കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാം മുന്നണിയുടെ തുടക്കം മെയ് നാലിന് ഉണ്ടായേക്കും

  • By Staff
Google Oneindia Malayalam News

കല്‍ക്കത്ത: ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുന്നതിന്റെ തുടക്കം മെയ് നാലിന് ഉണ്ടായേക്കും. അന്ന് മുന്‍ പ്രധാനമന്ത്രിമാരായ ദേവ ഗൗഡ, വി.പി. സിംഗ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്റാള്‍ എന്നിവര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ജ്യോതിബസുവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മുമ്പ് മൂന്നാം മുന്നണി രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ജ്യോതി ബസു. ശനിയാഴ്ച ബസുവിനെ വസതിയില്‍ ചെന്നു കണ്ട ദേവഗൗഡ പുതിയൊരു രാഷ്ട്രീയ നീക്കുപോക്കിന്റെ ആവശ്യത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. ഗൗഡമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ബസു മെയ് നാലിന് മുന്‍ പ്രധാനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചത്.

പിന്നീട് പത്രലേഖകരെക്കണ്ട ബസുവും ഗൗഡയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ സര്‍ക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ മൂന്നാം മുന്നണി എത്രയും പെട്ടെന്ന് രൂപീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. 96-97-ല്‍ അധികാരത്തിലിരുന്ന ഐക്യമുന്നണിയിലെ ഘടകകക്ഷികള്‍ ഇനിയും ഒന്നിച്ചുചേരാനുള്ള സാധ്യതയുണ്ടെന്ന് ബസു വ്യക്തമാക്കി.

ഫെബ്രുവരിയില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും നേരിട്ട തിരിച്ചടി അവര്‍ ചൂണ്ടിക്കാട്ടി. മൂന്നാം മുന്നണിയുടെ സാധ്യതകളെപ്പറ്റി ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായും ശരദ് പവാറിന്റെ ദേശീയവാദി കോണ്‍ഗ്രസ്സുമായും മുലായം സിംഗിന്റെ സമാജ്വാദി പാര്‍ട്ടിയുമായും പ്രഫുല്ല കുമാര്‍ മൊഹന്തയുടെ അസം ഗണപരിഷത്തുമായും ഇതിനകം തന്നെ സി.പി.എം. ചര്‍ച്ച നടത്തിക്കഴിഞ്ഞു. എ.ഐ.ഡി.എം.കെ. ഉള്‍പ്പെടെയുള്ള പ്രാദേശിക കക്ഷികളുമായി ചര്‍ച്ച നടത്താനും സി.പി.എം. സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ബസുവിന്റെ വസതിയില്‍ നാലു മുന്‍ പ്രധാനമന്ത്രിമാരും ചര്‍ച്ചക്കെത്തുമ്പോള്‍ മൂന്നാം മുന്നണിയുടെ നേതൃത്വത്തെക്കുറിച്ചുള്ള കാര്യവും ചര്‍ച്ചക്കുവരുമെന്ന് കരുതുന്നു. ബസു നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ട സമയമായിട്ടില്ലെന്നാണ് ഗൗഡ മറുപടി പറഞ്ഞത്. മുമ്പ് ബസുവിന് പ്രധാനമന്ത്രി സ്ഥാനം വെച്ചു നീട്ടിയിരുന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.

2001-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച 85-കാരനായ ബസു മുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നുള്ളതും വ്യക്തമല്ല. വി.പി. സിംഗ് നേതൃത്വം ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്ന ചില നേതാക്കളും സി.പി.എമ്മിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X