സിയറയില്‍ ബന്ദികളാക്കിയ 500 സമാധാന സേനാംഗങ്ങളെ മോചിപ്പിച്ചു
ഫ്രീടൗണ്‍: ബന്ദികളാക്കിയ അഞ്ഞൂറോളം പേരെ യു.എന്‍. സമാധാനസേനാംഗങ്ങളെ സിയറ തീവ്രവാദികള്‍ മോചിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനാ വക്താവ് ഡേവിഡ് വിംഹുസ്റ് അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ അയല്‍രാജ്യമായ ലിബിയയിലെ പ്രസിഡണ്ട് ചാള്‍സ് ടെയ്ലര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെങ്കിലും ഐക്യരാഷ്ട്രസഭാ വക്താവ് ഈ വിവരം സ്ഥിരീകരിച്ചിരുന്നില്ല. ബന്ദികളില്‍ 23 ഇന്ത്യക്കാരുമുണ്ടായിരുന്നു.
124 യു.എന്‍. ട്രൂപ്പുകള്‍ ലിബിയന്‍ അതിര്‍ത്തിനഗരമായ ഫോയയിലേക്കും മറ്റു 15 ട്രൂപ്പുകള്‍ ലിബിയന്‍ തലസ്ഥാനമായ മന്‍റോവിയയിലേക്കുമാണ് പോയതെന്ന് അദ്ദേഹം അറിയിച്ചു. സിയറ ലിയോണിലെ റവലൂഷനറി യുണൈറ്റഡ് ഫ്രണ്ടിലെ തീവ്രവാദികളുമായി അടുത്തബന്ധമുള്ളയാളാണ് ടെയ്ലര്‍.
മറ്റു സേനാംഗങ്ങളെ മോചിപ്പിക്കാനുള്ള സംഭാഷണങ്ങള്‍ തുടര്‍ന്നുവരികയാണ്. ബ്രിട്ടീഷ് കരസേനയും മുന്‍മേധാവി ജനറല്‍ സര്‍ ചാള്‍സ് ഗുത്രി നേരത്തെ സിയറ ലിയോണില്‍ എത്തിയിരുന്നു. എന്നാല്‍ തീവ്രവാദികള്‍ക്കെതിരെ സൈനികനടപടി സ്വീകരിക്കുന്നതില്‍ ബ്രിട്ടന്‍ മുന്‍കൈയെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയ്ക്ക് യുക്തമായ പിന്തുണയും ഉപദേശവും നല്‍കുകയാണ് ബ്രിട്ടന്‍ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സൈനികകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ബ്രിട്ടനാണെന്ന ഊഹാപോഹം ശക്തമായിട്ടുണ്ട്. സിയറ സര്‍ക്കാരിന്റെ പിന്തുണക്കായി അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെയയ്ച്ചതും സര്‍ക്കാര്‍ അനുകൂലികളുമായി ചര്‍ച്ച നടത്തുന്നതുമാണ് ഇതിനടിസ്ഥാനം.