മടിയിലെ ഭാരവും വഴിയിലെ പേടിയും
കാല്‍ നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് മഹാനായ ആന്റണിയും മാണിസാറും ആര്യാടനുമൊക്കെ ചേര്‍ന്ന് പഴയ സമരമുറ ചീകിമിനുക്കി പൊക്കിയെടുത്തത്.(ഇത്രക്ക് പഴകിയ സംഭവമായതുകൊണ്ടാണ് സ്പീക്കര്‍ എം. വിജയകുമാര്‍ ഇങ്ങനെയൊരു സംഭവം നിയമസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറഞ്ഞതും ആന്റണിയില്‍ നിന്ന് നല്ലതു വാങ്ങിക്കെട്ടിയതും) നായനാരെ നേരിടാന്‍ ഇ.എം.എസ്സിന്റെ വേല. ആന്റണി ഇ.എം.എസ്സിനെ മാതൃകയാക്കിയെങ്കിലും നായനാര്‍ അച്യുതമേനോനെ മാതൃകയാക്കാന്‍ കൂട്ടാക്കിയില്ല. അടുത്തിരിക്കുന്ന കെ.ഇ. ഇസ്മയില്‍ അതുപദേശിച്ചുമില്ല. അതുകൊണ്ടാണ് സഭ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഓടി രക്ഷപ്പെത്.
വിഷയം പ്ലസ് ടു ആണെന്ന് മനസ്സിലായിക്കാണുമല്ലോ.കോഴ്സ് അനുവദിക്കുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആവലാതി. തങ്ങള്‍ക്ക്കിട്ടാതെ പോയതിന്റെ കൊതിക്കെറുവു കൊണ്ടാണ് അവര്‍ ഇത് പറയുന്നതെങ്കിലും സംഭവം ശരിയാണെന്ന് രാജ്യത്തെ കുഞ്ഞുക്കുട്ടി ആബാലവൃദ്ധം വിശ്വസിക്കുന്നു. കോഴ മാത്രമല്ല പ്രശ്നം. പ്രാദേശികവും സാമുദായികവുമായ സന്തുലിതാവസ്ഥ പാലിച്ചിട്ടില്ല. ചില സമുദായങ്ങള്‍ക്ക് വാരിക്കോരിക്കൊടുത്തപ്പോള്‍ മറ്റുചില കൂട്ടര്‍ക്ക് കോളേജുകളില്‍ നഷ്ടപ്പെട്ട പ്രീഡിഗ്രി സീറ്റുകള്‍ക്ക് പകരം അത്രത്തോളം പ്ലസ് ടു സീറ്റുകള്‍ കിട്ടിയില്ല. ചിലര്‍ക്ക് കിട്ടി. ഉടുമ്പഞ്ചോലയില്‍ ഡീലിങ്ക് ചെയ്ത സീറ്റുകള്‍ കിട്ടിയത് മന്ത്രി ജോസഫിന്റെ നിയോജകമണ്ഡലമായ തൊടുപുഴയില്‍. ഒല്ലൂരില്‍ പോയത് തൃപ്പൂണിത്തറയില്‍. ഉടുമ്പഞ്ചോലക്കാരന്‍ തൊടുപുഴയിലും ഒല്ലൂരുകാരി തൃപ്പൂണിത്തറയിലും വന്ന് പഠിക്കാന്‍ പറ്റുമോ? ഒരുപ്രദേശത്ത് നഷ്ടപ്പെട്ട പ്രീഡിഗ്രി സീറ്റിനു പകരമായി അതേ സീറ്റുകള്‍ അവിടെത്തന്നെ ലഭിച്ചില്ല.
പ്ലസ് ടു അനുവദിച്ച സ്കൂളിലെ സൗകര്യങ്ങളോ? സമുദായങ്ങളുടെ കോട്ട നോക്കിയപ്പോള്‍ പല സ്ഥലങ്ങളിലും സൗകര്യമുളള സ്കൂളുകളെ തഴഞ്ഞ് അത് സൗകര്യങ്ങള്‍ വേണ്ടത്രയില്ലാത്ത പളളിക്കൂടങ്ങളില്‍ പ്ലസ്ടു കൊടുക്കേണ്ടി വന്നു. 50 ശതമാനം പ്ലസ്ടു കോഴ്സുകള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലായിരിക്കുമെന്നായിരുന്നു. ഇടതുമുന്നണിയുടെ പ്രഖ്യാപിതനയം. ആരുടേയോ ഭാഗ്യം കൊണ്ട് അത് നടന്നില്ലെങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍ കോഴ്സ് അനുവദിക്കാനുളള വ്യഗ്രതയില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത വിദ്യാലയങ്ങള്‍ക്കാണ് അത് നല്‍കിയത്. വേണ്ടത്ര സ്ഥലമില്ല. കെട്ടിടങ്ങളില്ല. ലൈബ്രറിയോ ലബോററ്ററിയോ ഇല്ല. കളിക്കളങ്ങളില്ല. ഇതൊക്കെ ഉണ്ടാക്കിയെടുക്കാമെന്ന് വച്ചാലോ. ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് പതിനഞ്ചു കോടി മാത്രം. ഇതുവരെ 1,70,000 ത്തോളം സീറ്റുകള്‍ പുതുതായി പ്ലസ് ടു മേഖലയില്‍ അനുവദിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതില്‍ ഭൂരിപക്ഷവും നിലവാരം മുപ്പതു ശതമാനത്തില്‍ താഴെ നില്‍ക്കുന്ന, സൗകര്യങ്ങളില്ലാത്ത സ്കൂളുകളിലാണെങ്കില്‍ ആ സ്കൂളുകള്‍ പ്രീഡിഗ്രി സീറ്റ് നഷ്ടപ്പെട്ട സ്ഥലത്തുതന്നെയല്ലെങ്കില്‍ എന്താണ് പ്രയോജനം.
പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഇതൊക്കെയാണ്. ജോസഫിനെ മാറ്റി നിര്‍ത്തി ഒരു ജുഡീഷ്യല്‍ അന്വേഷണം . അതാണ് അവരുടെ ആവശ്യം. പക്ഷേ സര്‍ക്കാര്‍ അതിനു തയ്യാറാവുന്നില്ല. പകരം നിയമസഭ അടച്ചിട്ട് പ്രതിപക്ഷത്തെ തോല്‍പ്പിക്കുന്നു. എന്തുകൊണ്ട്? നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രഗതി തന്നെ നിശ്ചയിക്കുന്നതില്‍ വിദ്യാഭ്യാസമേഖലക്കുളള മാരകമായ പ്രഹരശേഷിയെപ്പറ്റി അറിയാഞ്ഞാവില്ല.












Click it and Unblock the Notifications