നാലാം ദിവസവും നിയമസഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ നിയമസഭ സ്തംഭിപ്പിക്കുന്നത് പ്രതിപക്ഷം നാലാം ദിവസവും തുടര്‍ന്നു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനാല്‍ സഭ നേരത്തെ പിരിയുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പ്ലസ് ടു പ്രശ്നം ഉന്നയിക്കുകയായിരുന്നു. കുണ്ടറയില്‍ നടന്ന സി.പി.എം-ആര്.എസ്.പി(ബി) സംഘട്ടനത്തെ ചൊല്ലി രാവിലെ സഭയില്‍ നിന്ന് ഇറങ്ങിപോക്ക് നടത്തിയ പ്രതിപക്ഷം തിരിച്ചെത്തിയതിനു ശേഷമായിരുന്നു ഇത്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം സ്വീകരിക്കാന്‍ ഇന്നെങ്കിലും സര്‍ക്കാര്‍ തയ്യാറാണോ എന്ന് ആന്റണി ചോദിച്ചു.
പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന് പറഞ്ഞു.
തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തതു പോലെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് കുതിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. കോണ്‍ഗ്രസ് അംഗങ്ങളായ കെ.സി.വേണുഗോപാല്‍, ബി.വിജയകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ സ്പീക്കറുടെ ചേംബറിനു മുകളിലേക്ക് ചാടികയറാന്‍ ശ്രമിച്ചു.
സഭാ നടപടികള്‍ തുടരാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് സഹകരണമേഖലയില്‍ നടപ്പിലാക്കാന്‍ പോകുന്ന പ്രവര്‍ത്തന പദ്ധതിയുടെ രേഖയെ കുറിച്ചുള്ള പ്രമേയം അവതരിപ്പിക്കാന്‍ സഹകരണമന്ത്രി എസ്.ശര്‍മയോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. ചര്‍ച്ച കൂടാത പ്രമേയം വോട്ടിനിട്ട് പാസാക്കി. ബാക്കിയുള്ള നടപടികള്‍ പെട്ടെന്നു തന്നെ തീര്‍ത്തതിനു ശേഷം സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.