അബ്കാരി ഹവാല കേസില്‍ പെട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് വിവാദമാകുന്നു
തിരുവനന്തപുരം: ഏറെ വിവാദങ്ങളുയര്‍ത്തിയ പത്തനംതിട്ട അബ്കാരി ഹവാല കേസില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള ഉത്തരവ് വിവാദമാകുന്നു.
വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അത് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
1997-ല്‍ പത്തനംതിട്ട കളക്ടറായിരുന്ന ഇന്ദര്‍ജിത്ത് സിങ്ങും പോലീസ് സൂപ്രണ്ടായിരുന്ന ആര്‍. ശ്രീലേഖയും സംയുക്തമായി കുളനട പഞ്ചായത്തിലെ ഒരു അനധികൃത മദ്യവില്‍പ്പനശാലയില്‍ നടത്തിയ റെയ്ഡില്‍ വിലപ്പെട്ട പല രേഖകളും കണ്ടെത്തിയതോടെയാണ് ഉന്നതരില്‍ പലരുടെയും അഴിമതി പുറത്തുവന്നത്. ഈ രേഖകളില്‍ പോലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയ മാസപ്പടിയെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയാ ബന്ധത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനും പത്തനംതിട്ടയിലെ ചില അബ്കാരി കോണ്‍ട്രാക്ട്രര്‍മാരെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. പ്രാഥമിക തെളിവെടുപ്പിനുശേഷം നാല് ഡി.വൈ.എസ്.പിമാരുള്‍പ്പെടെ പത്ത് പോലിസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. ഇതു കൂടാതെ മൂന്ന് എക്സൈസ് ഉദ്യോഗസഥര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനുമെതിരെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തു. ഇത് പിന്നീട് നികുതി വകുപ്പിന് കൈമാറി.
ഒരു പ്രമുഖ ഭരണപക്ഷ പാര്‍ട്ടിയുടെ എം.എല്‍.എയുടെ സഹോദരനും സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെട്ടിരുന്നു. ഈ എം.എല്‍.എ അംഗമായ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇവരെ വീണ്ടും സര്‍വീസില്‍ പ്രവേശിപ്പിച്ചതെന്ന് ആരോപണമുണ്ട്.