സ്വവര്‍ഗ്ഗാനുരാഗ സൈറ്റുകള്‍ ഓഹരി വിപണിയിലേക്ക്
ഫ്രാങ്ക്ഫര്‍ട്ട്: ഇന്റര്‍നെറ്റിലെ സേച്ച് എഞ്ചിനുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ഒന്നാണ് ഗേ (സ്വവര്‍ഗ്ഗാനുരാഗം). മൊത്തം ജനസംഖ്യയുടെ പത്തിലൊന്ന് മാത്രമേ സ്വവര്‍ഗ്ഗാനുരാഗികളുള്ളൂ എന്ന് വിദഗദ്ധാഭിപ്രായം. എന്നാല്‍ ഇന്റര്‍നെറ്റില്‍ ഈ വിഭാഗം ആളുകളുടെ തള്ളിക്കയറ്റമുണ്ട് എന്നാണ് കണക്കുകള്‍ .
ഇന്റര്‍നെറ്റിനോടുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെ ഈ അമിതപ്രേമം ഏറെ താമസിയാതെ സ്റോക്ക് ബ്രോക്കര്‍മാരെ ആകര്‍ഷിക്കും. ജര്‍മനിയിലെ ഏറ്റവും വലിയ സ്വവര്‍ഗ്ഗാനുരാഗ സൈറ്റുകളായ യൂറോ ഗേയും ഗേ ഫോറമും ഏറെതാമസിയാതെ ഫ്രാങ്ക്ഫര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്.
സ്വവര്‍ഗ്ഗാനുരാഗികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സൈറ്റുകളുടെ എണ്ണവും കൂടി വരികയാണ്. ഹോമോ ഡോട്ട് ഡീ എന്ന ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്നുള്ള സൈറ്റ് തന്നെ ഇതിനൊരു ഉദാഹരണമാണ്. പ്രാദേശിക വായനക്കാരെ ഉദ്ദേശിച്ച് തുടങ്ങിയ ഈ സൈറ്റ് ഇപ്പോള്‍ ആഗോളതലത്തിലേക്ക് വളര്‍ന്നിട്ടുണ്ട്.
1999 ല്‍ ഓസ്കാര്‍ വൈല്‍ഡിന്റെ പേരില്‍ ഫ്രാങ്ക് ഫര്‍ട്ടിലാരംഭിച്ച സ്വവര്‍ഗ്ഗാനുരാഗികളുടെ ഒരു പുസ്തക കടയുടെ വെബ് സൈറ്റായാണ് ഹോമോ ഡോട്ട് ഡീ തുടങ്ങിയത്. ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ ഇന്‍ര്‍നെറ്റിലുള്ള ഏറ്റവും നല്ല സ്പെഷ്യലിസ്റ്റ് പുസ്തകക്കടയ്ക്കുള്ള അവാര്‍ഡും ഹോമോ ഡോട്ട് ഡീ സ്വന്തമാക്കി. ഇപ്പോഴിതിന് മാസത്തില്‍ 300,000 ഹിറ്റുകളോളം ലഭിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വേണ്ടിയുള്ള യാത്രാ നിര്‍ദ്ദേശങ്ങളും വീഡിയോയും മറ്റും വില്‍ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് തങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇപ്പോള്‍ ബ്രിട്ടിഷ് മാധ്യമ രംഗത്തെ മില്ലിവ്രസ് പ്രൗളര്‍ ഗ്രൂപ്പുമായി (എം പി ജി) ഹോമോ ഡോട്ട് ഡീ ഒരു സംയുക്ത സംരംഭത്തിലേര്‍പ്പെട്ടു. എം പി ജിക്ക് വര്‍ഷം തെണ്ണൂറ് ലക്ഷം ഡോളര്‍ വാര്‍ഷിക വിറ്റു വരവുണ്ട്. സ്വവര്‍ഗ്ഗാനുരാഗ മാസികകളുടെ വില്‍പനയിലൂടെയാണ് ഇതിലധികവും ലഭിക്കുന്നത്.
പുതിയ ഒരു ഇംഗ്ലീഷ് ഭാഷാ സ്വവര്‍ഗ്ഗാനുരാഗ സൈറ്റ് തുടങ്ങാനാണ് ഈ സംയുക്ത സംരഭം ലക്ഷമിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷത്തില്‍ മാസം തോറും അന്‍പത് ലക്ഷം ഹിറ്റുകള്‍ ലഭിക്കുന്ന സൈറ്റായി ഇത് മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മിക്ക സ്വവര്‍ഗ്ഗാനുരാഗ സൈറ്റുകളും പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണ്. സ്ത്രീകളുടെ തണുപ്പന്‍ പ്രതികരണമാണ് ഇതിന് കാരണം എന്ന് ഹോമോ ഡോട്ട് ഡീയിലെ കാള്‍ഹെന്‍സ് സ്കൂളര്‍ അഭിപ്രായപ്പെടുന്നു. ആളുകളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ക്ക് നേരിട്ടുള്ള ബന്ധത്തിന്റെ ഊഷ്മളതയില്ലെന്ന് സ്ത്രീകള്‍ കരുതുന്നതായി കാള്‍ഹെന്‍സ് പറഞ്ഞു.