സൈന്യത്തിന്റെ ഷെല്ലിങ് ഒഴിഞ്ഞുപോക്ക് തടസപെടുത്തിയെന്ന് പുലികള്‍
കൊളംബോ: തങ്ങള്‍ വെടി നിര്‍ത്തിയിട്ടും ശ്രീലങ്കന്‍ സൈന്യം ഷെല്ലിങ്് തുടര്‍ന്നതിനാല്‍ ജാഫ്നയില്‍ നിന്നും നാട്ടുകാര്‍ ഒഴിഞ്ഞുപോവുന്നത് തടസപ്പെട്ടെന്ന് എല്‍.ടി.ടി.ഇ പറഞ്ഞു. ഇക്കാര്യം സൈനികവൃത്തങ്ങള്‍ നിഷേധിച്ചു.
ജാഫ്നയുടെ കിഴക്ക് 12 കിലോമീറ്റര്‍ ദൂരെയുള്ള തെന്‍മരച്ചിയില്‍ ശനിയാഴ്ച്ച 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പുലികള്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ഒഴിഞ്ഞുപോവാനായി സൈന്യവും വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സൈന്യം ആക്രമണം തുടര്‍ന്നു.
യുദ്ധമേഖലയായ ചാവക്കച്ചേരി പ്രദേശത്തു നിന്നും 15,000 പേര്‍ ഒഴിഞ്ഞുപോവുന്നതാണ് സൈന്യത്തിന്റെ ആക്രമണം കാരണം തടസപ്പെട്ടത്. റെഡ്ക്രോസ് അന്താരാഷ്ട്ര കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുപോവുന്ന നാട്ടുകാരെ സഹായിക്കാനായി ചില പ്രദേശങ്ങളില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
അതേ സമയം ജാഫ്നയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പുലികളുടെ പ്രചാരണം മാത്രമാണിതെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. എല്‍.ടി.ടി.ഇ പറയുന്നത് കള്ളമാണെന്നും ജനങ്ങളുള്ളിടത്തേക്ക് സൈന്യം ഷെല്ലിങ് നടത്തിയിട്ടില്ലെന്നും സൈനികവക്താവ് പാലിത ഫെര്‍ണാണ്ടോ പറഞ്ഞു.
ഇതിനിടെ ഞായറാഴ്ച്ച 75 തമിഴ് അഭയാര്‍ഥികള്‍ തമിഴ്നാട്ടിലെ രാമേശ്വരത്തെത്തി. അഭയാര്‍ഥികളില്‍ 25 കുട്ടികളും 20 സ്ത്രീകളുമുണ്ട്. മണ്ഡപം ക്യാമ്പില്‍ അഭയാര്‍ഥികളെ താമസിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കോയമ്പത്തൂര്‍ ക്യാമ്പിലേക്ക് ഈയിടെ 1100 അഭയാര്‍ഥികളെ മാറ്റിയിരുന്നു.
ജാഫ്നയിലെ അഞ്ചു ലക്ഷത്തോളം വരുന്ന നാട്ടുകാരില്‍ 70 ശതമാനവും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് സഹായപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പറഞ്ഞു. പള്ളികളിലും സ്കൂളുകളിലും അഭയം തേടിയിട്ടുള്ള ജാഫ്നാ നിവാസികളുടെ ജീവിതം പരിതാപകരമാണ്.












Click it and Unblock the Notifications