സ്പെയ്റ്റ് ഫിജി തലസ്ഥാനത്ത് പര്യടനം നടത്തി
സുവാ: ഫിജി പ്രധാനമന്ത്രിയെയും മറ്റും ബന്ദികളാക്കിയ വിമതനേതാവ് ജോര്‍ജ് സ്പെയ്റ്റ് ഫജി തലസ്ഥാനം സുവായില്‍ പര്യടനം നടത്തി. തിങ്കളാഴ്ച രാവിലെ ഒരു പോലീസ് കാറില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പുറത്തിറങ്ങിയ സ്പെയ്റ്റ് സുവാ നഗരത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിശകലനം ചെയ്തു.
സ്പെയ്റ്റ് 45 മിനിറ്റോളം നഗരത്തില്‍ കറങ്ങിയെന്ന് ഫിജി റേഡിയോ റിപ്പോര്‍ട്ടു ചെയ്തു. പാര്‍ലമെന്റിന് പുറത്തു കൂടിയ 30-ഓളം ഫിജി ദേശീയവാദികളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയില്‍ നിന്ന് അധികാരം പിടിച്ചെടുത്തത് ഫിജിയിലെ ജനങ്ങള്‍ക്ക് നല്‍കാനാണ് താന്‍ അട്ടിമറി നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഫിജിയിലെ 51 ശതമാനം ജനങ്ങള്‍ ഫിജി വംശജരാണ്. എന്നാല്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നത് 44 ശതമാനം വരുന്ന ഇന്ത്യന്‍ വംശജരാണ്.
അട്ടിമറി നടന്ന ശേഷം തലസ്ഥാനമായ സുവായിലും മറ്റു നഗരങ്ങളിലും വ്യാപകമായ കൊള്ളയും സംഘട്ടനവും നടന്നു വരികയാണ്.
സ്പെയ്റ്റിനെ അറസ്റു ചെയ്യാന്‍ പോലീസ് പദ്ധതികളൊന്നുമൊരുക്കിയിട്ടില്ലെന്നും ഫിജി റേഡിയോ റിപ്പോര്‍ട്ടു ചെയ്തു. പോലീസും സൈന്യവും പ്രസിഡണ്ട് മാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അട്ടിമറിയെത്തുടര്‍ന്ന് മാര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മാരയുടെ മകള്‍ അദി കൊയ്ല നൈലാതികോ മാരയും പ്രധാനമന്ത്രിയോടൊപ്പം പാര്‍ലമെന്റില്‍ ബന്ദിയാണ്. ചൗധരി സര്‍ക്കാരിലെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു നൈലാതികോ. രാജിക്കത്തു നല്‍കിയ 30 പാര്‍ലമെന്റംഗങ്ങളെ സ്പെയ്റ്റ് നേരത്തെ വിട്ടയച്ചിരുന്നു. ഇനി പ്രധാനമന്ത്രി ഉള്‍പ്പെടെ 15 പേരാണ് മന്ദിരത്തില്‍ ബന്ദിയായി കഴിയുന്നത്.