ഭരത്പൂര്‍ തീപ്പിടിത്തം നിയന്ത്രണാധീനമായെന്ന് സൈന്യം
ഭരത്പൂര്‍: കരസേനയുടെ ഭരത്പൂര്‍ ആയുധശാലയിലുണ്ടായ തീപ്പിടിത്തം നിയന്ത്രണാധീനമായതായി സൈന്യത്തിന്റെ വക്താവ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തില്‍ 14,000 ടണ്ണിലധികം വെടിക്കോപ്പുകള്‍ കത്തിനശിച്ചിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സൈനികകോടതിയുടെ കീഴില്‍ മേജര്‍ ജനറല്‍ അധ്യക്ഷനായുള്ള സമിതി അന്വേഷണം നടത്തും. തീപ്പിടിത്തം 12 മണിക്കൂറിനുള്ളില്‍ നിയന്ത്രണാധീനമാക്കാന്‍ സാധിച്ചതായി കരസേനാ വക്താവ് അറിയിച്ചു. ശനിയാഴ്ച ഉച്ചക്കുശേഷം സംഭവസ്ഥലം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേ സമയം തീപ്പിടിത്തം മൂലം വീടുകള്‍ കത്തിനശിച്ച സമീപവാസികള്‍ സ്വന്തം പ്രദേശത്തേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ 100-ഓളം കുടിലുകളാണ് കത്തിനശിച്ചത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് ഗ്യാന്‍റാം ചൗധരി അറിയിച്ചു.
ആയുധപ്പുരയുടെ സമീപത്തുകൂടെയുള്ള റോഡ്-ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. എന്നാല്‍ സംഭവസ്ഥലത്തെ കൃഷികള്‍ മിക്കവാറും നശിച്ചിരിക്കുകയാണ്. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വീരി സിംഗ്, അരുണ്‍ദാസ് ഖത്രി എന്നിവരാണ് സംഭവത്തില്‍ മരിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് രാജസ്ഥാന്‍ ഡി.ജി.പി. പറഞ്ഞു. എന്നാല്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ നേതൃത്വത്തിലുള്ള അട്ടിമറി സാധ്യതയും അധികാരികള്‍ തള്ളിക്കളയുന്നില്ല. സംഭവത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ മറ്റ് ആയുധപ്പുരകളില്‍ സുരക്ഷാസംവിധാനം ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications