പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചത് ധൃതി പിടിച്ചെന്ന് ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ ഈ വര്‍ഷം പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചത് ധൃതി പിടിച്ചും മാര്‍ഗരേഖകള്‍ ലംഘിച്ചുകൊണ്ടുമായിരുന്നെന്ന് ഹൈക്കോടതി. പ്ലസ് ടു സ്കൂളുകള്‍ അുവദിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റിസ് എ.വി. സാവന്തും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്.
പ്ലസ് ടു സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും മേല്‍ നടപടികളും ഇതു സംബന്ധിച്ച കേസുകളിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യം പ്ലസ് ടു ലഭിച്ച എല്ലാ സ്കൂളുകളെയും അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്ലസ് ടുവിനുവേണ്ടി ലഭിച്ച അപേക്ഷകളും സ്കൂളുകളിലെ സൗകര്യങ്ങളും മറ്റും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കോഴ്സ് ആരംഭിക്കുന്നതെന്ന് ജൂണ്‍ 2-ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചുകൊണ്ടാണ് സ്കൂള്‍ അനുവദിക്കേണ്ടത്. എന്നാല്‍ കോഴ്സ് അനുവദിച്ച ശേഷം സൗകര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അതിന് വിധേയമായിരിക്കും ഉത്തരവ് എന്ന് പറയുന്നതും തെറ്റായ കീഴ്വഴക്കമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ ജൂണ്‍ 2-ന്റെ സര്‍ക്കാര്‍ ഉത്തരവ് സ്കൂള്‍ അനുവദിക്കുന്നതിലെ മാര്‍ഗരേഖകള്‍ ലംഘിച്ചതായി കാണേണ്ടിയിരിക്കുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സ്കൂള്‍ അനുവദിച്ചുകൊണ്ടുള്ള എല്ലാ ഉത്തരവുകളും സൂക്ഷ്മമായി പരിശോധിക്കുമെന്ന് കോടതി സൂചിപ്പിച്ചു.
പ്ലസ് ടു അനുവദിച്ച പല സ്കൂളുകളിലും കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന സൗകര്യങ്ങള്‍ ഇല്ലെന്നാണ് ഹരജികളില്‍ ആരോപിച്ചിരിക്കുന്നത്. നിയമ പ്രകാരം ഹൈസ്കൂളിന് കുറഞ്ഞത് 1.2 മുതല്‍ രണ്ടു ഹെക്ടര്‍ വരെയും ഹയര്‍ സെക്കണ്ടറി സ്കൂളിന് 2.4 ഹെക്ടര്‍ സ്ഥലവുമുണ്ടായിരിക്കണം. എന്നാല്‍ പല സ്കൂളുകളിലും ഈ സൗകര്യമില്ല. കൂടാതെ മതിയായ കെട്ടിടമോ കളിസ്ഥലമോ ലബോറട്ടറിയോ ഇല്ലാത്ത സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചതിനെയും ഹരജിക്കാര്‍ ചോദ്യം ചെയ്തു.