ്ഞ് മരിച്ചത്. എനിക്ക് ഇതൊരു സഹതാപ തരംഗത്തിനായി ഉപയോഗിക്കാമായിരുന്നു, പക്ഷേ എന്നെയും എന്റെ ഭർത്താവിനെയും കുറിച്ച് വളരെ മോശമായ അപകീർത്തികരമായ പരാമർശങ്ങളാണ് അവർ നടത്തുന്നത്. ഒരു സ്ത്രീ ടിവികെയെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ, മനസ്സാക്ഷിയില്ലാതെ അവളുടെ പേര് നിങ്ങൾ നശിപ്പിക്കുമോ? എനിക്ക് ഒന്നും പറയാനില്ല'', ജൂലി പറഞ്ഞു.
"വിജയ് അണ്ണൻ ഇൻസ്റ്റഗ്രാം വഴിയാണ് മുഖ്യമന്ത്രിയായതെന്ന് ആളുകൾ പറയുന്നുണ്ട്. തന്റെ ആളുകൾക്കെതിരെ സംസാരിക്കുന്നവരെ ആക്രമിക്കാൻ നോക്കുന്നതിന് പകരം അദ്ദേഹം പൊതുജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതല്ലേ?", ജൂലി ചോദിച്ചു.
പരാതി നൽകിയ സമയത്ത് ഡിഎംകെ ആയിരുന്നു അധികാരത്തിൽ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ ജൂലിയുടെ മറുപടി: "ഞാൻ പരാതി നൽകിയത് ആ സമയത്താണ്. എന്നാൽ ഇപ്പോൾ മറ്റൊരു സർക്കാർ അധികാരത്തിൽ വന്ന സ്ഥിതിക്ക് അവർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതല്ലേ?" താൻ പരാതിപ്പെട്ട എട്ട് പേരും ടിവികെ പ്രവർത്തകരായതിനാലാണ് ഗൗരവമായി എടുക്കാത്തതെന്ന് അവർ ആരോപിച്ചു.
"എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന് വിജയ് അണ്ണനാണ് ഉത്തരവാദി," പത്രസമ്മേളനത്തിൽ ജൂലി വികാരാധീനയായി പറഞ്ഞു. "അദ്ദേഹം അത് നേരിട്ട് ചെയ്തതാവില്ല. പക്ഷേ, അവരോട് ഒന്ന് പിന്മാറാൻ അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, ഇന്ന് എനിക്ക് കുഞ്ഞ് നഷ്ടമാകില്ലായിരുന്നു."
നടി അംബിക സോഷ്യൽ മീഡിയയിലൂടെ ജൂലിയുടെ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്: "ജൂലി, ഗർഭം അലസിയതിൽ വിഷമമുണ്ട്. എന്നാൽ നിങ്ങളുടെ പ്രസ്താവന വളരെ തെറ്റാണ്. നിങ്ങളുടെ ആരോഗ്യപ്രശ്നത്തിന് നമ്മുടെ മുഖ്യമന്ത്രി എങ്ങനെ കാരണമാകും? അങ്ങനെ പറയുന്നത് വളരെ മോശമാണ്. നിങ്ങൾ വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചത്. നമുക്കൊരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഉണ്ടാകുമ്പോൾ, ആ വ്യക്തിക്ക് 20 വയസ്സായാലും 99 വയസ്സായാലും നമ്മൾ ആ പദവിയെ ബഹുമാനിക്കണം." ഗർഭം അലസിയതിന് തങ്ങളെ കുറ്റപ്പെടുത്തുന്നതിനെതിരെ വിജയിന്റെ ആരാധകരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
ഈ വർഷം ജനുവരിയിലായിരുന്നു മുഹമ്മദ് ഇക്രീമുമായി ജൂലിയുടെ വിവാഹം. 2017-ലെ ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തയായ ജൂലി പിന്നീട് ബിഗ് ബോസ് അൾട്ടിമേറ്റിലും (2022) പങ്കെടുത്തിരുന്നു. 'ഓടി വിളയാട് പാപ്പാ' പോലുള്ള ഷോകളുടെ അവതാരകയായിരുന്ന അവർ 'നാൻ സിരിത്താൽ' (2020) ഉൾപ്പെടെയുള്ള തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.














Click it and Unblock the Notifications