എല്‍.ടി.ടി.ഇ പുതിയ പോരാളികളെ പരിശീലിപ്പിക്കുന്നു
കൊളംബോ: ശ്രീലങ്കന്‍ സൈന്യവുമായി ഏറ്റുമുട്ടാന്‍ എല്‍.ടി.ടി.ഇ. പുതിയ പോരാളികളെ പരിശീലിപ്പിച്ചെടുക്കുന്നു. വാന്നി മേഖലയിലേക്ക് മാറാന്‍ നിര്‍ബന്ധിതരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് പുലികള്‍ ഇപ്പോള്‍ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാസം എല്‍.ടി.ടി.ഇ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനുശേഷം കൈതാടിയിലും അറിയാളിയിലുമുള്ള ആള്‍ക്കാരാണ് വാന്നി മേഖലയിലേക്ക് താമസം മാറിയത്. പുലികള്‍ നിര്‍ബന്ധപൂര്‍വം സംഘത്തില്‍ ചേര്‍ത്ത ഇവര്‍ ഇപ്പോള്‍ വാന്നിയിലെ കാടുകളില്‍ സൈനികപരിശീലനം നേടിവരികയാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ജാഫ്നയില്‍ എല്‍.ടി.ടി.ഇ നിയന്ത്രണത്തില്‍ കഴിയുന്ന ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥലത്തേക്ക് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഒരു ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. ഇവര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലേക്ക് വരാന്‍ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും എല്‍.ടി.ടി.ഇ ഇത് തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് വക്താവ് കുറ്റപ്പെടുത്തി.
അതേസമയം വ്ലാഡമരാഞ്ചിയില്‍ പുലികളും ശ്രീലങ്കന്‍ നാവികസേനയും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. പോരാട്ടത്തില്‍ പുലികളുടെ ബോട്ടുകള്‍ നാവികസേന തകര്‍ത്തു. തങ്ങളുടെ 12 പേര്‍ പോരാട്ടത്തില്‍ മരിച്ചിട്ടുണ്ടെന്ന് പുലികള്‍ വെളിപ്പെടുത്തി.
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് പ്രത്യേക രാജ്യമോ മേഖലയോ അനുവദിക്കില്ലെന്നും പകരം അവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മാധ്യമമന്ത്രി മംഗള സമരവീര വ്യക്തമാക്കി. തമിഴര്‍ക്ക് ഇപ്പോള്‍ 48-ല്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദശകങ്ങളായി തുടരുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ശ്രീലങ്കയെ തമിഴര്‍ക്കും സിംഹളര്‍ക്കുമായി വിഭജിക്കുകയാണ് എന്ന തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രസ്താവനയെ അദ്ദേഹം വിമര്‍ശച്ചു. ശ്രീലങ്കയെ കീറിമുറിമുറിക്കുന്നത് സംബന്ധിച്ചതെന്തും ഇന്ത്യക്കും ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് അടുത്തുതന്നെ കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ മാധ്യമങ്ങള്‍ക്കുള്ള സെന്‍സര്‍ഷിപ്പില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അയവു വരുത്തിയിരുന്നു.