ശ്രീലങ്ക: വെടിനിര്‍ത്തല്‍ കരാര്‍ പുലികള്‍ നിരാകരിച്ചു
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച വെടിനിര്‍ത്തല്‍ കരാര്‍ എല്‍.ടി.ടി.ഇ. നിരാകരിച്ചു. വടക്കന്‍ ജാഫ്നയിലെ 30,000-ത്തോളം സൈനികര്‍ പിന്‍വാങ്ങാതെ വെടിനിര്‍ത്താന്‍ പറ്റില്ലെന്ന് എല്‍.ടി.ടി.ഇ വ്യക്തമാക്കി.
വംശീയപ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ കൊളംബോയിലെത്തിയ നോര്‍വെ ദൂതന്‍ എറിക് സോള്‍ഹെമിനെ കഴിഞ്ഞയാഴ്ച തന്നെ പുലികള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് എല്‍.ടി.ടി.ഇ വക്താവ് പറഞ്ഞു. മൂന്നു ദിവസം മുമ്പാണ് സോള്‍ഹെം സമാധാനദൗത്യവുമായി ശ്രീലങ്കയിലെത്തിയത്.
ജാഫ്നയില്‍ നിന്ന് സൈന്യം പിന്‍വാങ്ങാതെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഒരു കരാറും പുലികള്‍ക്ക് സ്വീകാര്യമാവില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ സൈന്യം ജാഫ്നയില്‍ നിന്ന് പിന്‍വാങ്ങുകയില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പകരം പുതിയ ആയുധങ്ങളുടെ സഹായത്തോടെ സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുകയാണ് ചന്ദ്രിക.
തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ പ്രവിശ്യക്ക് സ്വയംഭരണാധികാരം നല്‍കുന്ന കരടു ഭരണഘടനയിലും പുലികള്‍ കാര്യമായ താല്പര്യം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവിശ്യയില്‍ ഒരു ഇടക്കാല കൗണ്‍സില്‍ ഭരണം നടത്തുന്നതിനെക്കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രധാനപ്രതിപക്ഷകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിവരികയാണ്.
അതേസമയം പ്രവിശ്യയിലെ ഇടക്കാല കൗണ്‍സിലില്‍ എല്‍.ടി.ടി.ഇയുടെ പ്രാതിനിധ്യമില്ലാതെ തങ്ങള്‍ പങ്കെടുക്കില്ലെന്ന് തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് നേതാക്കള്‍ സോള്‍ഹെമിനെ അറിയിച്ചു.
തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് ഇന്ത്യന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവരിക്കാനായി സോള്‍ഹെം വ്യാഴാഴ്ച ദില്ലിയിലേക്ക് തിരിക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശിവശങ്കരമേനോനെക്കണ്ട് ചര്‍ച്ച നടത്തി.












Click it and Unblock the Notifications