'സുകുവേട്ടൻ മരിച്ചപ്പോൾ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഓടി വന്നു, പിന്നാലെ വലിയ ബഹളം, അന്ന് രാജു ചോദിച്ചത്..'
അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്ക്കാര ചടങ്ങിൽ മകൻ ചന്തു സലീം കുമാർ ഓൺലൈൻ മീഡിയക്കാരോട് പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ച നടക്കുകയാണ്. മരണവീട്ടിൽ പോലും സ്വകാര്യത ലംഘിക്കുന്ന രീതിയിൽ മൊബൈലുമായെത്തി ദൃശ്യങ്ങൾ പകർത്താൻ തിരക്ക് കൂട്ടുന്നവർക്കെതിരെ നിയമപരമായുളള നിയന്ത്രണങ്ങളും നടപടികളും വരണമെന്നുളള ആവശ്യം ശക്തമാകുന്നു.
സലീം കുമാറിന്റെ വീട്ടിൽ ഉണ്ടായ സംഭവത്തിൽ ഇത്തരക്കാർക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് നടി മല്ലിക സുകുമാരൻ. ഇത്തരക്കാർക്ക് വകതിരിവ് വേണം എന്ന് മല്ലിക പ്രതികരിച്ചു.
മല്ലിക സുകുമാരന്റെ വാക്കുകൾ: '' മുഖ്യധാരാ മാധ്യമങ്ങള്‍ വന്ന് പൊതുദര്‍ശനത്തിന്റെയും ആശുപത്രിയിലേയും എല്ലാം ദൃശ്യങ്ങള്‍ എടുത്തു. പക്ഷേ ഈ മൊബൈലുകാരുടെ കാര്യമാണ് സഹിക്കാന്‍ പറ്റാത്തത്. ഞാന്‍ ഒരു അനുഭവസ്ഥയാണ്. അന്ന് സുകുവേട്ടനെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തെ കലാഭവനില്‍ കൊണ്ട് വന്നു. എടുക്കാന്‍ താമസിക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. അത്ര നേരം കൂടി ആ മുഖം കാണാമല്ലോ എന്ന് കരുതി. ആ മകന്‍ അങ്ങനെ പ്രതികരിച്ചില്ലെങ്കില്‍ സലീം കുമാറിന്റെ മകനാണെന്ന് പറയാന്‍ പറ്റുമോ.

സലീം കുമാര്‍ സത്യസന്ധമായി പ്രതികരിക്കുന്ന ആളാണ്. പാര്‍ട്ടി അനുഭാവി ആയിട്ടല്ല അദ്ദേഹം എപ്പോഴും പ്രതികരിച്ചിട്ടുളളത്. ദേശീയ പുരസ്‌ക്കാരം വാങ്ങി വന്നപ്പോള്‍ സ്വീകരണം തന്നത് ഡിവൈഎഫ്‌ഐക്കാരാണ് എന്ന്. ആ അച്ഛനെ കുറിച്ച് ആ മകന് എന്ത് അഭിമാനമുണ്ടാകും. അങ്ങനെ ഉളള ഒരു അച്ഛന്‍ കൂടെയില്ല എന്ന തോന്നല്‍ തന്നെ ആ മകനെ തകര്‍ത്ത് കളയും.
ഞാന്‍ ഇങ്ങനെയുളള 2 ആണ്‍മക്കളെ വളര്‍ത്തിയതാണ്. അന്ന് രാജു പത്തിലും ഇന്ദ്രന്‍ എഞ്ചിനീയറിംഗിന് ചേരാന്‍ പോകുന്നതേ ഉളളൂ. ആ സമയത്താണ് സുകുവേട്ടന്റെ മരണം. കലാഭവനില്‍ കൊണ്ട് പോയി വെച്ചു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഓടി വന്നു. അവര്‍ വന്നപ്പോളാകട്ടെ വലിയ ബഹളം. മോന്‍ ഇതൊക്കെ നിര്‍വികാരനായ നോക്കിക്കൊണ്ട് നില്‍ക്കുകയാണ്, എനിക്കാണെങ്കില്‍ സങ്കടവും സഹിക്കാന്‍ പറ്റുന്നില്ല.
രാജു വന്ന് എന്റെ തോളത്ത് കൈവെച്ച് നിന്ന് ചോദിച്ചു, അമ്മേ ഇപ്പോള്‍ ഈ വന്ന് ബഹളമുണ്ടാക്കുന്നവരൊക്കെ അച്ഛനെ കാണാന്‍ വന്നവര്‍ തന്നെ ആയിരിക്കില്ല, താരങ്ങളെ കാണാന്‍ വന്നതായിരിക്കും. അവര്‍ക്ക് വേറെ ഒരു സ്ഥലം കൊടുത്തൂടെ എന്ന്. ഇത് വഴി പോകുമ്പോള്‍ ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞൊക്കെ ആളുകള്‍ വരുന്നതാകും എന്നൊക്കെ പറഞ്ഞ് താന്‍ സമാധാനിപ്പിച്ച് വിട്ടു. പലപ്രാവശ്യം പൃഥ്വി അത് പറഞ്ഞിട്ടുണ്ട്. എങ്ങനെ താങ്ങാന്‍ പറ്റും വേണ്ടപ്പെട്ടവര്‍ക്ക്.
സലീം കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കാന്‍ പോലീസുകാര്‍ തയ്യാറെടുക്കുകയാണ്. അവര്‍ക്ക് റൈഫിള്‍ ഒന്ന് താഴ്ത്താന്‍ സാധിക്കുന്നില്ല ഈ മൊബൈലുകാര്‍ കാരണം. ഒരു മര്യാദ വേണ്ടേ. ഇത്രയും വര്‍ഷം ആ മനുഷ്യന്റെ കൂടെ ജീവിച്ച ഭാര്യ തൊട്ട് പിറകില്‍ കസേരയില്‍ ഇരിക്കുകയാണ്. അവരുടെ മുന്നില്‍ മറഞ്ഞങ്ങ് നില്‍ക്കുകയാണ്. കുറച്ച് കൂടി ഒരു വകതിരിവ് വേണം എന്നാണ് അവരോട് പറയാനുളളത്''.














Click it and Unblock the Notifications