ബി. ജെ. പിയിലെ നോവുകളും സി. പി. എമ്മിന്റെ ഇനിയും മരിക്കാത്ത പ്രതീക്ഷകളും
ബി. ജെ. പിയിലെ നോവുകളും സി. പി. എമ്മിന്റെ ഇനിയും മരിക്കാത്ത പ്രതീക്ഷകളും
നിരാശ, എങ്കിലും പ്രതീക്ഷ
പത്മനാഭനെയും രാജഗോപാലനെയും പോലെ നിരാശനാണ് പിണറായി വിജയനും പി. കെ. കുഞ്ഞാലിക്കുട്ടിയും. കണക്കുകൂട്ടലുകള്‍ പിഴക്കുന്നത് ആരെയാണ് നോവിക്കാത്തത്. പക്ഷേ പിണറായി വിജയനും സംഘവും അങ്ങനെ ചെന്ന് തോല്‍വി സമ്മതിക്കുന്നവരല്ല. ലീഗിന്റെ കാര്യത്തില്‍ അവര്‍ പ്രതീക്ഷ കൈവിട്ടില്ല. വി. എസ്സിന് തത്വവും ആദര്‍ശവും പറയാം. പക്ഷേ പിണറായിയുടെ കാര്യം അതല്ല. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അടുത്തതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പു വരുത്തേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. ഇന്നത്തെ നിലക്കു പോയാല്‍ അടുത്ത പ്രാവശ്യം ജയിക്കില്ലെന്ന് ഏറ്റവും ഉറപ്പുളളതും പിണറായിക്കാണ്. ലീഗിനെ ഒപ്പം കൂട്ടുക മാത്രമാണ് പിന്നെയുളള പോംവഴി. അതുകൊണ്ട് വീണ്ടും വീണ്ടും ശ്രമിക്കാണാണ് അദ്ദേഹത്തിന്റെയും കൂട്ടരുടെയും പദ്ധതി.
ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം അവതരിപ്പിച്ചു കഴിഞ്ഞു. പതിനാലംഗ സമിതിയില്‍ പത്തുപേരെ ലീഗ് കൂട്ടുകെട്ടിന് അനുകൂലമായി അണിനിരത്താനും പിണറായിക്ക് കഴിഞ്ഞു. ലീഗിനെ സ്വീകരിക്കാന്‍ തീരുമാനിച്ച് ക്ഷണിച്ചാല്‍ അവര്‍ പോരുമെന്ന ആശയാണ് പിണറായി സംഘത്തിനുളളത്. കുഞ്ഞാലിക്കുട്ടിയില്‍ നല്ല കൂട്ടുകാരനെ അവര്‍ വീണ്ടും വീണ്ടും കാണുന്നു. മറ്റു യു. ഡി. എഫ് നേതാക്കള്‍ വിട്ടുനിന്നിട്ടും ജനകീയാസൂത്രണ അന്താരാഷ്ട്ര സെമിനാറില്‍ കുഞ്ഞാലിക്കുട്ടി വന്നതും നാല് നല്ല വാക്ക് പറഞ്ഞതുമൊക്കെ നല്ല സൂചനകളായാണ് അവര്‍ എടുത്തിരിക്കുന്നത്.
പാര്‍ട്ടി എന്ന നിലയില്‍ സി. പി. എമ്മിന്റെ ആത്മവിശ്വാസക്കുറവിനെയാണ് ഇതൊക്കെ കാണിക്കുന്നത്. ഇന്നത്തെ നിലക്ക് നിന്ന് മത്സരിച്ചു ജയിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ തീരുമാനത്തിനു തന്നെ വിരുദ്ധമായ കൂട്ടുകെട്ടിനെപ്പറ്റി എന്തിന് ആലോചിക്കണം. സെക്രട്ടറിയേറ്റിന്റെ നിലപാടിലേക്ക് സംസ്ഥാനക്കമ്മിറ്റിയെക്കൂടെ കൊണ്ടുവരാനാണ് പിണറായിയുടെ ഇനിയത്തെ ശ്രമം. വി. എസ് അങ്ങനെ വിട്ടുകൊടുക്കുമോ? സി. പി. എമ്മില്‍ വീണ്ടും കലുഷദിവസങ്ങളാണ് വരുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു.
ലീഗിലെയും സി. പി. എമ്മിലെയും ബി. ജെ. പിയിലെയും നിരാശര്‍ക്ക് ദേഷ്യം വി. എസിനോടായിരിക്കണം. തത്വാധിഷ്ഠിതം പറഞ്ഞ് കുളം കലക്കിയത് അദ്ദേഹം ആണല്ലോ. പക്ഷേ താന്‍ നിരപരാധിയാണെന്നാണ് വി. എസ് പറയുന്നത്. പാര്‍ട്ടിയുടെ അംഗീകൃതനയം ആവര്‍ത്തിച്ചു പറയുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ല. പക്ഷേ അത് ചിലരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചതിന് പാവം വി. എസ് എങ്ങനെ ഉത്തരവാദിയാകും .
അച്യുതാനന്ദന് ലീഗ് പുതിയ ബഹുമതി നല്‍കിക്കഴിഞ്ഞു.- വര്‍ഗ്ഗീയവാദി. യു. ഡി. എഫിന്റെ ഭരണകാലത്ത് ലീഗിന്റെ വിദ്യാഭ്യാസവകുപ്പ് ഭരണത്തെ വിമര്‍ശിച്ചതും സമുദായികാടിസ്ഥാനത്തില്‍ വിദ്യാഭ്യാസസഥാപനങ്ങള്‍ അനുവദിക്കുന്നതിനെ എതിര്‍ത്തതും ഇപ്പോള്‍ ലീഗിന്റെ മുന്നണി പ്രവേശത്തെ പൊളിച്ചതും വര്‍ഗ്ഗീയവാദി അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് എന്നാണ് കൊരമ്പയിലിന്റെയും മറ്റും ചോദ്യം. ഇത്രകാലം കേരളീയര്‍ക്ക് കേരളീയര്‍ക്ക് അറിയാതിരുന്ന ഒരു രഹസ്യമാണ് ലീഗ് നേതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.












Click it and Unblock the Notifications