കരുണാകരന്റെ പുതിയ അജണ്ട
നേതൃമാറ്റം സൂചിപ്പിച്ചുകൊണ്ട് കെ. കരുണാകരന്‍ ഇളക്കിവിട്ട കാറ്റ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി അസ്തമിച്ചു എന്നാണ് തിരുവനന്തപുരത്ത് രാഷ്ട്രീയ കവടി നിരത്തുന്ന ജ്യോതിഷികളുടെ അനുമാനം. തല്‍ക്കാലത്തേക്കെങ്കിലും ഇത് ശരിയായിരിക്കാം. കേരളത്തിലെങ്ങും ആഞ്ഞുവീശുന്ന അതിന്റെ അനക്കം ദില്ലിയിലും അനുഭവിപ്പിക്കാന്‍ കഴിയുന്ന കൊടുങ്കാറ്റായി മാറാന്‍ കരുണാകരന്റെ ഏറ്റവും അവസാനത്തെ അഭ്യാസ പ്രകടനത്തിന് കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ്സ് ശരീരത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന അര്‍ബുദം പടരുന്നതിന്റെ ലക്ഷണമായിരുന്നു അത്.
കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി താല്‍പ്പര്യത്തിന് മുന്‍ഗണന കിട്ടിയിരുന്ന കാലം. ഇന്നത്തെ തലമുറയുടെ ഓര്‍മ്മയില്‍ ഇല്ലാത്തത്ര പഴയതാണ്. (കേന്ദ്രത്തില്‍ സ്ഥിതി മറിച്ചാണെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല.) പക്ഷേ വ്യക്തി താല്‍പ്പര്യം മേല്‍ക്കൈ നേടുന്നതിന്റെ അധികാരദുര അതിബീഭത്സമായ തോതില്‍ വളരുന്നതിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത് മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കാണണം എന്ന മോഹവുമായി കാത്തിരിക്കുന്നവര്‍ എന്ന പറഞ്ഞ് പഴകിയ ചൊല്ല് തന്നെയാണ് ഇവിടത്തെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ വിവരിക്കാന്‍ ഏറ്റവും ഉചിതമായിട്ടുളളത്. നാലുകൊല്ലം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പത്തെ ചിത്രങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ മറന്നിട്ടില്ല. കോടതിവിധി നടപ്പാക്കാന്‍ ശിവഗിരിയില്‍ നടന്ന പോലീസ് നടപടിയെ മഹാസമാധി തകര്‍ക്കലായും പെരുന്നയിലെ മന്നം സമാധിയില്‍ മുന്‍ പ്രധാനമന്ത്രി പി. വി നരസിംഹറാവു ചെരുപ്പിട്ട് കയറിയതിനെ സമുദായാചാര്യന്റെ സ്മരണയെ അപമാനിച്ച മഹാപാതകമായും ചിത്രീകരിച്ചത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന്റെ പരാജയം ഉറപ്പാക്കിയവരുടെ മുന്നില്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരുന്നു. അതുകൊണ്ട് എന്തു സംഭവിച്ചു? മകന്‍ ചത്തു, എന്നാലും മരുമകളുടെ നെഞ്ചുപൊട്ടിയുളള കരച്ചില്‍ കണ്ട് ആനന്ദിക്കാന്‍ സാധിച്ചു.
തിരുവനന്തപുരത്ത് റൊട്ടിക്കട മുക്കിനടുത്ത് പാരീസ് റോഡിലുളള ഹെറിറ്റേജ് എന്ന വാടകവീട്ടില്‍ കഴിഞ്ഞ ദിവസം കേട്ടത് അത്തരമൊരു പടപ്പുറപ്പാടിന്റെ കേളികൊട്ടായിരുന്നു. നേരത്തെ നടന്ന മറ്റൊരു നേതൃമാറ്റത്തിന്റെ തുടര്‍ച്ചയും തലസ്ഥാനത്തെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കരുണാകരന്‍ മൂന്ന് കാര്യങ്ങളാണ് വ്യക്തമാക്കിയത്.
ഒന്ന് : കേരളത്തിലെ യു. ഡി. എഫ് നേതൃത്വത്തിന് മാറ്റം ഉണ്ടാവണം
രണ്ട് : നേതൃത്വം ഏറ്റെടുക്കാന്‍ ഹൈക്കമാന്റ്െ ആവശ്യപ്പെട്ടാല്‍ ആ നിമിഷം താന്‍ തയ്യാര്‍.
മൂന്ന് : ബി. ജെ. പി. തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല.
ഒരു ഉത്തരാധുനിക കവിയുടെ കവിത പോലെ ദുര്‍ഗ്രഹമൊന്നുമല്ല കരുണാകരന്റെ വാക്കുകള്‍. ഒരു ചങ്ങമ്പുഴ കവിത പോലെ ലളിതം. മൂന്ന് വാചകത്തില്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ : കേരളം ഉപേക്ഷിച്ച് ആന്റണി വടക്കോട്ടു പോകുക. സംസ്ഥാനത്തെ നേതൃത്വം ഞാന്‍ ഏറ്റെടുത്തുകൊളളാം. അതിനു സാദ്ധ്യമലെങ്കില്‍, ബംഗാള്‍ മാതൃകയില്‍ ബി. ജെ. പിയുമായി ചേര്‍ന്നുളള മഹാസഖ്യത്തിന്റെ സാദ്ധ്യത സോണിയാഗാന്ധിയോ ആന്റെണിയോ മറക്കേണ്ട.
കരുണാകരന്റെ നീക്കം അനവസരത്തിലായിപ്പോയി എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവലാതി. മുസ്ലീം ലീഗിനെക്കൂടാതെ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റില്ലെന്നു ധരിച്ച് വശായി നില്‍ക്കുന്ന ഇടതു മുന്നണിയുടെ പരിതാപകരമായ അവസ്ഥ (വി. എസ് അച്ച്യൂതാനന്ദന്‍ എന്ന പഴഞ്ചന്‍ ചിന്താഗതിക്കാരനു മാത്രമേ മറിച്ചൊരു അഭിപ്രായമുളളൂ. നായനാരും വെളിയം ഭാര്‍ഗ്ഗവനും പി. ജെ. ജോസഫും നാട്ടിലെങ്ങും ഓടിനടന്ന് ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.) സോണിയാഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് മുസ്ലിം ലീഗ് യു. ഡി. എഫ് വിട്ടു പോകില്ല എന്ന് ഉറപ്പായ സാഹചര്യം ഇങ്ങനെ അനുകൂലമായ ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ നില്‍ക്കുന്ന സമയത്തു തന്നെ വേണമായിരുന്നോ കരുണാകരന്റെ കുളംകലക്കല്‍ എന്നാണ് നിര്‍ദ്ദോഷികളായ ഈ കോണ്‍ഗ്രസ്സുകാരുടെ ചോദ്യം.












Click it and Unblock the Notifications