രണ്ടാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനാല്‍ രണ്ടാം ദിവസവും നിയമസഭ നിര്‍ത്തിവെച്ചു. സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങള്‍ വാച്ച് ആന്റ് വാര്‍ഡംഗങ്ങളെ തള്ളിമാറ്റുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു.
രാവിലെ പട്ടിണി മരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി. തിരിച്ചെത്തിയപ്പോള്‍ പ്ലസ് ടു പ്രശ്നത്തെ പറ്റി വിദ്യാഭ്യാസമന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നായി. ഇക്കാര്യം മുഖ്യമന്ത്രി നിരാകരിച്ചപ്പോള്‍ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.
വിദ്യാഭ്യാസമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്കിറങ്ങി. സ്പീക്കര്‍ സഭാനടപടികള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ചില പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ വേദിക്കരികിലേക്ക് കുതിച്ചു. വാര്‍ഡ് ചേംബറിനു ചുറ്റും വലയമുണ്ടാക്കി അപ്പോള്‍ വാച്ച് ആന്റ് വാര്‍ഡ് അവരെ തടഞ്ഞു.
കെ.സി.വേണുഗോപാലും(കോണ്‍ഗ്രസ്-ഐ) പാലോട് രവിയും(കോണ്‍ഗ്രസ്-ഐ) തോമസ് ചാഴിക്കാടനും(കേരള കോണ്‍ഗ്രസ്-എം) വാച്ച് ആന്റ് വാര്‍ഡിനെ വശത്തേക്ക് തള്ളിമാറ്റി ചേംബറിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ എ.കെ.മണി(കോണ്‍ഗ്രസ്-ഐ) ചേംബറിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചു.
സ്ഥിതി വഷളാവുന്നതു കണ്ടപ്പോള്‍ 11.20ന് സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.
നിയമസഭാകക്ഷി നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയതിനു ശേഷം 12.5ന് സഭ വീണ്ടും ചേര്‍ന്നു. നേരത്തെ നടന്ന സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് സ്പീക്കര്‍ പറഞ്ഞു. ചില വാച്ച് ആന്റ് വാര്‍ഡുകാര്‍ക്ക് മുറിവേറ്റെന്നും അവര്‍ക്ക് ചികിത്സ നല്‍കിയെന്നും സ്പീക്കര്‍ അറിയിച്ചു.
സഭാംഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതിനാണ് വാച്ച്ആന്റ് വാര്‍ഡിനെ നിര്‍ത്തിയിരിക്കുന്നതെന്ന് സ്പീക്കര്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു.
എന്നാല്‍ പ്രതിപക്ഷം വീണ്ടും ബഹളം വെച്ച് നടുത്തളത്തിലേക്കിറങ്ങുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബഹളത്തിനിടയില്‍ മന്ത്രിമാര്‍ക്കും ഹെഡ്ക്വാര്‍ട്ടേഴ്സ് ജീവനക്കാര്‍ക്കും ഗ്രാന്റ് അനുവദിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ട് പാസാക്കിയതിനുശേഷം സഭ ചൊവാഴ്ച്ചത്തേക്ക് നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.